മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് ജോയ് മാത്യു. നിരവധി ശക്തമായ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോൾ തോര്‍ത്തുമുണ്ടിന്റെ പോലും അന്തസ് പോകുന്ന നിമിഷം, തോര്‍ത്തുമുണ്ടിന്റെ സങ്കടം കവിതയാക്കി പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ജോയ് പരിഹാസ രൂപേണ സര്‍ക്കാരിനെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന നാണം മറയ്ക്കാന്‍ സഹായിക്കുന്ന തോര്‍ത്തുമുണ്ടിന് പോലും നാണം തോന്നിപ്പോകുന്ന ഒരേയൊരു പ്രവൃത്തിയേ ഉള്ളൂവെന്ന് പരിഹസിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നതും.
കുറിപ്പ് വായിക്കാം……..
തോര്‍ത്തുമുണ്ടുകള്‍
—————————
ജോയ് മാത്യു
നെയ്ത്തുകാരന്‍
എന്നെ കണ്ടെത്തിയതില്‍പ്പിന്നെ
ഞാനായിരുന്നു മലയാളിയുടെ
നഗ്നതയ്ക്ക് കാവല്‍. ഓരിഴയായും ഈരെഴയായും
ഒരു കോണില്‍
പച്ചയോ ചോപ്പോ നീലയോ കൊടിവെച്ചും കരവെച്ചും ഇതൊന്നുമില്ലാതെയും ഞാനുണ്ടാകും.
ജാതി മതങ്ങള്‍ എനിക്കില്ല .
ഞാന്‍ ഒരൊറ്റയാള്‍മതിയല്ലോ
എജ്ജാതി നാണവും മറയ്ക്കാന്‍!
രാജാവും പ്രജയും
ആണും പെണ്ണും
എനിക്കൊരുപോലെ.
ഞാന്‍ കാണാത്ത എന്ത് രഹസ്യമാണ് ഇവര്‍ക്കുള്ളത് !
ഓരോരുത്തരുടെയും ശരീര രഹസ്യങ്ങളറിയുന്നവന്‍
ഞാന്‍ മാത്രമാണ്!
ഞാനില്ലെങ്കില്‍ മലയാളിയുടെ കുളിനടക്കില്ല.
രണ്ടെണ്ണം അടിച്ചാല്‍ തലയില്‍ കിരീടമാകാനും
ഏമാനെകണ്ടാല്‍ കക്ഷത്തില്‍
പഞ്ചപുച്ഛമടക്കാനും ഞാന്‍ വേണം
ആണുങ്ങളുടെ ചുമലിലേറാനും
പെണ്ണുങ്ങളുടെ മാറുമറക്കാനും
എനിക്കേ സാധിക്കൂ.
യാത്രപുറപ്പെടുമ്ബോള്‍
ആദ്യം പെട്ടിയില്‍ കടന്നുകൂടുന്നതും
ഞാന്‍ തന്നേ.
എല്ലാ രഹസ്യങ്ങളിലൂടെയും കടന്നു പോകുന്നവന്‍ ഞാന്‍!
വിയര്‍പ്പും കണ്ണീരും തുപ്പലും എന്തിനു ചോരപോലും തുടയ്ക്കാന്‍ എനിക്കേ കഴിയൂ,
അടുപ്പിലെ കരിയും
വയലിലെ വിയര്‍പ്പും
വെളിച്ചപ്പാടിന്റെ അരഞ്ഞാണവും
ഞാന്‍ തന്നേ!
എന്നെക്കൂടാതെ ഒരു മലയാളിക്കും
ഒരു ദിവസം പോലും പൂര്‍ത്തിയാവില്ല
ജനനത്തിനും മരണത്തിനും ഞാനില്ലാതെ പറ്റില്ല.
ചിലപ്പോഴെല്ലാം അവസാനത്തെ പിടച്ചിലില്‍ ഒരു പാലമായി തൂങ്ങാനും ….
എന്നാല്‍ എന്റെ അന്തസ്സ് കളഞ്ഞുകുളിക്കുന്ന
ചിലരുണ്ട്;
ഒളിസേവയ്ക്ക്
മോഷണത്തിന്
നാട്ടുകാരെ പറ്റിക്കാന്‍
എന്നെ തലവഴി പുതപ്പിച്ച്
നടക്കുന്നവര്‍
അപ്പോള്‍ ,
അപ്പോള്‍ മാത്രമാണ്
മറ്റുള്ളവരുടെ നാണം മറയ്ക്കാന്‍ സഹായിച്ച ഞാന്‍
നാണം കെട്ടുപോകുന്നത്
———————————-
NB :നര്‍മ്മബോധമില്ലാത്തവരും കോപ്പിയടിക്കാരുമായവരുടെ തെറി കാപ്സ്യൂള്‍ നിലവാരം അനുസരിച്ചായിരിക്കും അവരെ സാംസ്കാരിക വകുപ്പില്‍ നിയമിക്കുക