താങ്ക്സ് സയന്‍സ് എന്നെഴുതി കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്; സയന്‍സിന് ആരുടേയും നന്ദിയൊന്നും ആവശ്യമില്ല; എന്നാല്‍, താങ്ക്സ് ഗോഡ് എന്ന് എഴുതി തുടങ്ങുന്ന സിനിമകള്‍ ഉള്ളിടത്തോളം ഇതൊരു പ്രതിരോധമായി തുടരും! സി എസ് സൂരജ് എഴുതുന്നു

Malayalilife
topbanner
താങ്ക്സ് സയന്‍സ് എന്നെഴുതി കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത്; സയന്‍സിന് ആരുടേയും നന്ദിയൊന്നും ആവശ്യമില്ല; എന്നാല്‍, താങ്ക്സ് ഗോഡ് എന്ന് എഴുതി തുടങ്ങുന്ന സിനിമകള്‍ ഉള്ളിടത്തോളം ഇതൊരു പ്രതിരോധമായി തുടരും! സി എസ് സൂരജ് എഴുതുന്നു

ങ്ങനെ എത്ര പെണ്ണുങ്ങൾ ഇതിനകം നരകിച്ച്‌ മരിച്ചു കഴിഞ്ഞു?! എത്രപേർ ഇന്നുമിങ്ങനെ നരകിച്ച്‌ ജീവിക്കുന്നു?! എത്രപേരെ ഇനിയുമിങ്ങനെയൊരു നരക തുല്യ ജീവിതത്തിലേക്ക് തള്ളി വിടുന്നു?!

ഭാര്യ കൊണ്ട് പോയി കൊടുത്ത ചായയും ഊതി കുടിച്ച്‌, തലങ്ങും വിലങ്ങും പത്രവും നോക്കി, അടുക്കളയിലുള്ള ഭാര്യയോട് അന്ന് വേണ്ട ഭക്ഷണത്തിന്റെ ലിസ്റ്റും പറഞ്ഞ്, ഏതെങ്കിലും സ്ത്രീ-പീഡന വാർത്തകൾ, ന്യൂസ് ചാനലിലൂടെ കേൾക്കുമ്ബോൾ, 'സ്ത്രീയെ പീഡിപ്പിക്കാത്ത', അവരെ 'പൊന്ന്' പോലെ നോക്കുന്ന താനെത്ര മഹാനാണെന്നാലോചിച്ച്‌, ഒരു മഹത് വ്യക്തിയെ പോലെ ജീവിക്കുന്ന മുഴുവനാണുങ്ങൾക്കും, ജീവിതം മുഴുവൻ, കുടുംബത്തിലുള്ളവർക്ക് വെച്ചും വിളമ്ബിയും 'കുടുംബത്തിന്റെ ഐശ്വര്യമായി' ജീവിക്കേണ്ടവളാണ് ഓരോ പെണ്ണുമെന്നു, പഠിപ്പിച്ച്‌ വിടുന്ന മുഴുവൻ പെണ്ണുങ്ങൾക്കും, കിട്ടിയ അടിയാണ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന മൂവി.

'Thanks Science' എന്നെഴുതി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സയൻസിനങ്ങനെ ആരുടേയും നന്ദിയും കടപ്പാടുമൊന്നും ആവശ്യമില്ല. എന്നാൽ, 'Thanks God' എന്ന് എഴുതി തുടങ്ങുന്ന സിനിമകളുള്ളിടത്തോളം കാലം 'Thanks Science' എന്നത് ഒരു പ്രതിരോധമായി തന്നെ തുടരും!

സിനിമയിൽ എവിടെയെങ്കിലും, ഒരു വ്യക്തിക്ക് കിട്ടേണ്ട സ്വാതന്ത്ര്യത്തെ, കർശനസ്വരത്തിലോ, മൃഗീയ പീഡനങ്ങൾ കൊണ്ടോ, വിലക്കുന്നതായി കണ്ടുവോ? ഇല്ലെന്നുള്ളതാണ് വാസ്തവം. കഥയിലെ നായിക രാവിലെ മുതൽ രാത്രി വരെ ഒരടുക്കള ജീവിയാണ്! വീട്ടിലെ പുരുഷ കേസരികൾ തിന്ന് തുപ്പിയിട്ട് പോയ എച്ചിലും, ഏമ്ബക്കം വിട്ട് കഴിച്ചെഴുന്നേറ്റ എച്ചിൽ പാത്രങ്ങളും സ്വന്തം കൈകൊണ്ട് വൃത്തിയാക്കുന്നവളാണ്! അനാവശ്യമാം വിധം, കെട്ടി പണിഞ്ഞു വെച്ചിരിക്കുന്നൊരു ഭീകര സൗധം അടിച്ചു വാരി തുടച്ചു വൃത്തിയാക്കുന്നവളാണ്! രാത്രി വരെ അടുക്കള ജീവിയായി, രാത്രി ഭർത്താവിന്റെ കാമം തീർക്കാനൊരു കിടപ്പറ ജീവിയുമായി മാറുന്നവളാണ്! ഭർത്താവിന്റെ തെറ്റ്, ചൂണ്ടിക്കാണിക്കുമ്ബോൾ, തെറ്റ് ചെയ്ത ഭർത്താവിനോട് തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ, മാപ്പ് പറയേണ്ടി വരുന്നവളാണ്!

