ചില സ്വപ്നങ്ങള്‍ എപ്പോഴും ജീവിതത്തിലേക്ക് കടന്ന് വരുന്നത് വൈകിയായിരിക്കും. പലപ്പോഴും ആ വൈകിപ്പോകലിന്റെ പിന്നിലുണ്ട് ഒരുപാട് കാത്തിരിപ്പുകളും പൊറുക്കലുകളും, ആരും കാണാത്ത ഒട്ടനവധി കഷ്ടപ്പാടുകളും. പലര്‍ക്കും അതെല്ലാം ചെറിയതായോ അവഗണിക്കാവുന്നതായോ തോന്നാമെങ്കിലും, ആ സ്വപ്നത്തിന്റെ പിന്നിലെ ഓരോ പൊരുതലിനും കാഠിന്യം ഏറെ ഉണ്ട്. ആദ്യമായി തനിയെ നടത്തിയ ഒരു ചെറുയാത്രയില്‍ നിന്ന്, യാത്രയെന്നതിന്റെ അതുല്യസൗന്ദര്യം അനുഭവിച്ചവള്‍, പിന്നീടങ്ങോട്ടുള്ള ജീവിതം യാത്രകളോടൊപ്പം മാത്രമായിരുന്നു കല്‍പ്പിച്ചെടുത്തത്. ഇപ്പോള്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നമായി എവറസ്റ്റ് ബേസ് ക്യാംപ് എന്ന ലക്ഷ്യം നേടിയിരിക്കുകയാണ് സ്‌നിഷ രാജേഷ്.
അസ്സഹനീയമായ തണുപ്പും കാല്‍മുട്ടു വേദനയും കനത്ത മഞ്ഞുവീഴ്ചയും പ്രാണവായുവിന്റെ കുറവുമെല്ലാം സ്‌നിഷ മനഃപൂര്‍വം മറന്നു മുന്നോട്ടുനടന്നു. ഹിമാലയമെന്ന സ്വപ്‌നം, രണ്ടുമൂന്നു ദിവസം കൊണ്ടെങ്കിലും എത്താവുന്ന ദൂരത്താണ്. ഒടുവില്‍ ആ പാറക്കെട്ടു കണ്ടു. എവറസ്റ്റ് ബേസ് ക്യാംപ്. സമുദ്രനിരപ്പില്‍നിന്ന് 5364 മീറ്റര്‍ ഉയരെ, താന്‍ കണ്ട സ്വപ്‌നത്തിലെത്തിയപ്പോള്‍ സ്‌നിഷ കയ്യിലുണ്ടായിരുന്ന ദേശീയപതാക ഉയര്‍ത്തിപ്പിടിച്ചു. പിന്നെ തന്റെ വീടിന്റെ പേര് ഗര്‍ഷോം എന്നെഴുതിയ ബോര്‍ഡ് ഉയര്‍ത്തി. ശേഷം ഉയര്‍ത്തിയ ബോര്‍ഡില്‍ ഇങ്ങനെയെഴുതിയിരുന്നു ജിബിഎച്ച്എസ്എസ് തിരൂര്‍.
പാലക്കാട് എടത്തറ സ്വദേശിയായ സ്‌നിഷ രാജേഷ് അധ്യാപികയാണ്. 2014ല്‍ ആണു സ്‌നിഷ കൂടെയുള്ള അധ്യാപിക ദീപയുമായി, കുടുംബത്തോടൊപ്പമല്ലാതെ ആദ്യമായൊരു യാത്ര പോകുന്നത് ഹൈദരാബാദിലേക്ക്. പിന്നെ അതൊരു ശീലമാക്കി. ഓരോ മാസവും കേരളത്തിലെ ഓരോ ജില്ലകള്‍ കണ്ടു. ഗള്‍ഫിലുള്ള ഭര്‍ത്താവ് രാജേഷ് നാട്ടിലെത്തുമ്പോള്‍ ഇരുവരും ബൈക്കില്‍ യാത്രകള്‍ തുടങ്ങി. പിന്നെ സ്‌നിഷയും ബുള്ളറ്റ് റൈഡറായി. ഗോവയിലേക്കും കശ്മീരിലേക്കുമെല്ലാം ബൈക്കില്‍ പറന്നു. ഇതിനിടയ്ക്കാണു പര്‍വതാരോഹണം എന്ന ആഗ്രഹം തോന്നിയത്.
