Latest News

വീട്ടിലെത്തി കുറച്ച് വെള്ളം തിളപ്പിച്ച് തണുപ്പിക്കാന്‍ ഫാനിന്റെ അടിയില്‍ കൊണ്ടു വെക്കാന്‍ പോയതാണ്;  തെന്നി വീണ് താന്‍ തറയിലും തിളച്ച വെള്ളം മേലെയും ആയി; തൊട്ടപ്പോള്‍ തൊലി ഇളകി കയ്യില്‍ വീണു, രണ്ട് തുടകളും തോല്‍രഹിതം; അപകട വിവരം പങ്ക് വച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത് കുറിച്ചത്

Malayalilife
 വീട്ടിലെത്തി കുറച്ച് വെള്ളം തിളപ്പിച്ച് തണുപ്പിക്കാന്‍ ഫാനിന്റെ അടിയില്‍ കൊണ്ടു വെക്കാന്‍ പോയതാണ്;  തെന്നി വീണ് താന്‍ തറയിലും തിളച്ച വെള്ളം മേലെയും ആയി; തൊട്ടപ്പോള്‍ തൊലി ഇളകി കയ്യില്‍ വീണു, രണ്ട് തുടകളും തോല്‍രഹിതം; അപകട വിവരം പങ്ക് വച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത് കുറിച്ചത്

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മന്ദാരമേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര ഗാനരചയിതാവാണ് മനു മഞ്ജിത്ത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ മനു രചിച്ച ഗാനങ്ങളൊക്കെയും ഹിറ്റായിരുന്നു.പിന്നീടങ്ങോട്ടി നിരവധി ചിത്രങ്ങളില്‍ ഗാനരചന നടത്തി.മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇപ്പോളിതാ തനിക്ക് ഉണ്ടായ ഒരപകടത്തെക്കുറിച്ച് മനു പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സൈമ അവാര്‍ഡില്‍ പങ്കെടുക്കാനുള്ള തയ്യാറെടുക്കുന്നതിനിടെ മനുവിന് തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. രണ്ട് തുടകളിലേയും തൊലി പൂര്‍ണമായി പോയ നിലയിലായിരുന്നു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീല്‍ചെയറില്‍ ദുബായില്‍ പോയി അവാര്‍ഡ് വാങ്ങിയതിനെക്കുറിച്ചാണ് മനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കുറിപ്പ് ഇങ്ങനെ: 
'തിരുവാവണി രാവ്' സംഭവിച്ചതിനു ശേഷം എന്റെ ഓണക്കാലങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയും സന്തോഷവും ഒക്കെ തൊന്നാറുണ്ട്. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് ചേര്‍ത്തു പിടിക്കപ്പെടുന്ന പാട്ടിന്റെ ഭാഗമാവുക. നമ്മള്‍ തന്നെ ഒരു തുണിക്കടയിലോ മറ്റ് ഓണത്തിരക്കുകളിലോ ഒക്കെ നില്‍ക്കുമ്പോള്‍ ചുറ്റും നിന്നും ഈ പാട്ട് വീണ്ടും വീണ്ടും വന്ന് പൊതിയുക. ആ ഉത്സവത്തിന്റെ ഈണത്തിന്റെ നടുക്ക് ഇങ്ങനെ കയ്യും കെട്ടി നില്‍ക്കാന്‍ പറ്റുക. ഒരു പ്രത്യേക അനുഭവമാണത്. മഹാഭാഗ്യം. 

അങ്ങനെയിരിക്കെ ഇക്കുറി 'സൈമാ അവാര്‍ഡ്‌സി'ല്‍ 'നീലനിലവേ'യ്ക്ക് നോമിനേഷന്‍ ലഭിക്കുന്നു. തിരുവോണത്തിന്റെ അന്നു തന്നെ ദുബായില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. വല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വരുക എന്നൊക്കെ കേട്ടിട്ടല്ലേ ഉള്ളൂ. ഇത് അത് തന്നെ. സോ കുടുംബസമേതം ടിക്കറ്റെടുത്തു.വിളിച്ച ചങ്ങാതിമാരൊകെ പറഞ്ഞു 'ഹബീബീ... വെല്‍ക്കം ടു ദുബായ്..!'

അങ്ങനെ കഴിഞ്ഞ പത്തിന് രാത്രി കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് താമസിക്കുന്ന നെയ്യാറ്റിന്‍കര വീട്ടിലെത്തി കുറച്ച് വെള്ളം തിളപ്പിച്ച് അതൊന്നു തണുപ്പിക്കാന്‍ ഫാനിന്റെ അടിയില്‍ കൊണ്ടു വെക്കാന്‍ പോയതായിരുന്നു.തെന്നി വീണു.ഞാന്‍ തറയിലും. തിളച്ച വെള്ളം മേലെയും.

രണ്ടു തുടയും പിന്‍ഭാഗവും. പുകച്ചിലില്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഷവറിന്റെ ചോട്ടിലേക്കോടി എന്തൊക്കെയോ വെപ്രാളം കാട്ടുന്നതിനിടയില്‍ ഒന്നു പിന്‍ഭാഗം തൊട്ടതും അവിടത്തെ കുറച്ച് തൊലി ഇളകി കൈയ്യില്‍ വീണു. സംഗതി പിടുത്തം വിടുകയാണ് എന്ന് കണ്ടപ്പോള്‍ അന്ന് എന്തോ ഭാഗ്യത്തിന് കൂടെയുണ്ടായിരുന്ന ഓംകാറിനെക്കൊണ്ട് മറ്റൊരു സുഹൃത്തായ ജിഷ്ണുവിനെ വിളിച്ച് ആ കാറില്‍ നേരെ നിംസിലേക്ക് വച്ചു പിടിച്ചു. എന്താണ് നടക്കുന്നതെന്ന് എന്നറിയുന്നില്ല.

പുതിയ പുതിയ ബ്ലിസ്റ്റേഴ്‌സ് ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഉള്ളത് പൊട്ടി മുറിവുകളാവുന്നു. അവര്‍ അപ്പോള്‍ തന്നെ അഡ്മിഷന്‍ പറഞ്ഞു. തല്‍ക്കാലം ഒന്നു ഡ്രെസ് ചെയ്തു തന്നാല്‍ മതി. എങ്ങനേലും കോഴിക്കോട്ടെത്തി അവിടെ അഡ്മിറ്റ് ആയിക്കോളാം എന്ന ഉറപ്പില്‍ ഡ്രിപ്പ് ആന്റിബയോട്ടിക്ക് ഐ വികള്‍ കഴിഞ്ഞ ശേഷം പതിനൊന്നിന് പുലര്‍ച്ചെ നിംസില്‍ നിന്നിറങ്ങുന്നു. അന്നത്തെ പകല്‍ നീറിപ്പുകഞ്ഞ് കഴിഞ്ഞതിനൊടുവില്‍ രാത്രി ഒരു സ്ലീപ്പര്‍ ബസില്‍ കോഴിക്കോട്ടേക്ക്.

വീട്ടിലെത്തി പിന്നീട് അടുത്തുള്ള മലബാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് സംഭവത്തിന്റെ 'ആഴവും പരപ്പും' എനിക്ക് തന്നെ മനസിലാവുന്നത്. മൂന്നു മണിക്കൂറെടുത്ത് മൊത്തം ഏരിയ ഒന്നു ക്ലീന്‍ ആക്കി ഡ്രസ് ചെയ്ത് കഴിയുമ്പോഴേക്കും ഞാന്‍ പല വട്ടം സ്വര്‍ഗം കണ്ട് പോന്നിരുന്നു. രണ്ട് തുടകളും ഏതാണ്ട് പൂര്‍ണമായും 'തോല്‍രഹിത'മായിരിക്കുന്നു.

17% സെക്കന്‍ഡ് ഡിഗ്രി ബേണ്‍സ് . അവിടെ അഡ്മിറ്റ് ആവുന്നു.ദുബായ് പോവുന്നത് പോയിട്ട് ഒന്ന് തിരിഞ്ഞ് കിടക്കുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ കാലില്‍ നിന്ന് പുകച്ചിലും കടച്ചിലും വരും. ആ അവസ്ഥ.ഐ വി തരുന്ന പെയിന്‍ കില്ലറിന്റെ കരുണയില്‍ ഉറക്കം.

രണ്ട് പേരുടെ സഹായത്തോടെ ഒന്നു എഴുന്നേല്‍ക്കണമെങ്കില്‍ പോലും പത്തു പതിനഞ്ചു മിനിറ്റ് വേണമെന്ന അവസ്ഥ. നിവരാന്‍ കഴിയില്ലെങ്കിലും ഒന്നു രണ്ടു കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മുഴുവന്‍ മുറിവിലും വേദനയുടെ തരിപ്പാണ്. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസത്തെ ഡ്രെസിംഗ് കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യുന്നു.

പിറ്റേന്ന് പുലര്‍ച്ചക്കാണ് ദുബായ് ഫ്‌ലൈറ്റ്. ഡോക്ടഴ്‌സിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ ജസ്റ്റ് ഒന്നു പോയി വരാന്‍ മെഡിക്കലി ഒബ്ജക്ഷന്‍സ് ഒന്നുമില്ല. പക്ഷെ നിവര്‍ന്നു നില്ക്കാന്‍ പറ്റാതെ എങ്ങനെ അവിടെ വരെ ? എന്നതായിരുന്നു ചോദ്യം. ധൈര്യം തന്നവരൊക്കെ എന്റെ അവസ്ഥ നേരില്‍ കണ്ടപ്പോള്‍ ഒന്നും മിണ്ടാതെയായി. മനു കുറിച്ചു. 

ഞാന്‍ ഹിമയെ നോക്കി. അവളോട് മാത്രം പറഞ്ഞു. 'നീ പറയും പോലെ ചെയ്യാം. നിനക്ക് ഉറപ്പുണ്ടേല്‍ പോയി നോക്കാം'. വേദന കൊണ്ട് കിളി പോയ ഇവനോട് ഇനി എന്ത് പറയാനാണ് എന്നാവും അവള്‍ ചിന്തിച്ചത്. അവള്‍ പറഞ്ഞ മറുപടി ആണ് ആ കൈയ്യില്‍ ഏറ്റുവാങ്ങിയ അവാര്‍ഡ്. തൊട്ടുമുന്നില്‍ ഐശ്വര്യ റായിയെയും വിക്രമിനെയും നയന്‍താരയെയും ശ്രുതിഹാസനെയും ശിവകാര്‍ത്തികേയനെയും കിച്ച സുദീപിനെയും ഒക്കെ കണ്ടപ്പോള്‍ അവളുടെ വിടര്‍ന്ന മുഖത്തെ വിസ്മയമാണ് എന്റെ വേദനകള്‍ക്ക് ഉള്ള മരുന്ന്...

അങ്ങനെ ഈ ഓണം ഓര്‍മ്മകളുടെ ഒരു വല്ലാത്ത കൊളാഷാണ്. ഇപ്പൊഴും വീല്‍ ചെയറില്‍ ഇരുന്ന് മാത്രം ദൂരങ്ങള്‍ കടന്ന ഞാന്‍ പേര് വിളിച്ചപ്പോള്‍ ഒറ്റക്ക് എഴുന്നേറ്റതും ഒരാളുടെ സസഹായമില്ലാതെ അത്രയും പടികള്‍ കയറിയത് എങ്ങനെയാണെന്നും ഇപ്പോഴും അറിയില്ലെന്നും മനു കുറിച്ചു.


 

lyricist manu manjith post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES