സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ സംവിധാനം ചെയ്ത വി എ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീകുമാര്‍ മേനോനെ ആലപ്പുഴ സൗത്ത് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ശ്രീകുമാര്‍ മേനോന് എതിരെ ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് പരാതി നല്‍കിയത്. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും സിനിമ നിര്‍മിക്കാന്‍ എന്ന പേരില്‍ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഒരു കോടി രൂപയാണ് ശ്രീകുമാര്‍ മേനോന്‍ വ്യവസായ ഗ്രൂപ്പില്‍ നിന്നും സിനിമ നിര്‍മിക്കാന്‍ എന്ന പേരില്‍ വാങ്ങിയത്. എന്നാല്‍ യാതൊരു വിവരവും ചിത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ വ്യവസായ ഗ്രൂപ്പ് പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസില്‍ പരാതി നല്‍കിയത്.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രീകുമാര്‍ മേനോന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ അപേക്ഷ തള്ളി. ഇതേ തുടര്‍ന്നാണ് നിലവിൽ സംവിധയകാൻ അറസ്റ്റിലായത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പാലക്കാട്ടെ വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്. ആലപ്പുഴ ഡിവൈഎസ്പി പൃത്ഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു സംവിധായകനെ അറസ്റ്റ് ചെയ്തത്.