മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം. ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. എന്നാൽ ഇപ്പോൾ തന്റെ കരിയറിനെ കുറിച്ചും സിനിമയില്‍ വന്ന സമയത്തെ കുറിച്ചുമൊക്കെ നടന്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
പൂനെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം ഫീമെയില്‍ ഫാന്‍ ഫോളോയിങ് ഉണ്ടായിരുന്നു. പോള്‍ വാള്‍ട്ടൊക്കെ ചാടുമ്പോള്‍ മുടി ഇങ്ങനെ പാറുന്നതും ബോളുമായിട്ട് ഓടുന്നതൊക്കെ കണ്ട് അന്നേ ആരാധകരുണ്ടായിരുന്നു. സിനിമയിലേക്കെത്തിയപ്പോള്‍ വില്ലനായി, അന്നും ഒരുപാട് പ്രേമലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂമ്പാരമായിട്ട് കത്തുകള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു.
എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്. സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ കോമഡി ചെയ്യാന്‍ തയ്യാറാണ്, കോമഡിക്കായി ഒരു റോള്‍ ചെയ്യുക, അല്ലെങ്കില്‍ എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക, ഈ പരിപാടി എനിക്കിഷ്ടമല്ല. ബാബു ആന്റണി പറഞ്ഞു.