മലയാളികള്‍ക്ക് അടക്കം സുപരിചിതയായ നടിയാണ് വിചിത്ര. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ബിഗ് ബോസിലും മത്സരിക്കുകയാണ്. കമല്‍ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ സീസണ്‍ 7 നടന്ന് കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസിലൂടെ ആരാധകരെ പോലും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് വിചിത്ര നടത്തിയിരിക്കുന്നത്. 20 വര്‍ഷം മുമ്പ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലും കാരണമായൊരു കാസ്റ്റിംഗ് കൗച്ച് അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് വിചിത്ര വെളിപ്പെടുത്തുന്നത്.
പ്രശസ്തനായ തെലുങ്ക് സൂപ്പര്‍ നടനില്‍ നിന്ന് നേരിട്ട ദുരനുഭവം കൊണ്ടാണ് ഇരുപതുവര്‍ഷം മുമ്പ് അഭിനയരംഗം വിട്ടതെന്നും മടങ്ങി വരവിന് ഒരുങ്ങുകയാണെന്നും വിചിത്ര പറഞ്ഞു. തങ്ങളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ കുറിച്ച് സംസാരിക്കാന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വിചിത്ര പങ്കുവെച്ചത്. ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നടിയ്ക്ക് മോശം അനുഭവം ഉണ്ടാവുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് യൂണിയനില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി പറയുന്നു.
നടനാരാണെന്നുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും അന്ന് നടന്ന സംഭവത്തെ കുറിച്ചായിരുന്നു വിചിത്ര പങ്കുവെച്ചത്. ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതോടെയാണ് താന്‍ സിനിമയില്‍ നിന്ന് പോലും അപ്രത്യക്ഷയായത്. വിവാഹത്തോടെ സിനിമ പലും വേണ്ടെന്ന് വെക്കുകയായിരുന്നു. എങ്കിലും അന്ന് നടന്ന സംഭവം തന്റെ ഉള്ളില്‍ ഉണങ്ങാത്ത മുറിവായി ആഴത്തിലുണ്ടെന്ന് നടി പറയുന്നു.
എന്റെ ഭര്‍ത്താവ് ഒരു ഹോട്ടലില്‍ ജനറല്‍ മാനേജരായിരുന്ന ആ ത്രീസ്റ്റാര്‍ ഹോട്ടലിലാണ് സിനിമയുടെ ചിത്രീകരണത്തിനെത്തിയ ഞങ്ങളെ താമസിപ്പിച്ചത്. അന്ന് കണ്ട പരിചയത്തിലൂടെ അദ്ദേഹവുമായി പ്രണയമാവുകയും ഒരുമിച്ച് വിവാഹം കഴിച്ച് ജീവിക്കുകയും ചെയ്തുവെന്ന് വിചിത്ര മുന്‍പ് പറഞ്ഞിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് തന്നെ അലട്ടിയ വലിയൊരു പ്രശ്നം ഉണ്ടാവുന്നത്. നായകനെ കണ്ടുമുട്ടിയ അന്ന് ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. വളരെ പ്രശസ്തനായ നടനായിരുന്നു അത്. അദ്ദേഹം ഒരിക്കലും എന്റെ പേര് ചോദിച്ചില്ല, പക്ഷേ എന്നോട് അദ്ദേഹത്തിന്റെ മുറിയിലേക്ക് വരാനാണ് പറഞ്ഞത്. അതെനിക്ക് വലിയ ഞെട്ടല്‍ നല്‍കിയ സംഭവമായിരുന്നു. അന്ന് രാത്രി ഞാന്‍ എന്റെ മുറിയില്‍ പോയി കിടന്നുറങ്ങി. അടുത്ത ദിവസം മുതല്‍ ഷൂട്ടിങ്ങിനിടെ എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങി. തമിഴ് സിനിമയില്‍ ഇത്തരമൊരു സാഹചര്യം എനിക്കൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല.
സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യപിച്ച് എന്റെ കതകില്‍ തട്ടുന്നത് പതിവായിരുന്നു. ആ ശബ്ദം എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്നാല്‍ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു. എന്റെ ഹോട്ടലിലേക്ക് കോളുകള്‍ ബന്ധിപ്പിക്കരുതെന്ന് ഹോട്ടലുകാരോട് പറഞ്ഞു. അന്ന് എന്റെ സുഹൃത്ത് പോലുമല്ലാത്ത എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് എന്നോട് ചോദിച്ചു, ഞാന്‍ എന്തെങ്കിലും കൈകാര്യം ചെയ്യേണ്ടതുണ്ടോന്ന്. ഞാന്‍ സഹായിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തോട് പറഞ്ഞ് എന്റെ മുറി മാറ്റി തന്നു. ഞങ്ങുടെ ടീമിനെ അറിയിക്കാതെ ദിവസവും എന്റെ മുറി മാറ്റി തരികയാണ് അദ്ദേഹം ചെയ്തത്. അതിന് ഹോട്ടലിലെ ബാക്കിയുള്ളവരും സഹകരിച്ചു.
ഞാന്‍ ആ റൂമിലുണ്ടെന്ന് കരുതി പുരുഷന്മാര്‍ മറ്റ് വാതിലുകളില്‍ മുട്ടുന്നത് പതിവായിരുന്നു. ഒരു ദിവസം, അവരുടെ ക്ഷമ നശിച്ചു, എന്നെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിച്ചു. അന്ന് ഞങ്ങള്‍ ഒരു ഫോറസ്റ്റിന് അകത്താണ് ഷൂട്ട് ചെയ്യുന്നത്. ആ രംഗം ചിത്രീകരിക്കുമ്പോള്‍, ആരോ എന്നെ സ്പര്‍ശിക്കുന്നതായി തോന്നി, അതൊരു അബദ്ധമായിരിക്കുമെന്നും അറിയാതെ സംഭവിച്ചതാണെന്നും ഞാന്‍ കരുതി. ഇതോടെ സംവിധായകന്‍ ഒരു രണ്ടാമതും ടേക്കിന് പോയി. എങ്കിലും വീണ്ടും അത് തന്നെ സംഭവിച്ചു. മൂന്നാമത്തെ തവണ ഞാന്‍ ആളെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം എന്നെ ശക്തമായി അടിച്ചു, ഞാന്‍ സ്തംഭിച്ചുപോയി. ഞാന്‍ യൂണിറ്റിനെ മുഴുവന്‍ നോക്കി, അവരാരും എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല. എനിക്ക് സങ്കടം വന്നു, ഭയവും ദേഷ്യവുമൊക്കെയാണ് ആ സമയത്ത് തോന്നിയത്.
വികാരാധീനയായി പോയ എനിക്ക് ഇക്കാര്യം മാതാപിതാക്കളോട് പോലും പറയാന്‍ കഴിഞ്ഞില്ല. എന്റെ സുഹൃത്തിനോടാണ് ഞാനിത് തുറന്നു പറഞ്ഞത്. യൂണിയനില്‍ പരാതിപ്പെടാനാണ് സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടത്. അന്ന് അയാള്‍ എന്നെ ബലമായി പിടിച്ചിട്ടാണ് അടിക്കുന്നത്. രക്തം കട്ടപിടിക്കുന്ന അവസ്ഥയിലായി. അന്നത്തെ അടിയുടെ പാടുകള്‍ തന്റെ മുഖത്ത് ഉണ്ടായിരുന്നു എന്നും നടി പറയുന്നു.