മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ചതിക്കാത്ത ചന്തു. നടന് ജയസൂര്യ നായകനായിട്ടെത്തിയ ചിത്രത്തില്‍ സലിം കുമാര്‍, കൊച്ചിന് ഹനീഫ, ഇന്ദ്രന്‍സ്, ലാല്‍, വിനീത്, വിനായകന് തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിൽ വേഷമിട്ടിരുന്നത്.
സിനിമാപ്രേമികളുടെ ഉള്ളിൽ ചിത്രത്തിലെ ഓരോ ഡയലോഗുകളും മനപാഠം പോലെ ഉണ്ടാകും. നീ ശശിയായി എന്ന് പറയുന്നത് എന്തെങ്കിലും അബദ്ധം പറ്റിയാലോ നാണം കെടേണ്ട സാഹചര്യം വന്നാലോ ഒരു പതിവായി മാറിയിരിക്കുകയാണ്. ചതിക്കാത്ത ചന്തുവിലൂടെയാണ് അങ്ങനെ എന്ത് കാര്യത്തിനും വിളിക്കുന്ന ഈ ശശി എന്ന പേരിനെ കളിയാക്കി തുടങ്ങിയത് പറയാം. നടന് സലിം കുമാറില്‍ നിന്നും അത് പിറന്നത്. ബാബുക്കുട്ടന് എന്ന പേരിനെ രക്ഷിച്ച് ശശി എന്ന പേരിനെ ബലിയാടാക്കിയതിനെ കുറിച്ച് ഒരു ചാനല്‍ പരിപാടിയ്ക്കിടയിലാണ് താരം വെളിപ്പെടുത്തിയത്.
'ചതിക്കാത്ത ചന്തുവിലെ പല കോമഡി രംഗങ്ങളും സ്ക്രിപ്റ്റില്‍ എഴുതി ചേര്‍ത്തത് അല്ലായിരുന്നു. പല ഡയലോഗുകളും ഡബ്ബിങ് സമയത്ത് കൂട്ടി ചേര്‍ത്തതാണ്. സിനിമയില്‍ വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനില്‍ ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിന് ഹനീഫയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ 'മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി' എന്ന് താന്‍ പറഞ്ഞ ഡയലോഗ് സ്ക്രീപ്റ്റില്‍ ഉണ്ടായിരുന്നില്ല.
താനിട്ട പല പേരുകളും വലിയ കുഴപ്പമായിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നു. 'ശശി' എന്ന പേര് വെറുതേ അന്്ന തമാശയ്ക്ക് പറഞ്ഞതാണ്. ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ അങ്ങനെയൊരു ഡയലോഗേ ഇല്ല. ഷൂട്ടിങ് സമയത്ത് ഡയലോഗ് പറയാതെ ആ സമയത്ത് ലാലേട്ടനാണ് കൂടെ ഇരുന്നത്. സലിം അവിടെ കൈ കൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
വെറുതേ ചിരിക്കാന്‍ വേണ്ടിയല്ല, ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ഹനീഫ ഇക്കയുടെ ഡബ്ബിങ് കഴിഞ്ഞിട്ടില്ല. ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിന് ഹനീഫ ചോദിക്കുന്നുണ്ട്. അപ്പോള്‍ ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടന് എന്നായിരുന്നു. അത് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയും ചെയ്തു. എന്നാല്‍ ഡബ്ബിങ് ഒക്കെ കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, സലിം ഈ ബാബുക്കുട്ടന് എന്ന പേര് ഒന്ന് മാറ്റണം.
വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ. അവസാനം ഒന്നും കിട്ടിയില്ലെങ്കില്‍ നമുക്ക് ബാബുക്കുട്ടന് എന്ന് തന്നെ പേരിടാം. അങ്ങനെയാണ് ഡബ്ബിങിന്റെ അവസാനത്തോടെ 'ഇതാണ് തിരുവിതാംകൂര്‍ മഹാരാജാവ് പേര് ശശി' എന്ന ഡയലോഗ് ഞാന്‍ പെട്ടെന്ന് കൂട്ടിചേര്‍ത്തത്. ഇത് കേട്ടതോടെ ലാലേട്ടന് ഇത് മതി, ഇതുമതിയെന്ന് പറഞ്ഞ് ഉറപ്പിച്ചു. അല്ലെങ്കില്‍ ഇന്നത്തെ ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു. ബാബുക്കുട്ടന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നും സലിം കുമാര്‍ പറയുന്നു