തീപ്പൊരി സംഭാഷണങ്ങൾ കൊണ്ട് സ്ഫോടനം സൃഷ്ടിച്ചിരുന്ന സമയം ഊമയായ നായിക നായകന്റെയും കഥ പറഞ്ഞു കൊണ്ട് ഏവരെയും ഞെട്ടിച്ച പ്രതിഭ; വിനയനെ കുറിച്ചുളള കുറിപ്പ് വൈറല്‍‌

Malayalilife
topbanner
  തീപ്പൊരി സംഭാഷണങ്ങൾ കൊണ്ട് സ്ഫോടനം സൃഷ്ടിച്ചിരുന്ന സമയം ഊമയായ നായിക നായകന്റെയും കഥ പറഞ്ഞു കൊണ്ട്  ഏവരെയും ഞെട്ടിച്ച  പ്രതിഭ; വിനയനെ കുറിച്ചുളള  കുറിപ്പ് വൈറല്‍‌

ലയാള സിനിമ പ്രേമികൾക്ക് ഏറെ സിനിമകൾ സമ്മാനിച്ച താരമാണ് വിനയൻ. വിനയനെ കുറിച്ച് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  ഫേസ്ബുക്കിലൂടെ  കുറിപ്പുമായി എത്തിയിരിക്കുന്നത് മലയാളത്തിലെ മുന്‍നിര സംവിധായകനായി തിളങ്ങിയ വിനയനെ കുറിച്ച് സനല്‍കുമാര്‍ പത്മനാഭന്‍ എന്ന ആരാധകനാണ്. ആരാധകന്‍  തന്റെ കുറിപ്പിലൂടെ  സംഘടനാ വിലക്കുണ്ടായിരുന്ന സമയത്തും സിനിമകള്‍ ചെയ്ത വിനയന്റെ ധൈര്യത്തെ കുറിച്ചും ഹീറോയിസത്തെ കുറിച്ചുമൊക്കെ തുറന്നെഴുതിയിരിക്കുകയാണ്.

"എന്റെ വീടിന്റെ ചുവരിൽ ഒരുപാട് പേരുടെ പടം ഒന്നും ഇല്ല ഒരൊറ്റ ആളുടെ പടമേ ഉള്ളു, എന്റെ തന്തയുടെ!. മാപ്പു ജയൻ പറയില്ല. അഴിയെങ്കിൽ അഴി കയറെങ്കിൽ കയറ്": വട്ടു ജയൻ. അവിചാരിതം ആയി യൂട്യൂബിൽ ഇന്ദ്രജിത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ വട്ടു ജയൻ കടന്നു വന്നപ്പോൾ എന്റെ മനസിന്റെ ബിഗ് സ്‌ക്രീനിൽ ഓടിത്തുടങ്ങിയ റീലുകളിൽ എല്ലാം നായകൻ വേറെ ഒരാൾ ആയിരുന്നു..

ഒന്ന് വിളിച്ചു മാപ്പു പറഞ്ഞാൽ , ഈ പ്രശ്നം തീർക്കാം. അല്ലെങ്കിൽ ഒരു സിനിമ പോലും ചെയ്യാൻ ആകാതെ നീ നിന്നു പോകും, ശരിക്കും പെട്ട് പോകും ഒന്നൂടെ ആലോചിച്ചിട്ട് പറയു " എന്ന എതിർനിരക്കാരുടെ ഭീഷണിക്കു മുൻപിൽ ചെറു ചിരിയോടെ " പാലാരിവട്ടത്തു തട്ടുകട ഇടേണ്ടി വന്നാലും മാപ്പു ഞാൻ പറയില്ല " എന്ന തീരുമാനം എടുത്ത, സിനിമയിലെ വട്ടു ജയനെ വെല്ലുന്ന ആറ്റിട്യൂടും നട്ടെല്ലും ഉള്ള ആ കുട്ടനാടുകാരന്റെ മുഖം.

സിനിമയിലേക്ക് ഇന്ദ്രജിത്തിനെയും, ജയസൂര്യയെയും, അനൂപ് മേനോനെയും, സുരേഷ് കൃഷ്ണയെയും, പ്രിയാമണിയെയും, ഹണീ റോസിനെയും എല്ലാം കൈ പിടിച്ചു കൊണ്ട് വന്ന ഒരാളുടെ മുഖം. തൊലികറുപ്പുള്ള നടന്റെ കൂടെ അഭിനയിക്കാൻ വരെ മടി കാണിച്ചവർ ഉണ്ടായിരുന്ന ഒരു കാലത്തു ആ നടനെ നായകൻ ആക്കി സിനിമകൾ ചെയ്തു തന്റെ നിലപാട് വ്യക്തമാക്കിയ ഒരാൾ.

പൃഥിരാജിനെതിരെ വിലക്ക് വന്നപ്പോൾ, പ്രിത്വിയുടെ കൂടെ അഭിനയിച്ചാൽ പ്രശ്നം ആകുമെന്ന് കരുതി മുഖ്യനടന്മാർ എല്ലാം പിന്മാറി നിന്നപ്പോൾ " പക്രുവിനെ നായകൻ ആക്കി താൻ ഒരു സിനിമ ചെയ്യുന്നു എന്നും പറഞ്ഞു മുഖ്യ നടീനടന്മാരെ കൊണ്ട് അഡ്വാൻസ് മേടിപ്പിച്ചു കോൺട്രാക്ട് സൈൻ ചെയ്യിപ്പിച്ച ശേഷം " എന്റെ പടത്തിൽ പക്രു മാത്രം അല്ല നായകൻ പ്രിത്വിയും നായകൻ ആണ്.

ഇനി നിങ്ങൾക്ക്  അഭിനയിക്കാൻ പറ്റില്ല എങ്കിൽ പറയു , ബാക്കി ഞാൻ നോക്കികൊള്ളാം " എന്ന് പറഞ്ഞു ആ വിലക്കിനെ പൊട്ട്ടിച്ചെറിഞ്ഞ ഒരു മനുഷ്യൻ. പുതുമുഖങ്ങളുടെ കവർ ഫോട്ടോ വച്ചാൽ വലിയ പുലിവാല് ആകും. അത് കൊണ്ട് കവർ ചെയ്യാൻ പറ്റത്തില്ല" എന്ന് പറഞ്ഞ മാഗസിനുകളിൽ എല്ലാം പുതുമുഖങ്ങളുടെ കവർ ഫോട്ടോസ് വരാൻ ആയി പിന്നണിയിൽ വിയർപ്പൊഴുക്കി ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലൂടെ തുടക്കം കുറിച്ച ഒരാൾ.

ലിസ എന്ന ഒരൊറ്റ ചിത്രത്തിൽ പ്രേതചിത്ര സങ്കൽപ്പങ്ങളെ ഒതുക്കി നിർത്തിയിരുന്ന മലയാളികളുടെ മുന്നിലേക്ക് ആകാശഗംഗ യെ തുറന്നു വിട്ടു, ഹൊറർ ചിത്രങ്ങൾക്ക് ഒരു ബഞ്ച് മാർക്ക് സൃഷ്‌ടിച്ച ഒരാൾ. മലയാളി ഗ്രാഫിക്സിനെയും വി എഫ് എക്‌സിനെയും കുറിച്ച് കേട്ട് തുടങ്ങിയിട്ടില്ലാത്ത കാലത്തു മനുഷ്യൻ പട്ടിയാകുന്നതും, പോത്ത് ആകുന്നതും എല്ലാം കാണിച്ചു രസിപ്പിച്ച ഒരാൾ ( ഇൻഡിപെൻഡൻസ് ).

കൂടെയുള്ളവർ ഒരു സൂപ്പർതാര ചിത്രങ്ങളുടെ തീയതിക്കു വേണ്ടി 'ഓടിക്കൊണ്ടിരുന്ന'കാലത്തു പുതുമുഖങ്ങളെ വെച്ചും, സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ വെച്ചും തീയറ്ററിൽ 'ഓടിക്കൊണ്ടിരുന്ന' ചിത്രങ്ങൾ പിടിച്ചിരുന്ന സംവിധായകൻ. താരങ്ങൾ തിരശീലയിൽ തീപ്പൊരി സംഭാഷണങ്ങൾ കൊണ്ട് സ്ഫോടനം സൃഷ്ടിച്ചിരുന്ന സമയത്തു ഊമയായ നായിക നായകന്റെയും കഥ പറഞ്ഞു തീയറ്ററിൽ ആളെ കയറ്റിയ പ്രതിഭ.

1995 നെയും 2002 നെയും ഒരു ചരടിൽ ബന്ധിപ്പിച്ചു അതിൽ ശിപ്പായി ലഹള മുതൽ ഊമപ്പെണ്ണു വരെ പതിനഞ്ചോളം നല്ല ചിത്രങ്ങൾ കോർത്തിട്ടു മലയാള സിനിമയുടെ അകത്തളങ്ങളെ അലങ്കരിച്ച വിനയൻ എന്ന പ്രതിഭയിൽ ഒരു തരി വിശ്വാസക്കുറവ് ഇല്ലാത്തതു കൊണ്ടാകും പത്തോളം വര്ഷങ്ങള്ക്കു ശേഷം അയാൾ സിനിമയുടെ മുഖ്യധാരയിലേക്ക് , പിന്നണിയിലെയും മുന്നണിയിലെയും പ്രമുഖരോടൊപ്പം കടന്നു വരുന്നു എന്ന് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം.

അയാളുടെ അവസാനം ഇറങ്ങിയ യക്ഷിയും ഞാനും, രഖുവിന്റെ സ്വന്തം റസിയയും, ഡ്രാക്കുളയും എല്ലാം കണ്ടു അവയുടെ നിലവാരമില്ലായ്മയിൽ അസംതൃപ്തി തോന്നിയെങ്കിലും, ആ സിനിമകൾ എങ്ങനെ സൃഷ്ടിച്ചു എന്നും, എന്ത് കൊണ്ട് സൃഷ്ടിച്ചു എന്നും , സംവിധായക കസേരയിൽ നിങൾ അല്ലാതെ വേറെ ആരേലും ആണെങ്കിൽ അങ്ങനെ ഒരു സിനിമ ഉണ്ടാകില്ല എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് വിനയൻ ചേട്ടാ നിങ്ങളോടും നിങളുടെ സിനിമകളോടും ഇന്നും ഈ മുടിഞ്ഞ സ്നേഹം.

ബസ് സ്റ്റേഷൻ മാസ്റ്ററോട് ശബരിമലക്ക് പോകാൻ മാലയിട്ട സ്വാമി "എന്റെ കൂടെ വന്ന 49 സ്വാമിമാർക്കു വഴി തെറ്റി പോയി. സ്റ്റേഷൻ മാസ്റ്റർ: അല്ല സ്വാമി , സ്വാമിയുടെ കൂടെ വന്ന 49 പേർക്കാണോ അതോ സ്വാമിക്കണോ വഴി തെറ്റിയത്. സ്വാമി : ഏയ് എനിക്ക് വഴി തെറ്റില്ല ഞാൻ പെരിയ സ്വാമി ആണ്. ഏറെ ചിരിപ്പിച്ച ഓർഡിനറി എന്ന സിനിമയിലെ ഒരു രംഗം ആണ്.

എന്റെ കൂടെയുള്ള 49 പേർക്ക് വഴി തെറ്റി പോയി എന്ന് അന്നൗൻസ് ചെയ്യാൻ വന്ന പെരിയ സ്വാമിയേ പോലെ എന്റെ കൂടെയുള്ളവർ എല്ലാം തെറ്റാണു ചെയ്യുന്നത് എന്ന് പറഞ്ഞു കോടതിയിൽ കേസിനു പോയി വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ കേസ് ജയിച്ച നിങ്ങളെ കണ്ടത് കൊണ്ടാകും വിനയൻ ചേട്ടാ , ഇപ്പോൾ പെരിയ സ്വാമിമാർ പുനർചിന്തക്കുള്ള അവസരങ്ങൾ ആണ് സൃഷ്ടിക്കുന്നത്. കാത്തിരിക്കുന്നു വിനയൻ - മോഹൻലാൽ ചിത്രത്തിനായി.
 

A note about director vinayan goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES