മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് . ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ താരം പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ 12 വര്ഷം തികഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നടി മഞ്ജു വാര്യർ അദ്ദേഹത്തെ കുറിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഇന്നലെയും ആലോചിച്ചു. ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക.'ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ 'അണു'കുടുംബങ്ങളായത്'!
ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യര്‍ 'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം..