മലയാള സിനിമയില്‍ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. എന്നാൽ ഫാസിലിന്റെ ചില സിനിമകൾ വലിയ തിരച്ചടികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു ചിത്രമായിരുന്നു സ്വന്തം മകനെ നായകനാക്കി 2002-ല്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത്. എന്നാൽ ഇപ്പോൾ സിനിമയുടെ പരാജയ കാരണം തുറന്ന് പറയുകയാണ് ഫാസില്‍.
'അനിയത്തി പ്രാവ്' പോലെ ഒരു സിനിമ എടുക്കാന്‍ പോയതാണ് എനിക്ക് പറ്റിയ പിഴവ്. അതെ ടൈപ്പ് ലവ് സ്റ്റോറി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. എന്റെ മകനല്ലാതെ വേറെ ഒരു താരത്തിന്റെ മകന്‍ ആയിരുന്നു ആ സിനിമയില്‍ എങ്കില്‍ ഞാന്‍ മാനസികമായി കൂടുതല്‍ വിഷമിക്കുമായിരുന്നു. ഞാന്‍ പ്രതീക്ഷയോടെ ചെയ്ത സിനിമകളില്‍ ഒന്നായിരുന്നു 'കൈയ്യെത്തും ദൂരത്ത്'. അതിന്റെ ഇമോഷന്‍സും റൊമാന്‍സുമൊക്കെ പ്രേക്ഷകരില്‍ തറയ്ക്കും എന്നാണ് ഞാന്‍ അതിന്റെ റിലീസ് ദിനത്തിന്‍റെ തലേന്ന് വരെ കരുതിയത്. പക്ഷെ അതുണ്ടായില്ല. ഫാസില്‍ പറയുന്നു.
മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ 'കൈയ്യെത്തും ദൂരത്ത്' 2002-ലെ ഓണചിത്രമായിരുന്നു. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങള്‍ മാത്രമായിരുന്നു പ്രേക്ഷകരെ ആകര്‍ഷിച്ച ഒരേയൊരു ഘടകം.ഇന്നത്തെ യുവ നിരയിലെ സൂപ്പര്‍ താരം ഫഹദ് ഫാസിലിന്റെ നായകനായുള്ള ആദ്യ സിനിമ കൂടിയായിരുന്നു 'കൈയ്യെത്തും ദൂരത്ത്'.