ഒരു ഉപഭോഗ വസ്തുവിനപ്പുറം, ലൈംഗിക ബന്ധത്തിൽ യാതൊരു റോളുമില്ലാത്തവളാണ്! ജൈവീകപരമായൊരു ശാരീരിക പ്രക്രിയയുടെ പേരിൽ, തൊട്ടുകൂടായ്മയും, അവഗണനയും, തടവുജീവിതവും അനുഭവിക്കേണ്ടി വരുന്നവളാണ്! ഇഷ്ടമുള്ള ജോലിക്ക് പോവാൻ കഴിയാത്തവളാണ് ! ഇനി ഒന്ന് ചോദിച്ചോട്ടെ. സിനിമയിൽ എവിടെയെങ്കിലും, ഏതെങ്കിലുമൊരു ഭാഗത്ത് ഇങ്ങനെയെല്ലാം ചെയ്യാൻ നായികാ കഥാപാത്രത്തെ ആരെങ്കിലും ശാരീരികമായോ, മറ്റേതെങ്കിലും എടുത്തു പറയത്തക്ക രീതിയിലോ, പീഡിപ്പിക്കുന്നതായി കണ്ടുവോ?
കാണില്ല!

കാരണം, സിനിമ പറഞ്ഞ് വെച്ചത് നമ്മുടെയോരോ വീടുകളേയുമാണ്! നമ്മുടെയൊക്കെ വീടുകൾ ഇങ്ങനെയാണ്. ഹോട്ടലിൽ നിന്നും കഴിക്കാൻ ഇഷ്ട്ടമില്ലെന്ന് പറഞ്ഞ്, വീട്ടിലുണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തെ വാനോളം പുകഴ്‌ത്തിയും, കുറ്റവും കുറവുകളും പറഞ്ഞ് പാചകം ഇനിയും നന്നാവാനുണ്ടെന്ന് ഓർമ്മപ്പെടുത്തിയും, അടുക്കളയിൽ തന്നെ സ്ത്രീകളെ തളച്ചിടാൻ നമുക്കറിയാം! ജോലിക്കിപ്പോൾ പോവണ്ടാ.. പിന്നെ മതിയെന്ന് പറഞ്ഞ് സ്ത്രീകൾ സ്വയം വരുമാനം കണ്ടെത്തുന്നതിനെ 'സ്നേഹപൂർവ്വം' തടയാൻ നമുക്കറിയാം! 'കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ' എന്ന നുണ പറഞ്ഞ് സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അവരെ തടുക്കാൻ നമുക്കറിയാം!

സ്ത്രീകളിലെ ലൈംഗിക ചിന്ത പാപമാണെന്നും, ലൈംഗിക കാര്യങ്ങളിൽ അഭിപ്രായം പറയുന്നവർ മോശക്കാരാണെന്നും വരുത്തി തീർത്ത് അവരെ വെറും ഉപഭോഗ വസ്തുക്കളാക്കി മാറ്റാൻ നമുക്കറിയാം! ഒരു ശാരീരിക പ്രക്രിയയെ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്, സ്ത്രീകളെ അശുദ്ധകളാക്കി ചിത്രീകരിച്ച്‌ അവരെ വെറും രണ്ടാംകിട ജീവികളാക്കാനും നമുക്കറിയാം!ചുരുക്കി പറഞ്ഞാൽ, ഒരു തുള്ളി ചോര പോലും പൊടിയാതെ ശരീര ഭാഗങ്ങൾ അറുത്തെടുക്കാൻ നമുക്കറിയാം! ശരീര ഭാഗങ്ങളെല്ലാം അറുത്തെടുക്കാം, പക്ഷേ ചോര പൊടിയുന്നതാണ് തെറ്റെന്ന് വിചാരിക്കുന്ന ഒരു ജനതയുമാണ് ചുറ്റുമുള്ളതെങ്കിൽ, തലയറുക്കുമ്ബോൾ ഇറ്റ് വീണ ചോര തുള്ളികൾക്കല്ലാതെ അറുത്തിട്ട തലകൾക്ക് ആരുടേയും മുന്നിൽ കണക്ക് പറയേണ്ടി വരില്ല.. കുറ്റബോധത്തിന്റെ ആവശ്യവുമുണ്ടാവില്ല!സ്ത്രീ അമ്മയാണെന്നും, ദേവിയാണെന്നും, വീട്ടു ജോലികൾ ചെയ്യുന്ന സ്ത്രീകൾ മറ്റാരെക്കാളും വലിയവളാണെന്നും, മറ്റേത് ഭക്ഷണവും നീയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അടുത്ത് പോലുമെത്തില്ലയെന്നും, ഞാനുള്ളപ്പോൾ നീ പണിക്ക് പോയി കഷ്ട്ടപെടേണ്ടയെന്നും, പോലുള്ള പഞ്ചാര വാക്കുകളാൽ സ്ത്രീകളെ വീടുകളിൽ തളച്ചിട്ട് കൊണ്ട് തന്നെയാണ് ഇന്ന് കാണുന്ന മുഴുവൻ 'മാതൃക' കുടുംബങ്ങളും, വീടുകളും നിലം പൊത്താതെ നിലനിൽക്കുന്നത്!

