നടനും സമത്വ മക്കൾ കക്ഷി നേതാവുമായ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെക്ക് കേസിൽ ചെന്നൈ പ്രത്യേക കോടതി ഒരു വർഷത്തെക്ക് തടവ് ശിക്ഷ വിധിച്ചു. ഇതുകൂടാതെ ഇരുവരും പിഴയായി അഞ്ചു കോടി രൂപയും അടയ്ക്കണം. എന്നാൽ, ഹൈക്കോടതി തൽക്കാലത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. വിധി പുറപ്പെടുവിച്ചിരിക്കുന്നത് ജനപ്രതിനിധികളുൾപ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണ്.
റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സിനിമാ നിർമാണത്തിനായി ശരത്കുമാറിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ മാജിക് ഫ്രെയിംസ് വൻ തുക വാങ്ങിയെന്നും തിരിച്ചടക്കാൻ തയാറായില്ലെന്നും കാണിച്ച് കോടതിയെ സമീപിച്ചത്. മാജിക് ഫ്രെയിംസ് കമ്പനിയിലെ മറ്റു പാർട്ണർമാർ രാധിക, ശരത് കുമാർ, ലിസ്റ്റിൻ, സ്റ്റീഫൻ എന്നിവരാണ്. ഈടായി ഇവർ രണ്ട് ചെക്ക് നൽകി ഒന്നര കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പിന്നാലെ ശരത് കുമാർ 50 ലക്ഷം രൂപയും റേഡിയൻസ് മീഡിയയിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന് ഈടായി പത്ത് ലക്ഷം രൂപ വീതം എഴുതിയ അഞ്ച് ചെക്കുകളും നൽകിയിരുന്നു. എന്നാൽ പിന്നീട് ചെക്ക് ബൗൺസാവുകയായിരുന്നു.
നേരത്തെ ശരത്കുമാറും രാധികയും ഹൈക്കോടതിയെ സയിദാപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങൾക്കെതിരെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ജി ഇളന്തിരയ്യൻ 2019ൽ ക്രിമിനൽ നടിപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന ഹർജി തള്ളിയിരുന്നു. സയിദാപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയോട് ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
താരദമ്പതികൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷ ബുധനാഴ്ച കേസ് പരിഗണിച്ച ജഡ്ജി എൻ അലീസിയ അഭിഭാഷകരുടെ വാദം കേട്ടശേഷം പുറപ്പെടുവിക്കുകയായിരുന്നു.