ഒരു മലയാളചലച്ചിത്ര നടനും നിർമ്മാതാവുമാണ് ജോജു ജോർജ്ജ്. മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ തടഞ്ഞ് നിര്‍ത്തി അനുകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ജോജു ജോര്‍ജ്. മമ്മൂട്ടി സിനിമയില്‍ ചാന്‍സ് വാങ്ങി തന്നതിനെ കുറിച്ചും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ലിസ്റ്റില്‍ ജോജു കെയര്‍ ഓഫ് മമ്മൂട്ടി എന്ന് കണ്ടിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നതായും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
മമ്മൂക്കയെ ആദ്യം കാണുന്നത് എയര്‍പോര്‍ട്ടില്‍ വെച്ചാണ്. അന്ന് അദ്ദേഹം നടന്ന് വന്നപ്പോള്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് ‘ചന്തുവിനെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളെ’ എന്ന വടക്കന്‍ വീരഗാഥയിലെ ഡയലോഗ് പറഞ്ഞു. അദ്ദേഹം അന്ന് തന്നെ നോക്കി ചിരിച്ചിരുന്നു. ഇത് കണ്ട കൂട്ടുകാരന്‍ എന്നെ കളിയാക്കുകയും ചെയ്തു.
‘നീ അനുകരിച്ചത് അദ്ദേഹത്തെ മനസിലായിട്ടുണ്ടാകില്ല’ എന്ന്. ഇത് കേട്ടതും കാറെടുത്ത് അദ്ദേഹത്തിന്റെ പിന്നാലെ വിട്ടു. ഒരു റെയില്‍വേ ക്രോസിനടുത്ത് അദ്ദേഹത്തിന്റെ വണ്ടി നിര്‍ത്തിയപ്പോള്‍ ഓടിപ്പോയി ഇതേ ഡയലോഗ് വീണ്ടും പറഞ്ഞു. അന്ന് അദ്ദേഹം ചിരിച്ചിട്ട് തനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. പട്ടാളം, ബ്ലാക്ക് തുടങ്ങിയ ചിത്രത്തിലേക്ക് മമ്മൂട്ടി ആയിരുന്നു തന്നെ ശുപാര്‍ശ ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ലിസ്റ്റില്‍ ജോജു കെയര്‍ ഓഫ് മമ്മൂട്ടി എന്ന് കണ്ടിരുന്നത് ഓര്‍ക്കുന്നു. കൂടാതെ തന്റെ വീടിന്റെ പാലുകാച്ചലിന് സര്‍പ്രൈസായി മമ്മൂക്ക എത്തി. അദ്ദേഹം വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇന്ന് താന്‍ ആ വീടിനെ മമ്മൂക്ക വന്ന വീട് എന്നാണ് വിളിക്കുന്നതെന്നും ജോജു പറഞ്ഞു.