നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് എതിരാണ് താനെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പക്ഷം. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ ആരുടെയെങ്കിലുംമേല്‍ കുറ്റം ചുമത്തുന്നതിന് എതിരാണ് താന്‍. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു
ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കെ കരുണാകരനെ ക്രൂശിലേറ്റിയത് ഇതിനുദ്ദാഹരണമാണ്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇത്തരത്തില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാര്യയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നും അടൂര്‍ ആരോപിച്ചു.
മോഹന്‍ലാലിന്റെ ഇമേജാണ് അദ്ദേഹത്തെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കുന്നതില്‍ തടസ്സമായതെന്ന് സംവിധായകന്‍ പങ്ക് വച്ചു. മോഹന്‍ലാലിന്റെ 'നല്ല റൗഡി' എന്ന ഇമേജ് ഒരു പ്രശ്നമായിരുന്നു. അദ്ദേഹത്തിന്റെ ആ ഇമേജ് തട്ടിമാറ്റാന്‍ കഴിയുമെന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് അടൂര്‍ പറഞ്ഞു.
ഇഷ്ടപ്പെട്ട നടി കാവ്യാമാധവനാണ്. പിന്നെയും എന്ന സിനിമയിലെ കാവ്യയുടെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നും അടൂര്‍ പറഞ്ഞു. മമ്മൂട്ടി, മധു, ദിലീപ് തുടങ്ങിയവരെ സിനിമയിലെ പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുത്തത്, അവരുടെ സ്റ്റാര്‍ വാല്യു കണക്കിലെടുത്താണോ എന്ന ചോദ്യത്തിന് അടൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു.
എന്റെ കഥാപാത്രങ്ങളുമായി അവര്‍ എത്രത്തോളം യോജിക്കുന്നു എന്നത് മാത്രമാണ് എന്റെ മാനദണ്ഡം. അവരെല്ലാം നല്ല അഭിനേതാക്കളാണ്. കാസ്റ്റിംഗ് അഭിനയത്തിന്റെ പകുതിയാണ്'. അടൂര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ പി കെ നായര്‍ ആണ്. 'എന്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്നെ ഏറെ ആകര്‍ഷിച്ചു'വെന്നും അടൂര്‍ പറഞ്ഞു.
മുഖാമുഖം എന്ന സിനിമ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന വിമര്‍ശനങ്ങളെക്കുറിച്ച് അടൂരിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇവിടെ പലര്‍ക്കും സിനിമ മനസ്സിലാകാത്തത് കൊണ്ടാണ് അത്. ഇത് തങ്ങളുടെ ജീവിതമാണെന്ന് പറഞ്ഞുകൊണ്ട്, പശ്ചിമ ബംഗാളിലെ സഖാക്കളില്‍ നിന്ന് എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എനിക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് തന്നോട് പറഞ്ഞു. അങ്ങനെ അറിവുള്ള കമ്മ്യൂണിസ്റ്റുകാരുമുണ്ട്. അടൂര്‍ പറഞ്ഞു.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പ്രതിഷേധങ്ങളിലും അദ്ദേഹം പ്രതികരിച്ചു. യുവസംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവര്‍ വിഷയത്തില്‍ തന്നെ വിമര്‍ശിച്ചത് പബ്‌ളിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് ഇന്‍സ്റ്റിട്ട്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. അവര്‍ ഊഹാപോഹങ്ങള്‍ മെനയുകയാണ്. ഇത് തികച്ചും നിരുത്തരവാദപരമാണ്. അവര്‍ സ്വയം പുതിയ തലമുറ സംവിധായകരെന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ അവരില്‍ എന്ത് പുതുമയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജാതിബോധമാണ് ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള അടൂരിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. ഇരുപതാമത്തെ വയസില്‍ ജാതിപ്പേര് ഉപേക്ഷിച്ചയാളാണ് താന്‍. അതിനാല്‍ ജാതീയതെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് പണിയുന്നതിനായി ലൈഫ് മിഷനുവേണ്ടി സ്വന്തം സ്ഥലം വിട്ടുനല്‍കിയ ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.