നമ്മുടെയൊക്കെ വീടുകളെയാണ് ഈ സിനിമയിലൂടെ നമ്മൾ കണ്ടതെന്ന് ഇനിയും മനസ്സിലായില്ലെങ്കിൽ, വിശ്വാസമായില്ലെങ്കിൽ, സിനിമയിലെ രംഗങ്ങളെ അതിന്റെ പശ്ചാത്തല സംഗീതമില്ലാതെ, എച്ചിൽ പത്രം കഴുകുക പോലുള്ള സമയത്ത് നായിക കഥാപാത്രത്തിന്റെ ആ ഒരു മുഖഭാവമോർക്കാതെ, കല്യാണവും, കാത് കുത്തും പോലുള്ള ചടങ്ങുകളിൽ, അണിഞ്ഞൊരുങ്ങി പളാ പളാ മിന്നുന്ന സാരിയുമുടുത്ത് ബന്ധുക്കളുടെ മുന്നിൽ ചിരിച്ചു നിൽക്കുന്ന നായികയുടെ മുഖം കൂടി സങ്കൽപ്പിച്ചു കൊണ്ട് സിനിമയിലെ രംഗങ്ങളെ ഒന്നുകൂടി ഓർത്ത് നോക്കൂ..നമ്മുടെയൊക്കെ വീടുകളേയല്ലാതെ മറ്റൊന്നും നമുക്കിവിടെ കാണാൻ കഴിയില്ല സ്വന്തം അമ്മയേയും, ഭാര്യയേയും, പെങ്ങളേയും, കൂട്ടുകാരിയേയും, കാമുകിയേയും, തുടങ്ങീ നമുക്ക് ചുറ്റുമുള്ള സകലമാന സ്ത്രീകളേയും, അച്ഛനേയും, മുത്തശ്ശനേയും, ചേട്ടനേയും, കാമുകനേയും തുടങ്ങീ നമുക്ക് ചുറ്റുമുള്ള സകലമാന പുരുഷന്മാരെയും നമ്മുക്കീ സിനിമയിലൂടെ കാണാൻ കഴിയും!

നമ്മളെ പോലും ജനാധിപത്യബോധമില്ലാത്ത, പൗരബോധമില്ലാത്ത, സമത്വബോധമില്ലാത്ത, നമ്മുടെ ജനതയെ കണ്ട് കുറച്ചെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ, ഈ സ്ഥിതിയിൽ നിന്നും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പോകൂ.. ഈ പറയുന്ന ആധുനിക മൂല്യങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത, നമ്മുടെയോരോ വീടുകളും, സ്ത്രീയെ തളച്ചിട്ടിരിക്കുന്ന ഓരോ അടുക്കളകളും തച്ചു തരിപ്പണമാക്കൂ...

കാരണം, ആധുനിക-മാനുഷിക മൂല്യങ്ങളെ ഉൾകൊള്ളാത്ത, പ്രാവർത്തികമാക്കാത്ത വീടുകളും, അത്തരം വീടുകളിലെ അടുക്കളകളുമുള്ള കാലത്തോളം, നരകിച്ചു ജീവിക്കുന്ന ഒരുപറ്റം ജീവിതങ്ങളെയല്ലാതെ മറ്റൊന്നിനേയും നമുക്ക് ലഭിക്കാനില്ല. വർത്തമാന സാഹചര്യത്തിൽ നിന്ന് കൊണ്ട്, നമ്മുടെ സമൂഹത്തെ, സമൂഹത്തിന്റെ പൊതുബോധങ്ങളെ, വീടുകളെ, അദൃശ്യമാം ചങ്ങലകളാൽ വീടുകളിൽ തളച്ചിട്ടിരിക്കുന്ന സ്ത്രീകളെ, നൂറ്റാണ്ടുകൾ പുറകിലേക്ക് നമ്മെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം അഡ്രസ് ചെയ്യാൻ ശ്രമിച്ച ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, എന്ന സിനിമ തീർക്കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.

cs sooraj note about the great indian kitchen

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES