മലയാളത്തിന്റെ പ്രിയ നടനാണ് തിലകൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം എന്നും എപ്പോഴും എവിടെയും എല്ലാം തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിൽ ആരെയും കൂസാതെയുള്ള ആ തുറന്നു പറച്ചിൽ പല തരത്തിലുള്ള പ്രതിസന്ധികൾക്കും കാരണമായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ ദ്ദേഹത്തെ ഒരു തരത്തിൽ രക്ഷിക്കുകയാണ് ചെയ്തത് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ തിലകനൊപ്പം അഭിനയിച്ച ബിനോയ് നമ്പാലാ.
തിലകൻ സർ നല്ല പ്രായത്തിൽ പട്ടാളത്തിലായിരുന്നു. അങ്ങനെയിരിക്കെ കാശ്മീരിലെ അതിശൈത്യത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്ക് ക്ഷതം സംഭവിക്കുകയും, ഒരു കാൽ മുറിച്ച് കളയാൻ പട്ടാളത്തിലെ ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. 1950 -60 കാലഘട്ടങ്ങളിൽ പട്ടാള ആശുപത്രികളിൽ അത്രക്ക് ഉള്ള സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളു. എന്നാൽ കാൽ മുറിക്കുന്നതിനെ തിലകൻ സർ നഖശിഖാന്തം എതിർത്തു.കാൽ പോകുന്നതിലും നല്ലത് ജീവൻ പോകുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
പക്ഷെ ഒരു സാദാ പട്ടാളക്കാരന്റെ എതിർപ്പിന് അവിടെ യാതൊരു പരിഗണനയും കിട്ടിയില്ല. മുറിക്കാൻ പോകുന്ന കാലും തടവി പുള്ളി വിഷമിച്ചിരിക്കുമ്പോഴാണ്, അന്നത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു പട്ടാള ആശുപത്രി സന്ദർശിക്കാൻ വരുന്നത്. പ്രധാനമന്ത്രിയോട് സംസാരിക്കാൻ പാടില്ലെന്ന കർശന നിയന്ത്രണം എല്ലാ പട്ടാളക്കാർക്കും കിട്ടിയിരുന്നു. എന്നാൽ തന്റെ കിടക്ക കടന്ന് പോയ നെഹ്‌റുവിനെ തിലകൻ സർ കൈ നീട്ടി തടഞ്ഞ് ഒരു സങ്കടം ബോധിപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു.
അനുഭാവത്തോടെ തന്റെ കിടക്കക്കരികിലേക്ക് വന്ന പ്രധാനമന്ത്രിയോട്, അദ്ദേഹം തന്റെ അവസ്ഥ പറഞ്ഞു. തന്റെ സമ്മതത്തോടെയല്ല കാൽ മുറിക്കുന്നതെന്നും, തന്നെ വേറെ ആശുപ്രതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം നെഹ്രുവിനോട് അപേക്ഷിച്ചു. ചുറ്റും നിന്ന് കണ്ണ് ഉരുട്ടിയ മേൽ ഉദ്യോസ്ഥന്മാരുടെ ഭീഷണികൾ തീർത്തും അവഗണിച്ചു കൊണ്ടാണ് കെ.സുരേന്ദ്രനാഥ തിലകൻ ആ പരാതി പറഞ്ഞത്. തിലകനെ കേട്ട് തിരികെ പോയ നെഹ്‌റു, തന്റെ ഓഫീസിൽ എത്തിയിട്ട് ആദ്യം ചെയ്തത് അദ്ദേഹത്തെ വേറെ നല്ല ആശുപത്രിലേക്ക് മാറ്റാൻ ഉള്ള ഉത്തരവിടുകയായിരുന്നു, കൂടാതെ, പട്ടാളക്കാരുടെയോ, അവരുടെ അടുത്ത ബന്ധുക്കളുടെയോ അനുവാദം ഇല്ലാതെ കാൽ മുറിക്കുന്നത് പോലെയുള്ള ചികിത്സകൾ മേലിൽ പാടില്ലായെന്നും ഉത്തരവിട്ടു.സഫാരി ചാനലിലെ സ്മൃതിയിൽ ജോൺപോൾ സർ വിവരിച്ച സംഭവമാണിത്...!! തിലകൻ സർ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റമുള്ളവൻ തന്നെയായിരുന്നു ....!! NB: എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം, തിലകൻ സാറിന്റെയും കല്പന ചേച്ചിയുടേയും കൂടെ ചേർന്ന് നിൽക്കാൻ പറ്റിയതാണ്. രഞ്ജി സർ എനിക്കുവേണ്ടി കരുതിവച്ച സമ്മാനം!!