അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. ആസിഫ് അലിയുടെ നായികയായിട്ടാണ് താരം ചിത്രത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള പുരസ്‌കാരവും താരത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ എലിസബത്ത് എന്ന കഥാപാത്രമാണ് രജീഷയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയത്തിന് ശേഷം ഒരിടവേള എടുത്ത താരം ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. കര്‍ണന്‍ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി തമിഴിലും അരങ്ങേറ്റം താരം ഇതിനോടകം തന്നെ കുറിച്ചിരിക്കുകയാണ്. ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
മാരി ശെല്‍വരാജ് ധനുഷ് കോംബോ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്. വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നു കര്‍ണന്റേത്. അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നന്നായി ചെയ്യാന്‍ പറ്റി എന്നാണ് വിശ്വാസം. കര്‍ണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാല്‍ അതുഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
പല കഥകളുമായി ഒരുപാട് പേര്‍ സമീപിക്കുമ്പോള്‍ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് തെരഞ്ഞെടുക്കുന്നത്. നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ല. നല്ല തിരക്കഥകളുമായി ഒരുപാട് പേര്‍ വരാറുണ്ട്, പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. നമ്മളെ തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു.
അങ്ങനെ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറ്റുന്നു എന്നത് ഭാഗ്യമായാണ് കാണുന്നത്. ഓരോ സിനിമയും എന്റെ ശരിയായ തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. പിന്നെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി അത്യാവശ്യം ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു സിനിമ ചെയ്യാന്‍ വാക്കുകൊടുത്താല്‍ ആ കഥാപാത്രത്തിന് ആവശ്യമായ എന്തും ചെയ്യാന്‍ തയ്യാറാണ്.