ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വേറൊരു കാറ്റഗറിയില്‍ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്; സര്‍ക്കാര്‍ ഈ അവാര്‍ഡ് നിര്‍ത്തണം: അഞ്ജി അമീര്‍ പ്രതികരിച്ചത്

Malayalilife
ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വേറൊരു കാറ്റഗറിയില്‍ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്; സര്‍ക്കാര്‍ ഈ അവാര്‍ഡ് നിര്‍ത്തണം: അഞ്ജി അമീര്‍ പ്രതികരിച്ചത്

സ്ത്രീ -ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള സംസ്ഥാന പുരസ്‌കാരത്തില്‍ വിമര്‍ശനവു മായി ട്രാന്‍സ്ജെന്‍ഡര്‍ നടി അഞ്ജലി അമീര്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുള്ള അവാര്‍ഡ് ട്രാന്‍സ്ജെന്‍ഡര്‍ ഇല്ലെങ്കില്‍ മാത്രം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ പോരേയെന്ന് താരം ചോദിക്കുന്നു. 'ഈ പ്രഹസനം ഇനി എങ്കിലും അവാര്‍ഡ് ജൂറി നിര്‍ത്തുക, ഷെയിം ഓണ്‍ യു, സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കണ്ടെത്തണം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അഞ്ജലി അമീറിന്റെ വാക്കുകള്‍

ഹായ് നമസ്‌കാരം, ഞാന്‍ അഞ്ജലി അമീര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയില്‍ ഞാനും നോമിനിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം പറയണമെന്ന് തോന്നിയത്.

എന്താണെന്നുവച്ചാല്‍ പ്രധാന നായിക, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി, സഹനടി അങ്ങനെ ഒരുപാട് കാറ്റഗറിയില്‍ സ്ത്രീകള്‍ക്കും പുരുഷനും അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. അതിനിടയില്‍ ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയില്‍ സ്ത്രീ എന്നുകൂടെ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വേറൊരു കാറ്റഗറിയില്‍ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതെന്ന് എനിക്ക് മനസിലാകാത്ത കാര്യമാണ്.

2022ല്‍ നേഹ എന്ന കുട്ടിക്ക് അന്തരം എന്ന സിനിമയ്ക്ക് ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയില്‍ അവാര്‍ഡ് നല്‍കിയിരുന്നു. അതല്ലാതെ കഴിഞ്ഞ വര്‍ഷമാകട്ടെ, ഈ വര്‍ഷമാകട്ടെ ഇങ്ങനെ തഴയപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ കുറേപ്പേര്‍ ഉണ്ടായിരുന്നു. അപ്പോഴും സ്ത്രീകള്‍ക്കാണ് കൊടുത്തത്. ഇത്രയും അവാര്‍ഡുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൊടുക്കുന്ന സംവിധാനത്തില്‍ എന്തിനുവേണ്ടിയാണ് പ്രഹസനമെന്നപോലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീ എന്ന് ഉള്‍പ്പെടുത്തി, ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ട് ബാക്കിയുള്ള സ്ത്രീകള്‍ക്ക് കൊടുക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഇതിനെക്കുറിച്ച് സംസാരിക്കേണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ നാളെ ഇതുപോലെ എല്‍ജിബിടി കമ്യൂണിറ്റിയെപ്പറ്റി സിനിമ ചെയ്യുന്ന സംവിധായകര്‍ക്ക് പ്രചോദനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുക. സര്‍ക്കാരിനോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ ഇല്ലെങ്കില്‍ മാത്രം ഒരു സ്ത്രീക്ക് ഈ അവാര്‍ഡ് കൊടുത്താല്‍ പോരെ.

നിങ്ങള്‍ ഇത്രയും തരംതാഴുന്ന പ്രവൃത്തി ചെയ്യുന്നതിനോട് എനിക്ക് യോജിപ്പ് തോന്നുന്നില്ല. ആലോചിച്ച് ചെയ്യാമായിരുന്നു. ഇങ്ങനെയൊരു അവാര്‍ഡ് തഴയേണ്ട കാര്യമോ, കൊടുക്കാതിരിക്കേണ്ട കാര്യമോ ഇല്ല എന്ന് തോന്നുന്നു. അത്യാവശ്യം നന്നായി തന്നെ ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

ഇങ്ങനെയുള്ള സമയത്ത് ജൂറി കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് ഒരു സ്ത്രീക്ക് കൊടുക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീ എന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ഇല്ലെങ്കില്‍ മാത്രം സ്ത്രീക്ക് കൊടുത്താല്‍ പോരേ.

 

anjali ameer against state award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES