ബോളിവുഡിൽ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ ഒരു സംഘം നടത്തുന്നു എന്ന് പറഞ്ഞ് സംഗീത ഇതിഹാസം എ.ആർ.റഹമാൻ രംഗത്ത്. ഹിന്ദി സിനിമയിലെ വിവേചനത്തിനെതിരെ കഴിഞ്ഞ ദിവസം റിലീസായ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രം ദിൽ ബേചാരെയുടെ പ്രമോഷനിനിടെയാണ് റഹ്മാൻ വെളിപ്പെടുത്തിയത്.
'ബോളിവുഡിൽ അടുത്തകാലത്തായി വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ ഞാൻ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ദിൽ ബേചാര എന്ന സിനിമയ്ക്കായി സംവിധായകൻ മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ നാല് പാട്ടുകൾക്കു ഞാൻ ഈണം നൽകി. അദ്ദേഹം എന്നോടു കുറേ കഥകൾ പറഞ്ഞു. റഹ്മാനു പിന്നാലെ പോകേണ്ടെന്ന് പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. എന്തുകൊണ്ടാണ് നല്ല സിനിമകൾ എന്നെ തേടി വരാത്തതെന്ന് ഒന്നാലോചിച്ചപ്പോൾ തന്നെ എനിക്കു മനസ്സിലായി. ആളുകൾ എന്നിൽ നിന്നും ഹിറ്റുകൾ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവർത്തിക്കുകയും ചെയ്യുന്നു. ഞാൻ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ശ്രമിക്കുന്നുമുണ്ട്' എന്നും എ.ആർ.റഹ്മാൻ പറഞ്ഞു.
അതേ സമയം എ.ആർ.റഹ്മാന്റെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അദ്ദേഹത്തിന് പിന്തുണയുമായി പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഇപ്പോൾ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബേചാരയിൽ എ.ആർ.റഹ്മാൻ സംഗീതം നൽകിയ മൂന്നു ഗാനങ്ങളാണ് റിലീസ് ചെയ്‌തിരിക്കുന്നത്.