ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ റണൗത്ത്. തുടക്കം മുതല്‍ തന്നെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായി സംശയം പ്രകടിപ്പിച്ചിരുന്നു താരം. ഏറ്റവും ഒടുവില്‍ കങ്കണയുടെ വിമര്‍ശനത്തിന് ഇരയായിരിയ്ക്കുന്നത് ആമീര്‍ ഖാനാണ്. ഒന്നിച്ച് പ്രവൃത്തിച്ചിട്ടും സുശാന്തിന്‍റെ മരണത്തില്‍ ഒരു വാക്ക് പോലും പറയാന്‍ ആമീര്‍ തയ്യാറായില്ലെന്ന് കങ്കണ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.
"ഈ റാക്കറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ഒരാള്‍ ഒന്നും പറയാതിരുന്നാല്‍, ഒരു ഗ്രൂപ്പ് മുഴുവന്‍ മൗനത്തിലായിരിക്കും. ഒന്നും മിണ്ടില്ല. സുശാന്തിനൊപ്പം പികെ എന്ന സിനിമയില്‍ പ്രവൃത്തിച്ചായാളാണ് ആമീര്‍ ഖാന്‍. നാളിതുവരെയായി അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല. അതുപോലെ തന്നെയാണ് അനുഷ്‌ക ശര്‍മ്മയും, റാണി മുഖര്‍ജിയും, രാജു ഹിറാനിയും. ഇവരാരും സുശാന്തിന് വേണ്ടി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഒരു കൊതുക് ചത്ത ലാഘവത്തോടെയാണ് സുശാന്തിന്‍റെ മരണത്തെ ബോളിവുഡിലെ പ്രമുഖര്‍ സമീപിച്ചത്", കങ്കണ പറഞ്ഞു.
കുറ്റബോധമൊന്നുമില്ലെങ്കില്‍ എന്തു കൊണ്ടാണ് കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന്‍റെ മരണത്തില്‍ ഒരു വാക്ക് പോലും മിണ്ടാത്തതെന്നും കങ്കണ ചോദിക്കുന്നു.
"ഒരു ഈച്ചയെ കൊന്നതുപോലെ വളരെ ലാഘവത്തോടെ സുശാന്തിന്‍റെ മരണത്തെ കാണുന്നു ചിലര്‍. സുശാന്തിന് വേണ്ടി എന്തെങ്കിലും പറയാനുണ്ടോ നിങ്ങള്‍ക്ക്? അയാളുടെ അച്ഛനുമമ്മയും കുടുംബാംഗങ്ങളുമെല്ലാം കരയുകയാണ്. അവരെ ആശ്വസിപ്പിക്കാന്‍ ഒരു വാക്ക് പറഞ്ഞോ നിങ്ങള്‍? സിബിഐ അന്വേഷണത്തിന് വേണ്ടി എന്തേ നിങ്ങള്‍ മിണ്ടിയില്ല? നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്? ഇതെല്ലാം രാജ്യത്തെ ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അവര്‍ എല്ലാം മനസ്സിലാക്കിക്കഴിഞ്ഞു", കങ്കണ പറഞ്ഞു.
അതേസമയം, സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട സിബിഐ സംഘം മുംബൈയില്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച മുതല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിലേയ്ക്ക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.