തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉറക്കച്ചടവുള്ള മുഖവും തലമുടിയിലെ നരയും മറച്ച് പിടിക്കാതെ മേക്കപ്പ് ഉപയോഗിക്കാതെ സമീറയുടെ വീഡിയോ ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാൽ സമീറയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകനായ ഡോ.നെല്‍സണ്‍ ജോസഫ്.
ഡോ.നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറുപ്പിലൂടെ ...
സമീറ റെഡ്ഡിയുടെ ആദ്യമായി കാണുന്ന സിനിമ വാരണം ആയിരമാണ്.
സൂര്യയുടെ കഥാപാത്രത്തിന് ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നി എന്ന് പറഞ്ഞത് അതിശയോക്തിയായി തോന്നിയില്ല അന്ന്. അന്ന് സൂര്യയുടെ കഥാപാത്രത്തിന്റെ മാത്രമല്ല, മറ്റ് ഒരുപാടുപേരുടെ മനസില്‍ കയറിപ്പറ്റിയിരിക്കും 'വാരണം ആയിര'ത്തിലെ മേഘ്ന.
ഇപ്പൊ വീണ്ടും സമീറയെ കണ്ടു, അവരുടെ ഒരു ഫോട്ടോയില്‍...
അതിനു പിന്നിലെ കഥ കൂടി അറിഞ്ഞപ്പൊ ആദ്യമായി കണ്ടപ്പൊ തോന്നിയ ഇഷ്ടത്തെക്കാള്‍ ഒരുപാട് ബഹുമാനം തോന്നി അവരോട്.
ഒരു വയസുള്ള ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു സ്വകാര്യ മെസ്സേജില്‍ നിന്നാണ് തുടക്കം. ആ അമ്മയ്ക്ക് സമീറയെ കാണുമ്ബൊ സ്വയം വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നുവെന്നായിരുന്നു മെസ്സേജ്.
അതെത്തുടര്‍ന്നാണ് മെയ്ക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്യാന്‍ സമീറ തീരുമാനിച്ചത്...താരതമ്യം ചെയ്യല്ലേ എന്ന് സമീറ ഇന്‍സ്റ്റ വീഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്.
ഒരു കാലത്ത് സ്വന്തം സഹോദരിമാരോടും പിന്നെ സിനിമയില്‍ വന്നപ്പൊ മറ്റ് അഭിനേത്രികളോട് എല്ലാവരോടും താരതമ്യം ചെയ്യപ്പെട്ടതിനെക്കുറിച്ചും വെളുത്ത ചര്‍മം കിട്ടാന്‍ നടത്തിയ പെടാപ്പാടുകളും ഇന്‍ഡസ്ട്രിയുടെ അളവുകോലുകള്‍ക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താന്‍ ശ്രമിച്ചതുമൊക്കെ.
എല്ലാ വിധ ബോഡി ഷെയിമിങ്ങുകള്‍ക്കുമെതിരെ പൊരുതുന്ന സമീറയെയാണ് ഇപ്പൊ ആ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ഒരിക്കല്‍ നമ്മളില്‍ പലരും നേരിട്ടിട്ടുള്ള, സ്വയം നേരിടുമ്ബൊഴും മറ്റുള്ളവരോട് ചെയ്തിട്ടുള്ള ഒരു കാര്യമാണ് ബോഡി ഷെയിമിങ്ങ്.
ഒരു കാലത്ത് അതൊരു സ്വഭാവികമായ കാര്യമായിരുന്നു, ഇപ്പോ പക്ഷേ അതൊരു തെറ്റാണ് എന്ന് സമൂഹം പതിയെ മനസിലാക്കി വരുന്നുവെന്ന വ്യത്യാസമുണ്ട്.ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കമന്റുകളിലും പിന്നെ ചിലര്‍ മറ്റ് പലയിടങ്ങളിലും ഇടുന്ന പോസ്റ്റുകളിലുമൊക്കെ ആണും പെണ്ണും കെട്ടരൂപമെന്ന ഓര്‍മിപ്പിക്കലുകള്‍ കാണാറുണ്ട്.
പണ്ട് മീശയില്ലാത്തത്, ശബ്ദത്തിനു ഗാംഭീര്യമില്ലാതിരുന്നത് വലിയൊരു അപകര്‍ഷതയുടെ കാരണമായിരുന്നെങ്കില്‍ ഇപ്പൊ ആ കമന്റുകള്‍ കാണുമ്ബൊ ആണ് - പെണ്ണ് എന്നീ രണ്ട് കാര്യങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവരുടെ അജ്ഞതയോട് തോന്നുന്ന സഹതാപം മാത്രമായി അത് ചുരുങ്ങി.
താരതമ്യം ചെയ്യാതെ സന്തോഷമായിരിക്കുവാനാണ് സമീറ പറയുന്നത്...
മനസിനും ശരീരത്തിനുമുള്ള ആരോഗ്യവും സന്തോഷവുമാണ് എങ്ങനെയാണ് ശരീരത്തിന്റെ രൂപം എന്നതിനെക്കാള്‍ മുഖ്യം എന്നും.
അന്ന് 'വാരണം ആയിര'ത്തില്‍ കണ്ടതിനെക്കാള്‍ ആയിരം മടങ്ങ് സന്തോഷം തോന്നിക്കുന്ന, ബഹുമാനം തോന്നിക്കുന്ന നിലപാട്.