Latest News

എന്റെ മകളുമൊത്ത് എനിക്ക് സിനിമ കാണാം; ഒരുപാട് ചോദ്യങ്ങള്‍ അവള്‍ ചോദിക്കുമെങ്കിലും അവളുമൊത്ത് കാണാം;എല്‍ ജി എം; ഓഡിയോ - ട്രെയിലര്‍ ലോഞ്ചില്‍ തിളങ്ങി ധോണി, സാക്ഷി ദമ്പതികള്‍

Malayalilife
 എന്റെ മകളുമൊത്ത് എനിക്ക് സിനിമ കാണാം; ഒരുപാട് ചോദ്യങ്ങള്‍ അവള്‍ ചോദിക്കുമെങ്കിലും അവളുമൊത്ത് കാണാം;എല്‍ ജി എം; ഓഡിയോ - ട്രെയിലര്‍ ലോഞ്ചില്‍ തിളങ്ങി ധോണി, സാക്ഷി ദമ്പതികള്‍

ധോണി എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ ധോണി, സാക്ഷി ധോണി നിര്‍മിക്കുന്ന ചിത്രം എല്‍ ജി എം ഓഡിയോ, ട്രെയിലര്‍ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസില്‍ നടന്നു.  ധോണി എന്റര്‍ടൈന്മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭം വിശിഷ്ഠ അധിതികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ലോഞ്ച് ചെയ്തത് ധോണിയും സാക്ഷി ധോണിയും ചേര്‍ന്നാണ്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ഫണ്‍ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നാദിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും രമേശ് തമിഴ്മണിയാണ്. 

ചടങ്ങില്‍ ധോണിയുടെ വാക്കുകള്‍ ഇങ്ങനെ 'ഞാന്‍ സിനിമ കണ്ടു. ഒരു ക്ലീന്‍ എന്റര്‍ടെയിനറാണ് ചിത്രം. എന്റെ മകളുമൊത്ത് എനിക്ക് കാണാം. ഒരുപാട് ചോദ്യങ്ങള്‍ അവള്‍ ചോദിക്കുമെങ്കിലും എനിക്ക് അവളുമൊത്ത് കാണാം. അഭിനേതാക്കള്‍ മികച്ച ജോലികളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ടീമില്‍ നിന്നാണ് ശക്തി വരുന്നത്. ഈ ചിത്രം അവര്‍ കൈകാര്യം ചെയ്തത് കണ്ടിട്ട് അഭിമാനം തോന്നുന്നു.

സിനിമ എടുക്കണമെന്ന് സാക്ഷി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നത്. ആദ്യം ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞാല്‍ പിന്നീട് അത് മാറ്റാന്‍ കഴിയില്ല. ഒരു തീരുമാനം എടുത്ത് മുന്നോട്ട് പോകണം. ബാക്കി എല്ലാം മറന്നുകൊണ്ട് തന്നെ മുന്നോട്ട് പോകണം. അങ്ങനെ മുന്നോട്ട് പോയതുകൊണ്ട് തന്നെയാണ് ഇത്രയും വേഗം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീര്‍ക്കുവാന്‍ കഴിഞ്ഞത്. 

ഞാന്‍ ആകെ പറഞ്ഞ കാര്യം നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്നാണ്. കാസ്റ്റിനും ക്രുവിനും നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്.

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. എന്റെ ടെസ്റ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. എന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ഞാന്‍ നേടിയത് ചെന്നൈയിലാണ്. ചെന്നൈയില്‍ സംഭവിച്ചതില്‍ എനിക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ആരാധകര്‍ക്ക് സ്‌നേഹവും വാത്സല്യവും ഉണ്ട്. ഉയര്‍ച്ച താഴ്ചകളിലൂടെ ഈ വര്‍ഷം ഞങ്ങള്‍ തിരിച്ചെത്തിയ വഴി ശ്രദ്ധേയമാണ്. അതേ സമയം, CSK എവിടെ പോയാലും ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ലഭിക്കുകയും ചെയ്യുന്നുണ്ട്. 

സിനിമ കുറച്ച് സമയത്തിനുള്ളില്‍ വരും. അത് രസകരമായിരിക്കും. മൂന്ന് പേര്‍ തമ്മിലുള്ള ഒരു സമവാക്യമാണ്, കൂടുതലും. അമ്മായിയമ്മയും മരുമകളും നടുവിലുള്ള മകന്‍ എങ്ങനെ ഇരുവര്‍ക്കും ഇടയിലായി. . തീയറ്ററുകളില്‍ ഇത് കണ്ട് നല്ല ആസ്വാദനം സമ്മാനിക്കുമെന്ന് തീര്‍ച്ച.' ഇതായിരുന്നു ധോണിയുടെ വാക്കുകള്‍. 

സിനിമയെ കുറിച്ച് പറയുമ്പോള്‍ എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്കും നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ പൊതുവെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചു, എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂടാ എന്നായിരുന്നു സിനിമയുടെ നെടുംതൂണായ സാക്ഷി ധോണി പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ രമേശിനോട് സംസാരിച്ചു, അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. 'ഞങ്ങള്‍ ഈ ചിത്രം തമിഴില്‍ നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്തത് ധോണി  കാരണമാണ്. ഇത് ഞങ്ങളുടെ ആദ്യ സിനിമയായതിനാല്‍ തമിഴില്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് മാത്രമല്ല, ബാക്കിയുള്ള പ്രോജക്റ്റുകള്‍ക്കും ഞങ്ങള്‍ക്ക് ഇതുപോലൊരു തുടക്കം ആവശ്യമാണ്. അങ്ങനെയുള്ള  തുടക്കം ലഭിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ചെന്നൈ.' ഇതായിരുന്നു സാക്ഷി പറഞ്ഞത്.

ഈ അവസരത്തില്‍ ധോണി സാറിനോടും സാക്ഷി മാഡത്തോടും ആദ്യമായി നന്ദി പറയണമെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ രമേഷ് തമിഴ്മണി തുടങ്ങിയത്.  'ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുമ്പോള്‍ സമ്മര്‍ദ്ദമോ ടെന്‍ഷനോ ഇല്ലായിരുന്നു. ഈ ചിത്രത്തിന്റെ ആശയം സാക്ഷി മാഡത്തില്‍ നിന്നാണ് വന്നത്, ഞങ്ങള്‍ ഇത് എങ്ങനെ നിര്‍മ്മിക്കും എന്നതിനെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. LGM ഒരു ഫണ്‍ ചിത്രമാണ്. വളരെ നല്ല ടീമിന് നന്ദി, അത് ഈ സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു.

'ലോകത്തുള്ള എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ഞങ്ങളുടെ കഥ. എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ടാകും. സാക്ഷി മാഡം ഓരോ ഷോട്ടും നോക്കും. മൂന്ന് നാല് വട്ടം തിരക്കഥ ഞങ്ങള്‍ മാറ്റി എഴുതിയിരുന്നു. ധോണി സാര്‍ ഒരിക്കലും സെറ്റില്‍ വന്നിട്ടില്ല, പക്ഷേ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി. റിസള്‍ട്ട് എന്തുമാകട്ടെ വിഷമിക്കേണ്ട, എന്നാല്‍ നിങ്ങള്‍ പിന്തുടരുക എന്ന് അദ്ദേഹം പറഞ്ഞു.

നദിയയുടെ വാക്കുകള്‍  'ധോണി എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് ആദ്യമായി ഒരു കോള്‍ വന്നപ്പോള്‍, ഇത് വനിതാ പ്രീമിയര്‍ ലീഗിലേക്കുള്ള കോളാണെന്നാണ് ഞാന്‍ കരുതിയത്, ഇത് ഒരു പ്രാങ്കാണെന്നാണ് ഞാന്‍ കരുതിയത്. ഒരുപാട് പേര്‍ക്ക് പ്രചോദനമായതിന് ധോണി സാറിന് നന്ദി. എല്‍ജിഎം ഒരു രസകരമായ ചിത്രമാണ്. ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രമാണ്. എല്ലാ ബന്ധങ്ങള്‍ക്കും ഇത് പോസിറ്റീവിറ്റി നല്‍കും .സംവിധായകന്‍ രമേഷ് തമിഴ്മണി വളരെ കഴിവുള്ള വ്യക്തിയാണ്. 

ചിത്രത്തിലെ നായകന്‍ ഹരീഷ് കല്യാണിന്റെ വാക്കുകള്‍, 'ഞാന്‍ എല്‍ജിഎമ്മിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ഈ വര്‍ഷം ഇത്തരമൊരു ഐപിഎല്‍ സീസണ്‍ ഞങ്ങള്‍ക്ക് നല്‍കിയതിന് ധോണി സാറിനോട് എനിക്ക് നന്ദി പറയണം, ഇത് വിജയങ്ങളെക്കുറിച്ചല്ല, ഞങ്ങള്‍ക്ക് തന്ന നിമിഷങ്ങളെക്കുറിച്ചാണ് നന്ദി. ഇത് അവസാന സീസണല്ലെന്ന് ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു. സാക്ഷി മാഡത്തിന്റെ ആശയം വളരെ മനോഹരമാണ്. ഇത് എല്ലാ പ്രേക്ഷകരുമായും ബന്ധിപ്പിക്കും. ലോകത്തില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഇതിലേക്ക് കണക്റ്റു ചെയ്യാന്‍ കഴിയും. നന്ദി സാക്ഷി മാഡം. എനിക്ക് ഈ ചിത്രത്തിലൂടെ ഒരു സഹോദരനെ ലഭിച്ചു, അതാണ് സംവിധായകന്‍ രമേഷ് തമിഴ്മണി. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി  പുറത്തിറങ്ങിയപ്പോള്‍, നദിയ മാമനെ അമ്മ എന്ന് വിളിക്കാമോ എന്ന് ഞാന്‍ പോയി അമ്മയോട് ചോദിച്ചു, കാരണം എനിക്ക് അത്രമാത്രം ഇഷ്ടമായിരുന്നു. നദിയ മാമിനൊപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഇവാന വളരെ കഴിവുള്ള ഒരു നടിയാണ്, ഇവാനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. കോമഡി, റൊമാന്‍സ്, ഡ്രാമ എന്നിവയ്ക്ക് പുറമെ സിനിമയില്‍ കാര്യമായി സംസാരിക്കുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ തിരഞ്ഞെടുക്കുന്നില്ല. അവര്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ സമ്മാനമാണ്. കുടുംബത്തെ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ചിലതുണ്ട്. സിനിമ കാണുമ്പോള്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. 'ഈ സിനിമ കണ്ടതിന് ശേഷം ധോണി സാര്‍ എന്താണ് പറഞ്ഞതെന്ന് സംവിധായകന്‍ തമിഴ്മണിയോട് ചോദിച്ചപ്പോള്‍, 'ഞങ്ങള്‍ എന്ത് ചെയ്താലും അത് ആദ്യം ഇഷ്ടപ്പെടണം' എന്നാണ് സാര്‍ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍, ഞങ്ങള്‍ ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു സിനിമയായിരിക്കും ഇത്.'
  
നടി ഇവാനയുടെ വാക്കുകള്‍ ഇങ്ങനെ, 'ധോനി സാര്‍ ഈ ചിത്രം തമിഴില്‍ ചെയ്യാന്‍ തിരഞ്ഞെടുത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ അവസരം ലഭിച്ചത്. ഈ ടീം വളരെ വലുതാണ്, അതിന്റെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായതില്‍ സന്തോഷം. സംവിധായകന്‍ തമിഴ്മണി ക്യാപ്റ്റന്‍ കൂളായിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടു. ഒരു സംവിധായകന് ഇത്രയും ക്ഷമ കാണിക്കാന്‍ കഴിയുമോ എന്ന് സംശയിച്ചു. ഈ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.'

സ്വാഗത പ്രസംഗത്തില്‍ നിര്‍മ്മാതാവ് വികാസ് ഹസിജയുടെ വാക്കുകള്‍ ഇങ്ങനെ, 'ഈ പ്രോജക്റ്റുമായി സഹകരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വലിയ ഉത്തരവാദിത്തം എന്നില്‍ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് ഞാന്‍ ധോണി സാറിനും സാക്ഷി മാമിനും നന്ദി പറയുന്നു.'

നടന്‍ യോഗി ബാബു തന്റെ പ്രസംഗത്തിനിടെ പറഞ്ഞു, 'ധോണി സാറിനും സാക്ഷി മാഡത്തിനും അവരുടെ ആദ്യ ചിത്രം തമിഴില്‍ ചെയ്തതിന് ഞാന്‍ നന്ദി പറയുന്നു. ഈ ചിത്രത്തിനായി സംവിധായകന്‍ രമേഷ് തമിഴ്മണി എന്നെ സമീപിച്ചപ്പോള്‍, അദ്ദേഹം വേഗത്തില്‍ ഒരു സിനിമ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുകയാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. ഒടുവില്‍, ധോണി എന്റര്‍ടൈന്‍മെന്റിന് വേണ്ടി ഒരു സിനിമ നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം വളരെ ഗൗരവമായി തന്നെ കണ്ടിരുന്നെന്ന് എനിക്ക് മനസ്സിലായി. 'എന്നിരുന്നാലും, സിനിമയില്‍ നദിയ മാം, ഹരീഷ് കല്യാണ് തുടങ്ങിയ വലിയ താരങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളുകളുണ്ടെന്നും പൊതുവായ ഡേറ്റ് പ്രശ്നമാകാമെന്നും ഞാന്‍ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു. ധോണി സര്‍ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റ് തരാമെന്ന് സംവിധായകന്‍ തമിഴ്മണി എന്നോട് പറഞ്ഞപ്പോള്‍ മനസ്സ് മാറി. ഞാന്‍ ഉടനെ എന്റെ മാനേജരോട് അയാള്‍ക്ക് ആവശ്യമുള്ള എല്ലാ ഡേറ്റ്‌സും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹരീഷ് കല്യാണ്‍, ഇവാന, നദിയാ മാം എന്നിവരുള്‍പ്പെടെ ഈ ചിത്രത്തിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ധോണി സാര്‍ തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് എടുത്ത വേഗതയില്‍ തന്നെ, ഈ സിനിമയുടെ സംവിധായകന്‍ തമിഴ്മണി ചിത്രീകരണം പൂര്‍ത്തിയാക്കുകയിരുന്നു. ഞങ്ങളെ നന്നായി നോക്കിയതിനും സംവിധായകന്‍  ആഗ്രഹിച്ചതെല്ലാം ഉടനടി നല്‍കിയതിനും ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ മുഴുവന്‍ പ്രൊഡക്ഷന്‍ യൂണിറ്റിനും എന്റെ ആത്മാര്‍ത്ഥമായ നന്ദി. ഈ ചിത്രം ഒരു വലിയ വിജയമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'

തമിഴ്നാട്ടില്‍ ചിത്രം വിതരണം ചെയ്യുന്ന ശക്തി ഫിലിം ഫാക്ടറിയുടെ പ്രശസ്ത വിതരണക്കാരനായ ശക്തിവേലന്റെ വാക്കുകള്‍ ഇങ്ങനെ , 'ധോണി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച ഒരു ചിത്രം ഞാന്‍ വിതരണം ചെയ്യുന്നു എന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. ഈ സിനിമയുടെ റീ-റെക്കോര്‍ഡിങ്ങിന് മുമ്പുതന്നെ ആദ്യ 35 മിനിറ്റ് കാണാനുള്ള അവസരം എനിക്ക് ലഭിച്ചു, ഞാന്‍ വളരെയധികം ചിരിച്ചു. ഞാന്‍ ഏകദേശം 10-12 തവണ ചിരിച്ചു. റീ-റെക്കോര്‍ഡിംഗിന് മുമ്പ് തന്നെ ചിത്രം വളരെ നന്നായി വന്നിരുന്നു. സംവിധായകന്‍ രമേഷ് എന്റെ സുഹൃത്താണ്, അദ്ദേഹം മുഖേനയാണ് ഈ ചിത്രം വിതരണത്തിനായി യൂണിറ്റിനെ സമീപിച്ചത്. എന്റെ ജീവിതകാലത്ത് എനിക്ക് മറക്കാന്‍ കഴിയാത്ത ചിത്രമാണിത്.'

ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ ശര്‍മിള ജെ രാജിന്റെ വാക്കുകള്‍, 'ഈ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.'

സിനിമയില്‍ അഭിനയിച്ച നടന്‍ മിര്‍ച്ചി വിജയ് പറഞ്ഞു, ' എനിക്ക് അവസരം നല്‍കിയതിന് ധോണി സാറിനും സാക്ഷി മാമിനോടും നന്ദി പറയുന്നു. ഇതൊരു മികച്ച ഫിലിം യൂണിറ്റാണ്, അതിലെ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നടന്‍ യോഗി ബാബുവിന് നന്ദി, സെറ്റുകളില്‍, ഞങ്ങള്‍ക്ക് നല്‍കാന്‍ എല്ലാ പഞ്ച് ലൈനുകളും നല്‍കി ഞങ്ങളെ അദ്ദേഹം സഹായിച്ചു. ഈ ചിത്രം എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഷൂട്ടിങ്ങിനിടെ പ്രൊഡക്ഷന്‍ യൂണിറ്റ് ഞങ്ങളെ നന്നായി പരിപാലിച്ചു. 'ധോണി സാര്‍ നിങ്ങളോട് സന്തോഷത്തോടെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ പ്രചോദിപ്പിക്കും. കൂടാതെ, കഴിഞ്ഞ ദിവസം അവര്‍ ഞങ്ങളെ നന്നായി പരിപാലിച്ചിട്ടുണ്ടോയെന്നും എന്തെങ്കിലും കുറവുണ്ടോ എന്നറിയാനുള്ള ഫീഡ്ബാക്ക് ഫോമുകളും അവര്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നു .ഹരീഷ് കല്യാണ്‍, ഇവാന, നദിയ മാഡം എന്നിവര്‍ക്കൊപ്പം ഈ സിനിമയില്‍ പ്രവര്‍ത്തിച്ചതില്‍ സന്തോഷം.' പി ആര്‍ ഒ - ശബരി

MS Dhoni Sakshi LGM trailer launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES