നടി അക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപ് സുപ്രീം കോടതിയിലേക്ക്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് അവകാശപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ തനിക്ക് അവകാശമുണ്ടെന്നും താരം ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടി നേരത്തെ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് പതിനൊന്ന് ഹര്‍ജികള്‍ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.കേസുമായി ബന്ധപ്പെട്ട് രേഖ എന്ന നിലയില്‍ ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും, നടിയുടെ ശബ്ദത്തിന്റെ തോത് കുറച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. കുറ്റമറ്റ വിചാരണ ഉറപ്പാക്കാന്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിക്ക് അര്‍ഹതയുണ്ടെന്നും ദിലീപ് നിലപാടെടുത്തു.
കേസില്‍ പ്രതിയായ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറുന്നത് ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമാക്കുന്ന ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് ഉണ്ടെന്നും, ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പലതവണ പ്രതിഭാഗത്തിന് അവസരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാനപ്പെട്ട തെളിവാണ് ദൃശ്യങ്ങളെന്നും അത് അവകാശപ്പെടാന്‍ പ്രതിക്ക് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. കേസിലെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ശ്രമമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.കൂട്ടമാനഭംഗക്കേസുകളില്‍ ഇരയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനാണ് പ്രതിയുടെ ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തേക്കാള്‍ പരിഗണന ലഭിക്കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് വിചാരണക്കോടതിയെയും സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്.
കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു കിട്ടേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്.എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിന് നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.