നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ മോഹന്‍ലാലുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് മേജര്‍ രവി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
'മിലിട്ടറി ഇന്റലിജന്‍സിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതിന് ശേഷമുള്ള എന്റെ ഫസ്‌റ്റ് പോസ്‌റ്റിംഗ് പോര്‍ട്ട്‌ബ്ളെയറിലായിരുന്നു. അവിടെ വച്ചാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയ, ഞാന്‍ ആരാധിക്കുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിയെ കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹം അന്ന് അറിഞ്ഞിരുന്നു; ഒരു മലയാളിയാണ് രാജീവ്ഗാന്ധി വധക്കേസിലെ ശിവദാസിന്റെ 'ഓപ്പറേഷന്‍' ചെയ‌്തതെന്ന്. എന്നെ കാണണമെന്ന ആഗ്രഹം ലാല്‍ പറയുമായിരുന്നു. പിന്നീട് കാര്‍ഗിലില്‍ പോസ്‌റ്റിംഗ് കിട്ടി പോയപ്പോഴും ലാലുമായിട്ട് സംസാരിക്കുമായിരുന്നു.
അക്കാലത്ത് മോഹന്‍ലാലുമൊക്കെയായിട്ട് സംസാരിക്കുന്നകാര്യം മറ്റുള്ളവര്‍ അറിയുന്നത് ഭയങ്കര ത്രില്ലാണ്. ഏതൊരു സാധാരണക്കാരന്റെയും സുഖമാണത്. പിന്നീട് അടുക്കുന്ന സമയത്ത് ഞാന്‍ സൂക്ഷിക്കും. കാരണം, എപ്പോള്‍ വിളിച്ചാലും കിട്ടുന്നയാളെ വെറുതെ ശല്യം ചെയ്യരുതെന്ന് തോന്നി. പക്ഷേ തുടക്കത്തില്‍ അതൊരു ത്രില്ലായിരുന്നുവെന്ന് പറയാതെ വയ്യ'.