1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ ലോകത്തേക്ക് ചുവട് വച്ച താരമാണ് നടൻ ജഗദീഷ്. തുടർന്ന് പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഇപ്പോൾ ഒരു കൊമേഡിയന്‍ എന്ന ടാഗ് ലൈനില്‍ നിന്ന് ഇതുവരെ പുറത്ത് കടക്കാന്‍ കഴിയാത്ത നടനാണ് താനെന്നും ക്യാരക്ടര്‍ റോളിലേക്ക് മലയാള സിനിമയില്‍ അടയാളപ്പെടുക എന്നതാണ് തന്റെ ആഗ്രഹമെന്നും ജഗദീഷ് തുറന്ന് പറയുകയാണ്. അതേ സമയം ഹാര്‍ഡ് വര്‍ക്ക് കൊണ്ട് സിനിമയില്‍ ഉയരാം എന്ന് തെളിയിച്ച താന്‍ അഭിനയത്തിന് പുറമേ സിനിമയില്‍ താന്‍ ചെയ്ത മറ്റു വര്‍ക്കുകളെക്കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് ജഗദീഷ്.
'ഹാര്‍ഡ് വര്‍ക്ക് കൊണ്ട് ഉയരാം എന്ന് തെളിയിച്ചിട്ടുള്ള ആളാണ് ഞാന്‍. 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയില്‍ ഒരു സീനില്‍ വന്നിട്ട് പിന്നെ എന്റെ പ്രയത്നം കൊണ്ട് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഞാന്‍ കഥാകൃത്തായി, തിരക്കഥാകൃത്തായി, സംഭാഷണ രചയിതാവായി അങ്ങനെ പല മേഖലകളിലൂടെ വര്‍ക്ക് ചെയ്തു എന്നെ മലയാള സിനിമയുടെ സാന്നിധ്യമാക്കി മാറ്റാനുള്ള ഒരു ശ്രമങ്ങള്‍ ഇത്രയും വര്‍ഷം ഞാന്‍ നടത്തിയിട്ടുണ്ട്.
ഇപ്പോഴും ഞാന്‍ നടത്തി കൊണ്ടിരിക്കുകയാണ്. അവിടെ ഞാന്‍ ഒരു പുതുമുഖമാണ്. എന്നെ സംബന്ധിച്ച് ഒരു കൊമേഡിയന്‍ എന്ന നിലയ്ക്ക് ഒരു ക്യാരക്ടര്‍ ആക്ടര്‍ എന്ന നിലയിലേക്ക് മാറണം എന്ന ആഗ്രഹമുണ്ട്. എന്റെയൊപ്പം വന്ന പല ഹാസ്യ താരങ്ങളും ആ പട്ടികയിലേക്ക് മാറി കഴിഞ്ഞു. ഞാന്‍ ഇന്നും ഒരു കൊമേഡിയന്‍ മാത്രമാണ്. 'ലീല' പോലെയുള്ള ചില സിനിമകള്‍ ലഭിച്ചുവെങ്കിലും ഒരു കോമഡി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്നെയാണ് എന്നെ പ്രേക്ഷകര്‍ കാണുന്നത്'.