യാത്ര തുടങ്ങിയത് ഈജിപ്തില്‍ നിന്ന്; അവസാന യാത്ര റഷ്യയിലേക്കും; ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും ലോകസഞ്ചാരത്തിന് കഴിയുമെന്ന് തെളിയിച്ചത് സ്വന്തം ജീവിതം കൊണ്ട് ; ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു; ജീവിത യാത്രയില്‍ തനിച്ചായി മോഹന

Malayalilife
topbanner
യാത്ര തുടങ്ങിയത് ഈജിപ്തില്‍ നിന്ന്; അവസാന യാത്ര റഷ്യയിലേക്കും; ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും ലോകസഞ്ചാരത്തിന് കഴിയുമെന്ന് തെളിയിച്ചത് സ്വന്തം ജീവിതം കൊണ്ട് ; ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു; ജീവിത യാത്രയില്‍ തനിച്ചായി മോഹന

ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചിയില്‍ ചായക്കട നടത്തിയിരുന്ന വിജയ മോഹന ദമ്ബതികള്‍ ലോകയാത്രകളിലൂടെയാണ് പ്രശസ്തരായത്. 16 വര്‍ഷം നീണ്ടുനിന്ന യാത്രയില്‍ ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയന്‍ കണ്ട് തീര്‍ത്തത്.2007 ല്‍ ഈജീപ്ത്തില്‍ തുടങ്ങിയ യാത്രയില്‍ കഴിഞ്ഞ മാസം 21 ന് റഷ്യയിലായിരുന്നു അവസാനമായി സന്ദര്‍ശിച്ചത്.

ആഗ്രഹമുണ്ടെങ്കില്‍ സാധാരണക്കാരനും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തികൂടിയായിരുന്നു വിജയന്‍.'ശ്രീ ബാലാജി കോഫി ഹൗസ്' എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തില്‍നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകള്‍. ജീവിതംതന്നെ യാത്രകളാക്കി മാറ്റിയ കഴിഞ്ഞ 16 വര്‍ഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെ ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോകയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്.

പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയിട്ടുള്ള ചെറുയാത്രകളില്‍നിന്ന് വളര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളില്‍ തന്നെയായിരുന്നു ആദ്യകാല യാത്രകള്‍. 1988ല്‍ ഹിമാലയന്‍ സന്ദര്‍ശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളില്‍ യുഎസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 26 രാജ്യങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തി.ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇനിയൊരു യാത്ര നടക്കുമോ എന്ന സംശയത്തിലിരിക്കെയാണ് റഷ്യാ സന്ദര്‍ശനം തരപ്പെട്ടത്. ദമ്ബതികള്‍ സന്ദര്‍ശിക്കുന്ന ഇരുപത്തിയാറാമത്തെ രാജ്യമായിരുന്നു റഷ്യ.

 

ചെറുപ്പം മുതല്‍ സഞ്ചാരപ്രിയനാണ് വിജയന്‍. വിവാഹശേഷം യാത്രയ്ക്ക് കൂട്ടായി ഭാര്യയും കൂടി. ഇന്ത്യയിലെ പ്രധാന പുണ്യസങ്കേതങ്ങളിലേക്കടക്കം നിരവധി യാത്രകള്‍ നടത്തി. ലോകയാത്ര തുടങ്ങിയത് 2007ലായിരുന്നു. ഈജിപ്തിലേക്കാണ് ആദ്യമായി വിദേശസഞ്ചാരം നടത്തിയത്.ലോകരാജ്യങ്ങളില്‍ കറങ്ങിയ ദമ്ബതികളുടെ യാത്രകള്‍ വിദേശമാധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചന്‍, അനുപംഖേര്‍, ശശി തരൂര്‍ എംപി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്പോണ്‍സര്‍ഷിപ്പുകളുമായി പ്രോത്സാഹിപ്പിച്ചു.

റഷ്യന്‍യാത്രയും അത്തരമൊരു സ്പോണ്‍സര്‍ഷിപ്പിലാണ് നടന്നത്. കൊച്ചി കടവന്ത്ര ഗാന്ധിനഗറിലാണ് 'ശ്രീബാലാജി കോഫി ബാര്‍' ദമ്ബതികള്‍ നടത്തിയിരുന്നത്. ചേര്‍ത്തല സ്വദേശിയായ കെ.ആര്‍.വിജയന്‍ എറണാകുളത്ത് എത്തിയത് 47 വര്‍ഷം മുന്‍പാണ്.ഇവിടെ ചായക്കട തുടങ്ങിയിട്ട് 27 വര്‍ഷമായി.അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയിലെ വിജയന്റെ ചായക്കടയില്‍ നേരിട്ടെത്തി അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ തിരക്കിയിരുന്നു.

കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നത് മന്ത്രി ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലുമാണ് മാറ്റം വേണ്ടതെന്നായിരുന്നു ദമ്ബതികള്‍ മന്ത്രിയെ അറിയിച്ചത്.മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
 

Globe trotting tea seller vijayan from kochi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES