മലയാളി പ്രേക്ക്ഷകരുടെ പ്രിയ താരമാണ് രമേഷ് പിഷാരടി. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു. അദ്ദേഹം ഇന്ന് മലയാള സിനിമ മേഖലയിൽ സ്റ്റാന്‍ഡ് അപ് കമോഡിയനായും മിമിക്രി താരമായും അവതാരകനും നടനും സംവിധായകനും ഒക്കെയാണ്. രമേഷ് പിഷാരടിയും സ്റ്റേജ് ഷോകളിലൂടെയായിരുന്നു തുടങ്ങിയത്. എന്നാൽ ഇപ്പോൾ കണ്ണൂരില്‍ വെച്ച് നടന്ന പരിപാടിയുടെ സംഘാടകര്‍ കലിപ്പായതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി രസകരമായ ഈ അനുഭവം പങ്കുവെച്ചത്. ഞാന്‍ തുടങ്ങിയ സമയത്തൊക്കെ നായനാര്‍ സഖാവിന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഒരു ഐറ്റമായിരുന്നു. സ്റ്റേജിലിരുന്ന് ആരാ വിളിക്കുന്നേ എന്ന് ചോദിക്കലും ഉത്തരം വെക്കലുമൊക്കെയായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ കണ്ണൂര്‍ ഭാഗത്ത് എവിടെയോ പരിപാടിക്ക് പോയതായിരുന്നു. ഞങ്ങള്‍ ചെന്നിറങ്ങി പത്ത് മിനിറ്റായപ്പോഴേക്കും സംഘാടകര്‍ അടുത്ത് വന്നിട്ട് പറഞ്ഞു നിങ്ങള്‍ നായനാരെ കുറവാക്കരുത് എന്ന്.
അവിടെ കുറവാക്കുക എന്ന് പറഞ്ഞാല്‍ കളിയാക്കുക എന്നാണ് അര്‍ത്ഥം. സഖാവിനെ കുറവാക്കരുത് കേട്ടോ എന്ന് പറഞ്ഞു. ഞാനൊട്ടും കുറവാക്കിയില്ല, ഫസ്റ്റ് ഐറ്റം തന്നെ അത് കളിച്ചു. തുടങ്ങിയില്ലേ.. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ നിങ്ങളോടല്ലേ നായനാരെ കുറവാക്കരുതെന്ന് പറഞ്ഞതല്ലേ എന്നും ചോദിച്ച് അവര്‍ വന്നു. ഞാന്‍ പറഞ്ഞു എനിക്ക് അര്‍ത്ഥം മനസിലായില്ല അതുകൊണ്ടാ ചെയ്തത് എന്ന്. തങ്ങളുടെ കുഴപ്പം കൊണ്ട് മൂന്ന് പരിപാടി മാത്രമേ കയ്യീന്ന് പോയിട്ടുള്ളൂ എന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം തട്ടുകിട്ടാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നും പിഷാരടി കൂട്ടിച്ചേര്‍ക്കുന്നു.