അങ്കമാലി ഡയറീസിലൂടെയായി ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പാനി ശരത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ച നടന്‍ അഭിനയകലയോടുള്ള സ്നേഹം മാത്രം കരുത്താക്കി നടത്തിയ പരിശ്രമങ്ങളാണ് സിനിമാ നടനാക്കിയത്. കാലടി സര്‍വകലാശാലയിലെ നാടക വിദ്യാര്‍ഥിയില്‍ നിന്ന് അപ്പാനി ശരത്തിലേക്കുള്ള യാത്ര ഒരു പോരാട്ടമായിരുന്നു. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും തോല്‍ക്കാന്‍ തയ്യാറാകാത്ത കലാകാരന്റെ ജീവിതസമരം. ഇതിനെക്കുറിച്ച് നടന്‍ പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
കഷ്ടപ്പെട്ട് അധ്വാനിച്ച് അന്നന്നത്തെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത്. തിരുവനന്തപുരത്തെ അരുവിക്കര എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച എനിക്ക് മുന്നോട്ടുപോകാനുള്ള വഴികള്‍ ഒന്നും ആരും പറഞ്ഞു തന്നിരുന്നില്ല. പക്ഷേ വീടിന്റെ തൊട്ടടുത്ത് നാടകം അഭ്യസിപ്പിച്ചിരുന്ന കലാമന്ദിരം എന്ന ഒരു കൊച്ചു വീടുണ്ടായിരുന്നു. ആ വീട്ടില്‍ നിന്നുമാണ് ഞാനൊരു കലാകാരന്‍ ആയതെന്ന് നടന്‍ പറയുന്നു.
ആ വീട്ടിലെ ഗുരുവായ കല എന്ന അമ്മയാണ് എന്നെക്കൊണ്ട് ആദ്യം അക്ഷരം എഴുതിപ്പിച്ചത്. കടമ്മനിട്ട രാമകൃഷ്ണന്റെ കള്ളന്‍ എന്ന കവിതയെ ആസ്പദമാക്കി ചെറുപ്പത്തില്‍ ഞാനൊരു മോണോ ആക്ട് ചെയ്തിരുന്നു. അങ്ങനെ ഏകദേശം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് ഞാനൊരു പ്രൊഫഷണല്‍ നാടക നടനായെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ബാല്യകാലം കൂടുതലും നാടകവും കലയുമായി തന്നെയാണ് മുന്നോട്ട് പോയത. തന്റേത് ഒരു സാധാരണ കുടുംബം ആയിരുന്നുവെന്നും എന്ന് കരുതി ഞാന്‍ ഭയങ്കര ദുഃഖത്തില്‍ ആയിരുന്നു എന്നല്ല പറഞ്ഞത്, അന്നേദിവസം വീട്ടില്‍ ചോറും ചമ്മന്തിയും ഉള്ളൂ എങ്കിലും ഞാനും അച്ഛനും അമ്മയും അമ്മൂമ്മയും പെങ്ങളും അടങ്ങുന്ന കുടുംബം അതിലൊക്കെ അതിന്റേതായ സന്തോഷം കണ്ടെത്തിയിരുന്നുവെന്നും നടന്‍ പറയുന്നു.
ചെറുപ്പത്തിലൊക്കെ സ്‌കൂളില്‍ എല്ലാവരും എന്നിലെ കലയെ വല്ലാതെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഹയര്‍സെക്കന്‍ഡറി എല്ലാം കഴിഞ്ഞ് ഓരോരുത്തര്‍ അവരുടേതായ മേഖലകള്‍ തിരഞ്ഞെടുത്ത കാലത്ത് ഞാന്‍ വല്ലാതെ വല്ലാതെ സ്റ്റക്ക് ആയിപ്പോയി. ചുറ്റുമുള്ളവര്‍ക്ക് എന്നെ പറ്റി, ഞാന്‍ ഇനി എന്ത് ചെയ്യും എന്നതിനെപ്പറ്റി മനസ്സില്‍ ഒരു ചോദ്യചിഹ്നമാണ് ഉണ്ടായിരുന്നത്. പക്ഷേ എന്റെ മനസ്സില്‍ എന്റെ കല തന്നെയായിരുന്നു.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും കൂടെ ഉണ്ടായിരുന്നതിനാല്‍, ഞാന്‍ ഒരേ സമയം പഠിക്കാനും, ജോലിക്ക് പോകാനും നാടകം മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു.ആര്‍ക്കും പരാതികള്‍ ഉണ്ടാവരുന്നല്ലോ.ജീവിക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ എനിക്ക് മടിയില്ലായിരുന്നു.
അങ്ങനെ ഞാന്‍ എന്റെ വഞ്ചി തുഴയാന്‍ തുടങ്ങി.കൊച്ചി ഊട്ടുപുര ഹോട്ടലില്‍ ജോലിക്ക് നിന്നിട്ടുണ്ട്,ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ചായക്കച്ചവടം ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യാത്ത ജോലികള്‍ ഒന്നുമില്ലെന്ന് നടന്‍ പങ്ക് വച്ചു.
സ്വന്തമായിട്ട് ഒരു സൈക്കിള്‍ വേണമെന്നോ,ഇന്ന മോഡല്‍ ജീന്‍സ് വേണമെന്നോ... ഒരു പുതിയ ഷൂസ് വേണമെന്നോ അങ്ങനെ ഒന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അതിലും വലിയ കാര്യങ്ങള്‍ എന്റെ കുടുംബത്ത് ആവശ്യമുണ്ടായിരുന്നു. ആയതിനാല്‍ ഞാനും പെങ്ങളും ഒന്നിനും വേണ്ടി വാശി പിടിച്ചിട്ടില്ല. പക്ഷേ, ഇന്ന് ഓടിച്ചോണ്ട് വന്ന വണ്ടി പോലും അധ്വാനത്തിലൂടെ നേടിയെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് നടന്‍ പറയുന്നു.
കുടുംബത്തിന്റെ ഉത്തരവാദിത്വം, പെങ്ങളുടെ കല്യാണം, ഇതെല്ലാം ചോദ്യചിഹ്നമായി വന്ന കാലത്ത് കലയോടുള്ള എന്റെ സ്‌നേഹത്തെ അടര്‍ത്തി കളയാന്‍ പല ഘടകങ്ങളും നിര്‍ബന്ധിച്ചിട്ടുണ്ടെന്നും എന്നിട്ടും അഭിനയത്തോടുള്ള ഇഷ്ടത്തെ വിടാതെ പിടിച്ചു നിര്‍ത്തുകയായിരുന്നെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.സിനിമയില്‍ എനിക്ക് ഗോഡ് ഫാദേഴ്‌സ് ഇല്ല. ഞാന്‍ സ്ട്രീറ്റില്‍ നിന്നും കയറി വന്ന ആളാണ്.അതേ അങ്കമാലിയില്‍ ഒരു അപ്പാനി ശരത്തെങ്കിലും ആയി എനിക്ക് വിജയിക്കണ്ടേയെന്നും നടന്‍ ചിരിയോടെ ചോദിക്കുന്നു.