കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുളള രണ്ട് സ്ത്രീകളുടെ കഥ

Malayalilife
topbanner
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുളള രണ്ട് സ്ത്രീകളുടെ കഥ


ന്നാ കാതറിന്‍ മുള്ളന്‍സ് എന്നും മേരി റിച്ചാര്‍ഡ് കോളിന്‍സ് എന്നും പേരായ രണ്ടു സ്ത്രീകളാണ് യഥാക്രമം ബംഗാളി, മലയാളം ഭാഷകളില്‍ നോവല്‍സാഹിത്യത്തിനു തുടക്കമിട്ടത്. ഇരുവരും പ്രശസ്തരായ ഇംഗ്ലീഷ് മിഷനറിമാരുടെ മക്കളും ഭാര്യമാരുമായിരുന്നു. മീനാക്ഷി മുഖര്‍ജി പറയുന്നത്, ഹന്നാ, അവരുടെ സമകാലികയായിരുന്ന വിഖ്യാത നോവലിസ്റ്റ് ജോര്‍ജ് എലിയറ്റിന്റെ മിഡില്‍ മാര്‍ച്ചിലെ ഡൊറോത്താബ്രൂക്ക് എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുമെന്നാണ്. എഴുത്തിന്റെയും വായനയുടെയും രഹസ്യാനനന്ദങ്ങള്‍ കൊണ്ട് അന്യഥാ സംഘര്‍ഷഭരിതമായിരുന്ന തങ്ങളുടെ ജീവിതം പൂരിപ്പിച്ചു, ഇരുവരും. ആധുനികകാലത്തിന്റെ യഥാതഥ-ജ്ഞാനശാസ്ത്രത്തോടും ആധുനിക സാമൂഹ്യഘടനയിലെ വ്യക്തിവാദത്തോടും ചേര്‍ന്നുപോകുന്നതാണ് നോവല്‍ എന്ന ഇയാന്‍ വാട്ടിന്റെ നിരീക്ഷണം ഹന്നായുടെയും മേരിയുടെയും രചനകളെ ചരിത്രപരവും ഭാവുകത്വപരവുമായി ഇന്നും പ്രസക്തമാക്കുന്നു. എന്നുമാത്രവുമല്ല, സ്ത്രീയുടെ ആത്മബോധവും ജീവിതനിര്‍ണയശേഷിയും കാമനകളും കൈവരിക്കുന്ന ആഖ്യാനസാധ്യതകളിലാണ് നോവല്‍ അതിന്റെ കലയും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതെന്നും ഈ സ്ത്രീകള്‍ തങ്ങളുടെ രചനകളിലൂടെ തെളിയിക്കുകയായിരുന്നു. 1852-ലാണ് ഫൂല്‍മോണിയെന്നും കോരുണയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ ഹന്നാ എഴുതുന്നത്. ഏഴുവര്‍ഷം കഴിഞ്ഞ് മേരി ഘാതകവധവും. ശിഥിലമായ കുടുംബവും ദാമ്പത്യബന്ധവും ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ ശരിയാക്കിയെടുക്കുന്ന പ്രചാരണസാഹിത്യമെന്ന നിലയിലാണ് ഹന്നയുടെ നോവലിന്റെ രചനയെങ്കിലും ഗുണപാഠകഥകളുടെ ബംഗാളിപാരമ്പര്യത്തിനപ്പുറത്തേക്ക് സ്ത്രീയുടെ കര്‍തൃപദവിക്കു ലഭിക്കുന്ന ദൃശ്യത ഇന്ത്യന്‍ നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട കലയും പ്രത്യയശാസ്ത്രവുമായി രൂപപ്പെടുന്നതിന്റെ ആദ്യമാതൃകയായും മാറുന്നുണ്ട് ഈ നോവല്‍. ഘാതകവധവും അങ്ങനെതന്നെ. അടിമവിളംബരത്തിന്റെ സാമൂഹിക രാഷ്ട്രീയത്തിനൊപ്പം, പ്രണയത്തിലും വിവാഹത്തിലും സ്ത്രീക്കുള്ള സ്വയംനിര്‍ണയശേഷിയുടെ സാംസ്‌കാരികരേഖയുമാണ് ഈ നോവല്‍.

രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഹന്നയുടെ നോവലിനോട് പുലര്‍ത്തുന്ന പാഠാന്തരബന്ധത്തിനുള്ളത് ഈ കലാപദ്ധതിയുടെ ഭാവുകത്വത്തുടര്‍ച്ചയാണ്. അത് ശീര്‍ഷകത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വീട്, ഭൂമി, അക്ഷരം, മൃഗം, പുരുഷന്‍, ലൈംഗികത എന്നിങ്ങനെ നിരവധി ജൈവരൂപകങ്ങളില്‍ പരസ്പരം ബന്ധിപ്പിക്കാവുന്ന ഭാവതലം ഫുല്‍മോണിക്കും കല്യാണിക്കുമുണ്ട്. 1858-ലാണ് ഫുല്‍മോണി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്നത് (തൊട്ടടുത്തവര്‍ഷം മിസിസ് കോളിന്‍സ് തന്റെ നോവല്‍ ഇംഗ്ലീഷിലെഴുതി തുടങ്ങി). കൃത്യം 160 വര്‍ഷത്തിനുശേഷം രാജശ്രീ തന്റെ രണ്ടു സ്ത്രീകളുടെ കഥയവതരിപ്പിക്കുമ്പോള്‍ ഗുണപാഠകഥയിലെ വിക്ടോറിയന്‍ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളല്ല, അവയെ അകമേ പിളര്‍ക്കുന്ന പെണ്ണുങ്ങളാണ് കല്യാണിയും ദാക്ഷായണിയും. കുടുംബം സംരക്ഷിച്ചും ലൈംഗികമര്യാദ, സദാചാരം, അനുസരണ, മാന്യത തുടങ്ങിയവ പാലിച്ചും സ്ത്രീപുലര്‍ത്തേണ്ട എളിമ 