ആദ്യം വയനാട് ബ്രഹ്‌മഗിരിയിലും തിരുവനന്തപുരത്തെ വരയാടുമൊട്ടയിലും കയറി. മല കയറാനുള്ള പരിചയം നേടിയതോടെ കൂട്ടുകാരുമൊത്തു ഹിമാലയം കയറാന്‍ പോയി. കശ്മീരിലെ സോനാ മാര്‍ഗില്‍നിന്നു ട്രെക്കിങ് തുടങ്ങി. അടുത്ത ആഗ്രഹം ഇതായിരുന്നു അരയോളം മഞ്ഞില്‍ നടന്നുപോകണം. അതിനായി വീണ്ടും ഹിമാലയത്തിനടുത്തെത്തി. കേദാര്‍ കന്ദയില്‍ നിന്നായിരുന്നു കയറ്റം. മഞ്ഞില്‍ ചവിട്ടി മലയ്ക്കു മുകളിലെത്തി സൂര്യോദയം കണ്ടു മടങ്ങി. പിന്നെ ഇന്ത്യയിലുള്ള ഒട്ടേറെ മലകള്‍ ചവിട്ടിക്കയറി.
പിന്നെ, തന്റെ ഏറ്റവും വലിയ സ്വപ്‌നമായ എവറസ്റ്റ് ബേസ് ക്യാംപിലേക്കെത്താനായിരുന്നു ശ്രമം. ഇതിനായി ഒട്ടേറെ ടൂര്‍ പാക്കേജുകള്‍ ഉണ്ടെങ്കിലും അതൊന്നും എടുക്കാതെ നേരിട്ടുപോയി. ഖൊരഖ്പുര്‍ വരെ ട്രെയിനില്‍. അവിടെനിന്നു നേപ്പാളിലെ കാഠ്മണ്ഡുവിലെ സുര്‍ക്കെയിലെത്തി. എവറസ്റ്റിലേക്കുള്ള കയറ്റവും തുടങ്ങി. ടെന്‍സിങ്ങും ഹിലാരിയും എവറസ്റ്റിലേക്കു കയറിയ അതേ വഴിയായിരുന്നു തിരഞ്ഞെടുത്തത്.
നാലാമത്തെ ദിവസം പാങ് ബൊച്ചെ എന്ന സ്ഥലത്തെത്തിയപ്പോള്‍ മഞ്ഞുവീഴ്ച തുടങ്ങി. അന്നു രാത്രി അതു നന്നായി ആസ്വദിച്ചു. എന്നാല്‍ പിറ്റേന്നു യാത്ര തുടരുമ്പോഴും മഞ്ഞുവീഴ്ച തുടര്‍ന്നു. ഇത് അസ്സഹനീയമായി തോന്നി. മല കയറുമ്പോഴുണ്ടാകുന്ന അക്യൂട്ട് മൗണ്ടന്‍ സിക്‌നെസ് എന്ന അവസ്ഥ കൂടെക്കയറിയ പലര്‍ക്കുമുണ്ടായി. കാല്‍മുട്ടിലെ ലിഗ്മെന്റിനുണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ സ്‌നിഷയ്ക്കു നല്‍കിയത് കനത്ത വേദനയാണ്. ഇക്കാര്യം ഭര്‍ത്താവ് രാജേഷിനെ അറിയിച്ചു. എന്നാല്‍ അദ്ദേഹം ശക്തമായ പിന്തുണ നല്‍കിയതോടെ മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു.
അങ്ങനെ ഒടുവില്‍ ആ ലക്ഷ്യത്തിലെത്തി. താന്‍ ബയോളജി അധ്യാപികയായി ജോലി ചെയ്യുന്ന തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പേരെഴുതിയ ബോര്‍ഡ് അവിടെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. കയറാന്‍ എട്ടു ദിവസവും ഇറങ്ങാന്‍ മൂന്നു ദിവസവുമാണെടുത്തത്. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറും. ആരോഗ്യം അനുവദിക്കുന്നതു വരെ യാത്രകള്‍ തുടരും. ഇനി കിളിമഞ്ചാരോ മല ചവിട്ടിക്കയറാനുള്ള ഒരുക്കത്തിലാണു സ്‌നിഷ. അതു കഴിഞ്ഞാല്‍ യൂറോപ്പിലെ മൗണ്ട് എല്‍ബ്രസും കയറും. അതിനു മുന്‍പ് ഓഗസ്റ്റില്‍ വാല്യു ഓഫ് ഫ്‌ലവേഴ്‌സ് എന്ന എവറസ്റ്റ് കയറ്റവും നടത്തും. സ്‌കൂളിലെ എന്‍സിസി ഓഫിസറായി ചാര്‍ജെടുക്കാനുള്ള പരിശീലനത്തിനായി ഗ്വാളിയറിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് സ്‌നിഷയിപ്പോള്‍. ശശിധരനും സൈര ശശിധരനുമാണു മാതാപിതാക്കള്‍. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തി നാട്ടില്‍ കര്‍ഷകനായ രാജേഷാണു ഭര്‍ത്താവ്. ഗൗതം രാജേഷും ഓം രാജേഷുമാണു മക്കള്‍.