തീയറ്ററിനുള്ളിൽ സിനിമ മൊബൈലിൽ പകർത്താൻ ശ്രമിച്ച കൗമാരക്കാരൻ പിടിയിലായി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജ തിയേറ്ററിനുള്ളിൽ നിന്ന് പകർത്താൻ ശ്രമിച്ച പതിനാലുകാരനാണ് പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണയിലെ തിയേറ്ററിനുള്ളിലാണ് സംഭവം. ചിത്രത്തിന്റെ 50 മിനിറ്റ് പതിനാലുകാരൻ മൊബൈലിൽ പകർത്തിയിരുന്നു.
ചിത്രം പകർത്തുന്നത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് കണ്ടെത്തിയത്. ഇവർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നേരത്തെ ചിത്രത്തിലെ രംഗങ്ങൾ പകർത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവർത്തകർ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. മധുരരാജയുടെ റിലീസിങ് ദിനത്തിൽ കരുനാഗപ്പള്ളി കാർണിവൽ സിനിമാ തിയറ്ററിലും തിയറ്ററിലിരുന്ന് മൊബൈലിൽ ചിത്രം പകർത്തുകയായിരുന്ന ആളുടെ ഫോൺ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പിടിച്ചെടുത്തിരുന്നു. പിന്നീട് തിയറ്റർ അധികൃതർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ ഫോൺ ആരുടേതാണെന്നു കണ്ടെത്തിയിരുന്നില്ല.
തിയേറ്ററുകളിൽ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലും,വാട്‌സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവങ്ങളാണ്.ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും,ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും,ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
സിനിമാ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി കൂടിയാണിത്. തീയറ്ററുകളിൽ നിന്നും പകർത്തുന്ന സിനിമ മൊബൈലുകൾ വഴി കൈമാറി കാണാൻ സാധിക്കുന്നത് പല സിനിമകളുടെയും വിജയത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്.