കാമനകളുടെ ജീവചരിത്രമാണ് കുടുംബത്തിന്റെയും പെണ്ണുടലിന്റെയും ഭാവഭൂപടത്തിലെഴുതപ്പെടുന്ന ഓരോ നോവലും. അഗ്‌നിസാക്ഷി, ദൈവമക്കള്‍, ആലാഹയുടെ പെണ്‍മക്കള്‍, വിലാപ്പുറങ്ങള്‍, ആരാച്ചാര്‍, ആസിഡ്, ദൈവാവിഷ്ടര്‍.... മലയാളത്തില്‍ സ്ത്രീകളെഴുതിയ മികച്ച നോവലുകള്‍ ഏതും നോക്കൂ. ഘാതകവധം മുതല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയും, കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകവും, ശലഭം, പൂക്കള്‍, ഏയറോപ്ലെയിനും, തഥാഗതയും, ബുധിനിയും ഉള്‍പ്പെടെ ഏതു രചനയും ഈയൊരു തത്വം ഓരോതരത്തില്‍ ശരിവയ്ക്കും. രാജശ്രീയുടെ നോവല്‍ മലയാളത്തിലെ സ്ത്രീനോവലുകളുടെ ഈയൊരു വഴിയില്‍ സംഭവിച്ച ഏറ്റവും മൗലികമായ ഭാവനാവിസ്മയമാണ്.

ആറുതലങ്ങളിലാണ് കല്യാണി-ദാക്ഷായണിമാരുടെ കത മലയാളനോവലിലെ സ്ത്രീപക്ഷഭാവനയെ ലാവണ്യവല്‍ക്കരിക്കുന്നതും രാഷ്ട്രീയവല്‍ക്കരിക്കുന്നതും.

ഒന്ന്, മലയാളനോവലില്‍ തുടക്കം തൊട്ടിന്നോളം പലതോതിലും സമീപനത്തിലും പ്രകടമാകുന്ന സ്ത്രൈണകര്‍തൃത്വത്തെ, കാമനകളുടെ ജൈവരാഷ്ട്രീയമായി പുനഃസൃഷ്ടിക്കുന്ന അതീവ ശ്രദ്ധേയമായ വഴിമാറിനടപ്പ് എന്ന നിലയില്‍.

രണ്ട്, ഫേസ് ബുക്ക് എന്ന മാധ്യമത്തില്‍ രചിക്കപ്പെടുകയും പിന്നീട് ഘടനാപരമായും ആഖ്യാനപരമായും പുനര്‍വിന്യസിക്കപ്പെടുകയും ചെയ്ത ആദ്യ മലയാളനോവല്‍ എന്ന നിലയില്‍.

മൂന്ന്, ഭാഷയും ദേശവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ മലബാറും തിരുവിതാംകൂറും നോവലില്‍ സൃഷ്ടിക്കുന്ന (തിരിച്ചും!) സ്ഥലത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം എന്ന നിലയില്‍.

നാല്, ചരിത്രം, ജാതി, രാഷ്ട്രീയം എന്നീ മൂന്നു വ്യവഹാരങ്ങളെ വിമര്‍ശനാത്മകമായിത്തന്നെ നോവലിന്റെ അബോധഘടനയില്‍ സന്നിവേശിപ്പിക്കുന്നതിന്റെ പാഠമാതൃകയെന്ന നിലയില്‍.

അഞ്ച്, ആണധികാരത്തിനെതിരെയുള്ള യുദ്ധങ്ങളില്‍ നാട്ടുവിശ്വാസങ്ങളും പ്രേതസാന്നിധ്യങ്ങളുമൊക്കെ നടപ്പാക്കുന്ന ജീവിതത്തിന്റെ ഭദ്രലോകങ്ങളുടെ അപനിര്‍മ്മിതിയെന്ന നിലയില്‍.

ആറ്, സ്ത്രൈണഭാഷയും ഭാഷണവും, നര്‍മബോധം, ശരീരരാഷ്ട്രീയത്തിന്റെ വ്യഞ്ജനാവ്യതിരേകം തുടങ്ങിയവ പ്രത്യയശാസ്ത്രപരമായ ഊര്‍ജ്ജം കൈവരിക്കുന്ന പെണ്ണെഴുത്തിന്റെ കലയെന്ന നിലയില്‍.

Read more topics: # kalyani dhakshayani ,# storry
kalyani dhakshayani storry

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES