പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഇന്ന് പ്രദർശനത്തിനെത്തും. ഇലക്ഷന് കമ്മീഷന്റെ വിലക്കിനെ തുടർന്ന് ഏപ്രിൽ 11ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു.തുടർന്ന് വിലക്കുകൾ നീങ്ങിയതോടെ ഇന്ന് ഇന്ത്യയ്ക്കും ജിസിസിക്കും പുറമെ ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഫിജി തുടങ്ങി രാജ്യങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും.
ഒരുപാട് കടമ്പകൾ കടന്നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തിരഞ്ഞെടുപ്പിന് മുൻപായി ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം പുറത്തിറക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെടുകയും സിനിമയുടെ റിലീസ് നീട്ടിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഇപ്പോൾ സിനിമാ റിലീസ് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോഴും നായകനായി എത്തുന്ന വിവേക് ഒബ്റോയിക്കെതിരേ ഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നൽകിയിരിക്കുകയാണ്.
സന്ദീപ് സിങ് നിർമ്മിക്കുന്ന ചിത്രമായ പിഎം നരേന്ദ്ര മോദി നരേന്ദ്ര മോദിയുടെ വിനീതമായ ആരംഭം മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള യാത്രയെ വരച്ചിടുകയാണ്.
വിവേക് ഒബ്‌റോയിയാണ് ചിത്രത്തിൽ മോദിയായി എത്തുന്നത്. സാധാരണ ചായയടിക്കാരൻ എങ്ങിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന സംഭാഷണങ്ങൾ അടങ്ങിയതാണ് ട്രെയിലർ.
മന്മോഹൻസിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തിൽ പരിഹസിക്കുകയും കോൺഗ്രസ് പാർട്ടിയെ ട്രോളുകളും ചെയ്യുന്നുണ്ട്.സോണിയാ ഗാന്ധി, മന്മോഹൻസിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മനോജ് ജോഷിയാണ് ചിത്രത്തിൽ അമിത് ഷായുടെ റോളിൽ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതൽ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയിൽ പറയുന്നത്. ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ്, ബർഖ ബിഷ്ത് സെൻഗുപ്ത, അൻജൻ ശ്രീവാസ്തവ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മോദിയെ കുറിച്ചുള്ള ചിത്രം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു. സിനിമ നാല് ബിജെപി അനുഭാവികളാണ് നിർമ്മിക്കുന്നതെന്നും കോൺഗ്രസ് നേതാവായ അമൻ പൻവാർ പരാതിയിൽ പറഞ്ഞിരുന്നു. നേരത്തെ മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികൾ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു.
ബോളിവുഡ് താരം വിവേക് ഒബ്റോയ് മോദിയായി എത്തുന്ന ചിത്രം ആദ്യ ദിനം തന്നെ രണ്ട് കോടിയോളം കളക്ഷൻ പിന്നിടുമെന്നാണ് റിപോർട്ടുകൾ.