വെള്ള വസ്ത്രമണിഞ്ഞ മാലാഖകളെപോലുള്ള അൻപതിലധികം കുട്ടികൾ താമരപുഷ്പം നൽകി മോഹൻലാലിനെ സ്വീകരിച്ചു. ആത്മീയ സുഖം ആവോളം നുകർന്ന് വേദിയിൽ നിറഞ്ഞ് നിന്ന് മോഹൻലാൽ. ഒപ്പം കാണികളായി മന്ത്രിമാരും തിരുവനന്തപുരം സ്ഥാനാർത്ഥികളായ കുമ്മനവും ശശിതരുരും ദിവാകരനും. മതാതീത ആത്മീയതയുടെ ചൈതന്യം നിറഞ്ഞുനിന്ന ഉത്സവാന്തരീക്ഷത്തിൽ നടൻ മോഹൻലാൽ ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം ഏറ്റുവാങ്ങി.
ഗുരുവിന്റെ ഹൃദയഭാഷ ലയിച്ച ഈ പുരസ്‌ക്കാരം വാങ്ങുമ്പോൾ ശിരസ് ഗുരുവിന്റെ മുന്നിൽ നമിക്കുകയാണ്. മഹിമ നിറഞ്ഞുനിൽക്കുന്ന ഈഅന്തരീക്ഷത്തിൽ ഒരു പുരസ്‌ക്കാരം വാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നതായും മോഹൻലാൽ പറഞ്ഞു. നേപ്പാൾ മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാൽ പുരസ്‌ക്കാര ശില്പം മോഹൻലാലിന് സമ്മാനിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ നൃത്താവിഷ്‌ക്കാരം സദസ്സിനെ ഏറെ ആകർഷിച്ചു.ഇടയ്ക്കയും സോപാനസംഗീതവും തീർത്ത മാസ്മര പ്രകടനത്തോടൊപ്പം ജനസഹസ്രങ്ങളുടെ ഹർഷാരവവും കൂടി കലർന്നപ്പോൾ ശാന്തിഗിരി മുറ്റം വിസ്മയമോഹനമായി.
വൈകിട്ട് ആറിന് ആശ്രമത്തിലെത്തിയ മോഹൻലാൽ പർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തി. തുടർന്ന് ആശ്രമത്തിൽ ശിഷ്യപൂജിതയെ സന്ദർശിച്ചു. ശാന്തതനിറഞ്ഞ ആശ്രമാന്തരീക്ഷം തന്റെ ശരീരത്തിലേക്ക് ആത്മീയ തരംഗം സൃഷ്ടിക്കുന്നതായി അദ്ദേഹം ശിഷ്യപൂജിതയെ അറിയിച്ചു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ , മന്ത്രി കെ.കെ. ഷൈലജ, അടൂർ പ്രകാശ് എംഎൽഎ, കോലിയക്കോട് എൻ. കൃഷ്ണൻ നായർ,ആനാവൂർ നാഗപ്പൻ. നെയ്യാറ്റിൻകര സനൽ , ഗോകുലം ഗോപാലൻ, വിജിതമ്പി, കെ.മധുപാൽ,ലോകനാഥ് ബെഹ്‌റ, തുടങ്ങി ആയിരങ്ങൾ പുരസ്‌കാര സമർപ്പണത്തിനു സാക്ഷ്യം വഹിച്ചു.