നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും എത്തിയ സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആണ് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ജോര്‍ദാനില്‍ ചിത്രീകരണത്തിനായി പോയ ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ കഴിഞ്ഞ മെയ് 22 നാണ് തിരികെ പ്രത്യേക വിമാനത്തില്‍ നാട്ടിൽ എത്തിയിരുന്നത്. ഷൂട്ടിങ് സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായി പോയ വ്യക്തിക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.
എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ തിരികെ നാട്ടിൽ എത്തിയ ഇയാൾ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. പിന്നാലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തുടര്ചികിത്സയ്ക്കായി മാറ്റുകയും ചെയ്‌തു. അതേ സമയം തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്‌തു.
ബ്ലെസി സംവിധാനംനിർവഹിക്കുന്ന ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ജോര്‍ദാനില്‍ 58 സിനിമ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ആദ്യം ഷൂട്ടിങ് മുടങ്ങിയെങ്കിലും പിന്നീട് പ്രത്യേകാനുമതിയോടെ ചിത്രീകരണം പൂർത്തീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മെയ് 29 ന് നാട്ടിലെത്തിയ സംഘം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തികരിക്കുകയായിരുന്നു. അതിന് പിന്നാലെ പലരും ഹോം ക്വാറന്റൈനിൽ കഴിയുകയാണ്.