മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി മല്ലിക സുകുമാരൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. തെറ്റ് ചെയ്ത വ്യക്തി ശിക്ഷിക്കപ്പെടണമെന്നും ആരോടും ഒരു പകയും വിദ്വേഷവും ചെയ്യാത്ത് കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണെന്നും അതിന് പിന്നിലാരാണെന്നും കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതിന്യായ വകുപ്പ് ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
ഞങ്ങളൊക്കെ സിനിമയില്‍ വരുന്ന സമയത്ത് തന്നെ സിനിമാ മേഖലയെ ചീത്തവിളിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. സിനിമാക്കാരിയെന്ന് വളരെ പുച്ഛത്തോടെ വിളിച്ചിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു ഇവിടെ. ആ കാലഘട്ടത്തിലാണ് ഞങ്ങള്‍ അഭിനയിക്കാന്‍ വന്നത്. അതിന്റേതായ പേടി ഞങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്നു. സിനിമ വേണ്ടെന്നൊക്കെ അന്ന് തോന്നിയിരുന്നു. അപ്പോള്‍ സിനിമയുള്ളവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സിനിമയില്‍ വേണം ഏറ്റവും മാന്യമായിട്ട് കാര്യങ്ങള്‍ നടക്കുന്നത് എന്ന് ജനങ്ങളുടെ മുന്‍പില്‍ തെളിയിക്കുക എന്നതാണ്. നമ്മുടെ കടമ എന്ന് പറയുന്നത് അതാണ്.
നൂറായിരം സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ല. സംഘടനയ്ക്കകത്ത് നൂറ് പേരില്‍ പത്ത് പേര്‍ക്ക് സ്വാര്‍ത്ഥമായ താത്പര്യമുണ്ടെങ്കില്‍ സംഘടനയുടെ സുഖം അവിടെ തീര്‍ന്നു. സംഘടന വേണം. അത് നല്ല കാര്യമാണ്. പക്ഷേ നമ്മള്‍ ഒരു കുടുംബത്തില്‍ നില്‍ക്കുന്നവര് തന്നെ തമ്മിലടിയായാലോ. ആളുകളില്‍ തന്നെ തെറ്റായ ധാരണ വരും. നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ ആരാണ് എന്താണ് എന്നൊക്കെ കാലം തെളിയിക്കേണ്ട കാര്യമാണ്. ഇവിടുത്തെ ജുഡീഷ്യറയില്‍ എനിക്ക് വിശ്വാസമാണ്. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. എനിക്കറിയില്ല.
ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് കേള്‍ക്കുന്നത് ഇതൊക്കെ സത്യമാണോ എന്നൊക്കെ തോന്നാറുണ്ട്. സിനിമയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് കഷ്ടമായെന്ന് തോന്നിയിട്ടുണ്ട്. ഇന്നേ വരെ ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് പ്രതികരിക്കാന്‍ പരിധി ഉണ്ട്. അവിടെ രണ്ട് വിഭാഗങ്ങളായി മാറി. ഒരു കൂട്ടര്‍ ഒരു പക്ഷത്തെ പിടിച്ചുപറയുന്നു. മറ്റൊരു കൂട്ടര്‍ മറ്റൊരു പക്ഷത്തേയും പിടിച്ച് സംസാരിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് ആര് എന്ത് സമാധാനം പറയും. ഇതിന്റെ ഉത്തരം മാത്രം കിട്ടിയാല്‍ മതി എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക്. അല്ലാതെ ഇത് ആര് പറഞ്ഞിട്ട് ഏത് വഴിയില്‍ കൂടി പോയി അത് കള്ളത്തരമാണ് ഒട്ടിച്ചുവെച്ചതാണ് ഇതൊന്നും ഞങ്ങള്‍ക്ക് അറിയണ്ട. ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇതാണ് അറിയേണ്ടത്.
അല്ലാതെ രാത്രി 9 മണിക്ക് ചാനലില്‍ വന്നിരുന്ന് ഘോരഘോരം പറയുകയാണ് ചിലര്‍. അതിജീവിതയുടെ ദു:ഖം കണ്ടിട്ടില്ലാത്ത അതില്‍ പങ്കുചേരാത്തവരും ചെയ്തെന്ന് പറയുന്ന വീട്ടിലെ ആള്‍ക്കാരും ചേര്‍ന്നുള്ള തര്‍ക്കവും ഭാഗം പിടിക്കലും എനിക്ക് കേള്‍ക്കണ്ട. ഇത് മുഴുവന്‍ കള്ളത്തരമാണെന്ന് എനിക്കറിയാം. എനിക്ക് പറയാനുള്ള ഒറ്റ കാര്യമേയുള്ളൂ. സംഭവം നടന്നു. അതറിയാം. ആരാണ് അതിന്റെ കാരണം ആരോടും ഒരു പകയും വിദ്വേഷവും ചെയ്യാത്ത കുട്ടി ഇത്രയും വേദനിച്ചത് എന്തുകൊണ്ടാണ്. അതിന്റെ പിന്നിലാര് അത് കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതിന്യായവകുപ്പ് ബാധ്യസ്ഥരാണ്. അവര്‍ അത് ചെയ്യുമെന്ന് വിശ്വസിക്കുന്നു.
നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല;നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍
ഇതൊക്കെ പാടെ തുടച്ചുനീക്കുന്ന രീതിയിലുള്ള ശിക്ഷാവിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നാളെ പെണ്‍കുട്ടികളെ നമ്മള്‍ പുറത്തിറക്കി ഇറക്കിവിടുന്നത്. ഇങ്ങനെയൊരു സംഭവം മനപൂര്‍വം ആരെങ്കിലും ചെയ്തതാണെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം.