മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷെയ്ന്‍ നിഗം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. വെയില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ താരത്തെ വിവാദത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷെയ്ന്‍.
‘സിനിമയിലെ സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ മുഖംകാട്ടി തുടങ്ങിയത്. കേരളത്തിലെത്തിയപ്പോള്‍ വലിയൊരു ചിത്രത്തില്‍ നായക വേഷത്തിലെത്താനായി. ചെറിയൊരു ജീവിതമാണ് ഞങ്ങളുടേത്. അത് വളരെ വലുതായെന്നൊക്കെ തോന്നലുണ്ടായത് പൊടുന്നനെയാണ്.
തുടരെ സിനിമകള്‍ വന്നു. ചെറുപ്പത്തില്‍ ആരാധനയോടെ കണ്ടവരോട് സൗഹൃദങ്ങളായി. ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ പെരുമാറിപ്പോയി, ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഈ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്. അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും. അത് തിരിച്ചറിയാന്‍ അല്പം വൈകിയതാണെന്റെ പിഴവ്. അന്നൊക്കെ എന്റെ ഉമ്മച്ചിക്ക് മാത്രമേ എന്നെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഉമ്മച്ചിയാണെന്റെ സുഹൃത്തും വഴികാട്ടിയും.- ഷെയ്ന്‍ പറഞ്ഞു.