മിനിസ്‌ക്രീന്‍ രംഗത്തെ ശ്രദ്ധേയനായ നടന്‍ ശബരീനാഥന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. കരുതലോടെ ജീവിക്കുന്ന, വളരെ നല്ല മനുഷ്യനായിരുന്നു ശബരിയെന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാനായില്ലെന്നും ഇപ്പോൾ തുറന്ന് പറയുകയാണ് നടന്‍ രാജേഷ് ഹെബ്ബാര്‍.
'വാര്‍ത്തയറിഞ്ഞ് ആദ്യം വിളിച്ചത് നടന്‍ സാജന്‍ സൂര്യയെയാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്നും ഇരു മെയ്യെങ്കിലും ഒരേ മനസ്സോടെ ജീവിച്ചവരായിരുന്നു, കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമായിരുന്നു. 'ഞാനെന്തു പറയാന്‍.അവന്‍ പോയി.അവന്‍ പോയി.'ഫോണിന്റെ മറുതലയ്ക്കല്‍ കരച്ചിലടക്കനാവാതെയാണ് സാജന്‍ പറഞ്ഞത്. 43 വയസ്സ് മരിക്കാനുള്ള പ്രായമായില്ലല്ലോ. കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്നു പോയി. സാധാരണ നടന്‍മാര്‍ അകാലത്തില്‍ മരണപ്പെടുമ്ബോള്‍ അവരുടെ ജീവിത ശൈലി ചോദ്യം ചെയ്യപ്പെടും. ആരോഗ്യത്തില്‍ വളരെ ശ്രദ്ധയുള്ള ആളായിരുന്നു ശബരി. മറ്റുള്ളവരോട് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നു പറയുമായിരുന്ന ആളാണ്. അത്രയും കരുതലോടെ ജീവിക്കുന്ന, വളരെ നല്ല മനുഷ്യനായിരുന്നു ശബരിയെന്നും ഒരു ദുശീലവുമുള്ള ആളായിരുന്നില്ലെന്നും. - രാജേഷ് പറഞ്ഞു
നടന്‍ എന്ന നിലയില്‍ ശബരിയെ പണ്ടേ അറിയാം. സിനിമയിലും സീരിയലിലും ഞാനും ശബരിയും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും റിയാലിറ്റി ഷോസ് ഒന്നിച്ച് ചെയ്തിട്ടുണ്ട്. ബന്ധം ദൃഢമായ ശേഷം ഞങ്ങള്‍ പല ഫാമിലി പരിപാടികള്‍ക്കും തുടര്‍ച്ചയായി ഒന്നിക്കുമായിരുന്നു. നടന്‍ മാത്രമല്ല, സംരംഭകന്‍ കൂടിയാണല്ലോ. അതിന്റെ ഗുണങ്ങളും ശബരിയ്ക്കുണ്ടായിരുന്നു. ശബരിയുടെ ഭാര്യ ആയുര്‍വേദ ഡോക്ടറാണ്. ശബരി ഒരു ആയുര്‍വേദ റിസോര്‍ട്ടും നടത്തുന്നുണ്ടായിരുന്നു. സിനിമയില്‍ വേണ്ട അവസരങ്ങള്‍ ശബരിയ്ക്ക് കിട്ടിയില്ല. അത് അര്‍ഹിക്കുന്ന മികച്ച നടനുമായിരുന്നു ശബരിയെന്നും രാജേഷ് പങ്കുവച്ചു.