കാര്‍ഗിലില്‍ അതിര്‍ത്തി കടന്ന് കയറിയ പാകിസ്ഥാനെ കീഴ്‌പ്പെടുത്തി കൊണ്ട് നേടിയ ഇന്ത്യയുടെ യ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്നലെ 21 വർഷം ആയിരുന്നു. എന്നാൽ നടനും ലഫ്റ്റനന്‍റ് കേണലുമായ മോഹന്‍ലാല്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്‍റെ ഓര്‍മ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്‍റെ വാക്കുകള്‍...
തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടത്. നമ്മുടെ മണ്ണില്‍ അനധികൃതമായി നുഴഞ്ഞു കയറിയവരെ രണ്ട് മാസവും മൂന്ന് ആഴ്ചയും രണ്ട് ദിവസവും എടുത്ത് കടുത്ത യുദ്ധത്തിലൂടെ ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തി. "ഓപ്പറേഷന്‍ വിജയ്" എന്ന് അറിയപ്പെട്ട ആ യുദ്ധത്തിലൂടെ നമ്മുടെ മണ്ണില്‍ ഇന്ത്യന്‍ പതാക വീണ്ടും ഉയര്‍ന്നു.
കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി മരണം വരെ പോരാടിയ ധീര സൈനികരെ നമുക്കെന്നും ഓര്‍ക്കാം. നമ്മള്‍ ഉറങ്ങുമ്പോള്‍ അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാം. ഈ മഹത്തായ വിജയദിനം ആഘോഷിക്കുന്ന വേളയിൽ ഞാനും പങ്കുചേരുന്നു. ഒപ്പം കൊറോണ എന്ന മഹാ വിപത്തിനോടുള്ള യുദ്ധം നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഓരോ പൗരനും സ്വയം ഒരു പട്ടാളക്കാരനായി മാറി ഈ യുദ്ധത്തില്‍ പങ്കാളിയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മോഹൻലാൽ കൂട്ടിച്ചേർത്തു .
1999ലെ കൊടും ശൈത്യത്തില്‍ ഇന്ത്യ സൈനികരെ പിന്‍വലിച്ച തക്കം നോക്കിയാണ് പാകിസ്താന്‍ നുഴഞ്ഞ് നീക്കം നടത്തിയത് .ഭീകരവാദികളുടെ വേഷത്തില്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ യുദ്ധ മുഖരിതമാകുന്നത് .ജൂണ്‍ 19 മുതല്‍ ടോലോലിങ്ങിലെ ആക്രമണം മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ യുദ്ധം നീണ്ടു നിന്നു. എന്നാൽ ശക്തരായ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോൽവി സമ്മതിച്ച് പിന്തിരിയുകയായിരുന്നു. തുടർന്ന് ജൂലൈ 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി.
മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തില്‍ പാകിസ്താനെ തുരത്തി സൈന്യം ത്രിവര്‍ണ പതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവന്‍ വെടിഞ്ഞത് 527 വീര യോദ്ധാക്കളാണ്. ആത്മാഭിമാനം ഉയര്‍ത്തിയ വിജയം ആഘോഷിക്കുമ്പോള്‍ തന്നെ ആ ധീര രക്തസാക്ഷികള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിക്കുകയാണ് രാജ്യം.