വില്ലൻ വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് നടൻ അബുസലിം. അവിചാരിതമായിട്ടാണ് താരം സിനിമയിലേക്ക് എത്തപ്പെട്ടത് എങ്കിൽ കൂടിയും കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമ മേഖലയിൽ നിന്നും ലഭിച്ചിരുന്നത്. മണി സ്വാമിയുടെ ചിത്രത്തിലൂടെയാണ് അബു സലിം സിനിമയില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ സജീവമായിരുന്നു. സീരിയസ് കഥാപാത്രങ്ങൾക്ക് പുറമെ കോമഡി കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അബു ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ പ്രിയ നടൻ എന്നതോടൊപ്പം തന്നെ മസ്സിൽ മാൻ എന്ന നിലയിലും താരം ശ്രദ്ധേയനാണ്. എന്നാൽ ഇപ്പോൾ തന്റെ പ്രിയതാരമായ അര്‍ണോള്‍ഡ് ഷ്വാസ്നെഗറെ നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെച്ച് നടന്‍ അബു സലിം. അബു സലിമിന് വിക്രം നായകനായ ശങ്കര്‍ ചിത്രം ഐയുടെ പ്രൊമോഷന്റെ ഭാഗമായി അര്‍ണോള്‍ഡ് തമിഴ്നാട്ടിലെത്തിയപ്പോഴാണ് കാണാനായത്. ‘ഫാന്‍ബോയ്’ നിമിഷങ്ങളെക്കുറിച്ച് അബു സലിം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ.
ഐ സിനിമയുടെ ഓഡിയോ ലോഞ്ചിന് അദ്ദേഹം വരുന്നുണ്ടെന്ന് വിക്രമാണ് എന്നെ വിളിച്ച് പറഞ്ഞത്. വിക്രമിന് നേരത്തെ അറിയാം ഞാന്‍ അര്‍ണോള്‍ഡിന്റെ ഭയങ്കര ഫാനാണ് എന്നത്.ലീല പാലസ് ഹോട്ടലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള അഷ്റഫ് എന്ന ഐ.പി.എസ് ഓഫീസറെ വിളിച്ചു, അദ്ദേഹം റെയില്‍വേ ഡി.ഐ.ജി ആയിരുന്നു അന്ന്. പക്ഷെ പുള്ളി സ്ഥലത്തില്ലായിരുന്നു.
അര്‍ണോള്‍ഡിനെ കാണാനുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ സബോര്‍ഡിനേറ്റിനോട് വിളിച്ച് പറഞ്ഞു. വേറെ വഴിയൊന്നും നടക്കൂല. അങ്ങനെ അര്‍ണോള്‍ഡ് എത്തിയ ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ലീല പാലസ് ഹോട്ടലിന്റെ റെസ്റ്ററന്റില്‍ പോയി. അപ്പോഴാണ് ഞാന്‍ കേറിച്ചെല്ലുന്നത്. ഡി.ഐ.ജിയുടെ വണ്ടിയില്‍ പോയത് കൊണ്ടാണ് അകത്ത് കയറാന്‍ പറ്റിയത് തന്നെ.
അര്‍ണോള്‍ഡ് ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെ നിന്നിരുന്നവര്‍ ചുറ്റുംകൂടി. ഞാന്‍ അവിടെത്തന്നെ നിന്നു. കാരണം പുറത്ത് വരുമ്പോള്‍ എന്നെ രവി പരിചയപ്പെടുത്തും എന്നാണ് ഞാന്‍ ചിന്തിച്ചത്. ഞാന്‍ ഓടിച്ചെന്നു, എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു. ‘ഗുഡ് ഫിസിക്ക്’ എന്ന് പറഞ്ഞ് എന്നെ രണ്ട് അടി അടിച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഒരു സ്വപ്നലോകത്താണ് എന്ന് വിചാരിച്ച് പോയി. പിന്നെ, നടന്നുകൊണ്ട് രണ്ട് മിനിട്ട് കോറിഡോറില്‍ നിന്ന് സംസാരിച്ചു.