പ്രളയം കശക്കിയെറിഞ്ഞ ജീവിതങ്ങളിലൂടെ യാത്ര ചെയ്യുന്നകേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച
പ്രകൃതിയുടെ കണ്ണീർ എന്ന ഡോക്യുമെൻ്ററി ശ്രദ്ധേയമാകുന്നു. ഇൗ മഹാപ്രളയത്തിന് കണ്ണീരിന്റെ കരിപുരണ്ട പകയുടെ ചൂടുണ്ട്. മരം വെട്ടിയും മല വെട്ടി നിരത്തിയും തണ്ണീർത്തടങ്ങളെ മണ്ണിട്ടു മൂടിയും കെട്ടിപ്പൊക്കിയ കോൺക്രീറ്റ് സൗധങ്ങളും മറ്റു വികസന സൗകര്യങ്ങളും തകർത്ത പ്രകൃതിയുടെ കണ്ണീർപ്പെയ്ത്താണ് ഒാരോ പ്രളയവും. ഗൃഹാതുരത്വത്തോടെ നിറഞ്ഞു പെയ്യുന്ന മഴക്കാലങ്ങളെ ഒാർമ്മയിൽ സൂക്ഷിക്കുന്ന നാം മലയാളിക്ക് എത്ര പെട്ടെന്നാണ് മഴപ്പേടിയുണ്ടായത് ? മുറ്റത്തും തൊടിയിലും നിറഞ്ഞ വെള്ളം കുഞ്ഞു കൈകൾ കൊണ്ട് തൊട്ടു നനച്ച കുട്ടിക്കാലത്തു നിന്ന് ആർത്തലച്ചെത്തുന്ന പ്രളയ ജലത്തെ ഭീതിയോടെ നോക്കി നിൽക്കുന്ന കുട്ടികളിലേക്ക് കാലം എങ്ങനെയാണ് ചിത്രം മാറ്റി വരച്ചത് ?
ഒറ്റ ഉത്തരമേയുള്ളൂ. പ്രകൃതിയോടു നാം കാട്ടിയ ക്രൂരത. നാട്ടിൻപുറങ്ങളിലെ ചെറു തോടുകളും കൈവഴികളുമൊക്കെ എന്നേ വറ്റിപ്പോയി. പകരം വീടും റോഡുമുണ്ടാക്കി പുത്തൻ വികസന മാതൃക തീർത്തു. പ്രകൃതിയെന്ന കൺമുന്നിലെ ദൈവത്തോടു നാം കാട്ടിയ മാപ്പില്ലാത്ത ക്രൂരതാണിത്. ഇൗ തിരിച്ചറിവാണ് ഒാരോ പ്രളയവും നൽകുന്ന പാഠം. എന്നിട്ടും പഠിക്കാതെ മനുഷ്യൽ മണൽ ഖനനവും അശാസ്ത്രീയ നിർമ്മാണങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഒടുവിൽ ഒാരോ മഴക്കാലവും നാം ചുവടുറപ്പിച്ച മണ്ണും മലകളും വേരോടെ പിഴുതു മറിച്ച് കടന്നു പോകുമ്പോൾ, ആർത്തലയ്ക്കുന്ന നിലവിളികളെ പ്രളയ താണ്ഡവം വിഴുങ്ങുമ്പോൾ നാം വെറും മനുഷ്യനായി നോക്കി നിൽക്കേണ്ടി വരുന്നു. ഇതിനൊരു പ്രതിവിധിയില്ലേ ? തീർച്ചയായും ഉണ്ട്.
പ്രകൃതിയെ സ്നേഹിച്ചു തുടങ്ങണം. കനിവിന്റെ പുഴയൊഴുകുന്ന വഴികളെ കാത്തു സൂക്ഷിക്കാനാവണം. മരത്തണലുകളെ ജീവന്റെ കുടകളായി അനാദികാലത്തേക്ക് കരുതി വെക്കണം. പ്രകൃതിയെ മുൻനിറുത്തി വികസന മാതൃകകൾ പൊളിച്ചെഴുതണം. നാളെ, കൊടിയ വേനലിന്റെ, കലി തുള്ളിയുറയുന്ന പ്രളയ ദുരന്തങ്ങളുടെ കണ്ണീർ പുഴകളായി ഇൗ നാടു മാറാതിരിക്കാൻ സുഗതകുമാരി ടീച്ചർ പാടിയപോലെ....
ഒരു തൈ നടാം നമുക്ക് അമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...