കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം; ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും; ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു

Malayalilife
topbanner
കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം; ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും; ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു

ഞാൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറിയായിരുന്ന കാലത്ത് ബോർഡിന്റെ അന്നത്തെ തിരുവനന്തപുരം ജില്ലാ പ്രോജെക്ട്ട് ഓഫിസർ ഒരു പ്രോജെക്ട്ട് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഗോപിനാഥ് മുതുക്കാട് എന്ന് പേരുള്ള ഒരു മജീഷ്യൻ ദേശീയ ഉത്ഗ്രഥനത്തിന്റെ ഭാഗമായി ഒരു ഭാരത പര്യടനം നടത്തുന്നു. ഇന്ത്യയുടെ ഗ്രാമങ്ങൾ അതുവരെ കണ്ടറിഞ്ഞിട്ടില്ലാത്ത വ്യത്യസ്തമായ മാന്ത്രിക പ്രകടനങ്ങളിലൂടെ യുവ മനസുകളിൽ ദേശ സ്‌നേഹവും സാഹോദര്യവും പ്രചരിപ്പിക്കുയാണ് മാന്ത്രിക പര്യടനത്തിന്റെ ലക്ഷ്യം. യുവജന ക്ഷേമ ബോർഡു ആ ചുമതല ഏറ്റെടുക്കണം..! 

ആ പ്രോജെക്ട്ട് ഞാൻ തൊട്ടടുത്ത ബോർഡ് മീറ്റിങ്ങിൽ പരിഗണനക്ക് സമർപ്പിച്ചു.. ചർച്ചകൾക്ക് ശേഷം കൂടുതൽ പഠിച്ചു റിപ്പോർട്ട് നൽകാനായി അന്നത്തെ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ വൈസ് ചെയർമാനോടൊപ്പം ഞാൻ പൂജപ്പുരയുള്ള മുതുകാട് മാജിക് അക്കാഡമി സന്ദർശിച്ചു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഗോപിനാഥ് മുതുകാട് എന്നെ അതിശയിപ്പിച്ചു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വേറിട്ട ഒരു മനുഷ്യനാണെന്ന് ബോധ്യമായി പറയുന്ന കാര്യങ്ങൾ വ്യക്തമായും ശക്തമായും അദ്ദേഹം അവതരിപ്പിച്ചു.

യുവമനസുകളിൽ ദേശീയത കൊണ്ടെത്തിക്കാൻ കഴിയും വിധമാണ് മാജിക് ഷോ ചിട്ടപ്പെടുത്തിരിക്കുന്നത് എന്ന് മനസിലായതോടെ ആ സംരംഭം യുവജന ക്ഷേമ ബോർഡ് ഏറ്റെടുക്കുകയും ചെയ്തു. ഭാരത യാത്രയുടെ തുടക്കത്തിൽ ഇന്ന് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കൺകെട്ട് വിദ്യ സെൻട്രൽ സ്റ്റേഡിയത്തിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചു അദ്ദേഹം ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചു.

മുഖ്യമന്ത്രി വി എസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ദേശീയ ഉത്ഗ്രഥന പര്യടന സംഘത്തിന്റെ യാത്ര അയപ്പ്. ആ വേദിയിലായിരുന്നു നേരത്തെ സൂചിപ്പിച്ച കൺകെട്ട് വിദ്യയുടെ അവതരണം. അങ്ങേയറ്റം സാഹസ്യമായ ഒരിനം. മൂന്നു കൊല മരങ്ങളിൽ രണ്ടെണ്ണത്തിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു ഡമ്മികൾ മറ്റൊന്നിൽ നിന്ന് മുതുകാട് കഴുത്തിൽ കയർ കെട്ടി നേരെ താഴേക്കു ചാടുന്നു .വധശിക്ഷ നടപ്പാക്കുന്ന അതേതരം ദൃഢമായ കയറും കുരുക്കും...! എന്തും സംഭവിക്കുന്ന അവസ്ഥ. നിറഞ്ഞു കവിഞ്ഞ വേദിയിൽ മുഖ്യമന്ത്രി അടക്കമുള്ളവർ ശ്വാസമടക്കിയിരിക്കുന്നു. കണ്ണു കെട്ടിയ കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം...!

പൂർണ്ണ നിശബ്ദത ഒരു നിമിഷം ഡമ്മിയായി കരുതിയിരുന്ന കൊലമരത്തിൽ നിന്ന് മുതുകാട് ചിരിച്ചുകൊണ്ട് പുറത്തു വരുന്നു അവിടുണ്ടായിരുന്ന ഡമ്മി അവിടങ്ങനെ തൂങ്ങിക്കിടക്കുന്നു. അടുത്ത് നിന്ന് അത് ആദ്യാവസാനം കണ്ടിട്ടും അതിന്റെ പൊരുൾ എനിക്ക് പിടികിട്ടിയില്ല വിഖ്യാത മാന്ദ്രികൻ ഹൂദിനിയുടെ പ്രകടനങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു വിസ്മയം..!

തിരുവനന്തപുരം മുതൽ കാശ്മീർവരെ ഭാരത ഗ്രാമ ഗ്രാമന്ത്രങ്ങളിലൂടെയുള്ള ആ 'മാന്ത്രിക യാത്ര' യുവജന ഹൃദയങ്ങളിൽ ഇടം നേടിക്കൊണ്ട് ഏതാണ്ട് എഴുപതിയഞ്ചു ദവസങ്ങൾക്കു ശേഷം തിരിച്ചെത്തിയപ്പോൾ കിഴക്കേ കോട്ടയിലെ ഗാന്ധി പാർക്കിൽ വച്ചു നൽകിയ വരവേൽപ്പിലും അന്നുവരെ കണ്ടിട്ടില്ലാത്ത ഇന്ദ്ര ജാലക പ്രകടനങ്ങളാണ് മുതുകാട് കാഴ്ച വച്ചതു..!

മുതുകാടിന്റെ നേതൃത്വത്തിലുള്ള യുവജന ഗ്രൂപ്പിന്റെ ഭാരത സന്ദർശനം കഴിഞ്ഞ ശേഷമാണ് ജർമൻ യൂത്തു ഡെലിഗേഷന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയയത് അവർക്കായി മാജിക് അക്കാഡമിയിൽ ചെറിയ ഒരു പ്രകടനമുണ്ടായിരുന്നു
അതിനു ശേഷമാണ് 'ആ വിഷയം ' ഞങ്ങൾ സംസാരിച്ചത്...! അത്യന്തം ആപൽക്കരമായ അതുവരെ ആരുടേയും ഭാവനയിൽ പോലും ഉണ്ടായിട്ടില്ലാതിരുന്ന പിരാന്തു എന്ന് തോന്നിപ്പിക്കുന്ന ഒരാശയം..

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ ഒരു ഇന്ദ്ര ജാലപ്രകടനം... കേരളത്തിന്റെ ലാലേട്ടൻ, മോഹൻ ലാൽ കൈകാലുകൾ ചങ്ങലകൾ കൊണ്ടു ബന്ധിച്ച ശേഷം മൊത്തം കത്തിയെരിയുന്ന ഒരു തീക്കുന്ധത്തിനുള്ളിൽ നിന്ന് സാഹസികമായി പുറത്തു വരുന്നു. എന്തായാലും ആശയം പ്രൊജക്റ്റായി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ ബോർഡിന്റെ അനുമതിയോടെ വൈസ് ചെയർമാന്റെ നിർദ്ദേശം ലഭിച്ചു.

പിന്നൊക്കെ അതി വേഗമായിരുന്നു സർക്കാരിന്റെയും സ്പോർട്സ് യുവജന വകുപ്പിന്റെയും അനുമതിയോടെ പൊലീസ് സ്റ്റേഡിയത്തിൽ ഷോ നടത്തുവാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. മോഹൻലാൽ പങ്കെടുത്ത രണ്ടു വാർത്താ സമ്മേളങ്ങൾ ഡർബർ ഹാളിൽ വച്ചു നടക്കുകയും സുരക്ഷിതമായ മൂന്നു ഡമ്മി റിഹേഴ്‌സലുകൾ പൊലീസ് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തു ഫയർ ഫോഴ്‌സിന്റെയും പൊലീസിന്റെയും അതീവ സുരക്ഷാ മേൽനോട്ടത്തോടെ പൂർത്തിയാക്കുകയും ചെയ്തു..

മുതുകാട് എന്ന മാന്ദ്രികന്റെ അത്ഭുത സിദ്ദികൾ നേരിട്ട് കണ്ടു വിസ്മയിച്ചിരുന്നു പോയ അപൂർവ നിമിഷങ്ങൾ ആയിരുന്നു അതൊക്കെ ആവേശത്തിന്റെയും ആകാംക്ഷയുടെയും ദിനങ്ങൾ ആയിരുന്നത് അങ്ങേയറ്റം സാഹസികമായ അപകടകരമായ ഒരു ഉദ്യമം ആണ് ഏറ്റെടുത്തിരിക്കുന്നത് ഉറങ്ങാൻ വൈകിയ രാവുകൾ. എന്നാൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ സ്ഥിതിഗതികൾ ആകെ മാറി മറിഞ്ഞു ദിവസവും നൂറു കണക്കിന് എതിരഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത് സാധാരണക്കാരും വെരി വി ഐ പി മാരും നേരിട്ട് തന്നെ വിളിച്ചു.

ഇതിൽ നിന്ന് പിന്മാറണം എന്നറിയിച്ചു. ബാല്യകാല സുഹൃത്തുകൂടിയായ പ്രതിപക്ഷ ഉപ നേതാവ് കാർത്തികേയൻ നിനച്ചിരിക്കാതെ ഓഫീസിൽ കടന്നു വന്നു തന്നെ അതിലെ അപകടം ബോധ്യപ്പെടുത്തി. 'മാജിക്ക് നടത്തിക്കോ അത് ഞങ്ങളുടെ ലാലേട്ടനെ വച്ചു വേണ്ട..' ഇതായിരുന്നു അധികം പേരുടെയും അഭിപ്രായം. ഒടുവിൽ എതിർപ്പ് മുഖ്യമന്ത്രിയുടെ പ്രശ്‌ന പരിഹാര സെല്ലിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റു സെക്രട്ടറി നേരിട്ട് മുതുകാടിനെ വിളിച്ചറിയിച്ചു പ്രകടനത്തിൽ നിന്ന് പിന്മാറണം..! ജനഹിതം അതാണെങ്കിൽ അത് അംഗീകരിക്കപ്പെടണം...!

അതറിയിക്കാനുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മോഹൻലാൽ പച്ചയായ ഒരു മനുഷ്യനാണെന്ന് തെളിയിച്ചു കൊണ്ടു അത്യന്തം വൈകാരികമായി ഒരു പ്രസ്താവന നടത്തി ഒപ്പം സംഘാടകനായ എന്റെ രണ്ടു കൈകളിലും പിടിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞ് എടുത്ത എഫർട്ടുകളും ബദ്ധപ്പാടുകളും മറക്കില്ല സർ..!ആ കൺകോണുകളിൽ നനവിന്റെ ഒരംശം എപ്പോഴും സന്തുഷ്ടനായി നിറഞ്ഞ ചിരിയോടെ മാത്രം കണ്ടിട്ടുള്ളൂ. ഗോപിനാഥ് മുതുകാടിനെ അന്ന് ആദ്യമായി ദുഃഖിതനും നിരാശനുമായും എനിക്കവിടെ കാണേണ്ടി വന്നു.

തുടർന്ന് കേരളത്തിലെ എന്റെ ദൗത്യം കഴിഞ്ഞു ജർമനിയിൽ തിരിച്ചു ചെന്നപ്പോഴേക്കും ഞാൻ ഇന്ദ്രജാലത്തിന്റെ കടുത്ത ആരാധകനായി കഴിഞ്ഞിരുന്നു. സമകാലീന മാജിക്കിന്റെ അവസാന വാക്കായ അമേരിക്കക്കാരൻ കോപ്പർഫീൽഡിന്റെയും ഹോളണ്ട് കാരൻ ഹാൻസ് ക്‌ളോഖിന്റെയും പ്രകടനങ്ങൾ എന്റെ പാർപ്പിടത്തിനു പത്തു നൂറു കിലോമീറ്റർ അകലെയായിരുന്നെങ്കിലും ഞാൻ സാഹസപ്പെട്ടു ടിക്കറ്റ് സംഘടിപ്പിച്ചു കാണുക പതിവായി. എന്നാൽ ഗോപിനാഥ് മുതുകാടിന്റെ സ്റ്റേജിലെ ഇടപെടലുകളുടെ ആസ്വാധ്യത എനിക്ക് അവിടെ ആസ്വദിക്കാനായില്ല.

ഇത് വെറും വാക്കല്ല പ്രിയ ഗോപിനാഥ് ഹൃദയത്തിന്റെ ഭാഷയിലുള്ള ഒരു സാക്ഷിപത്രം അതുകൊണ്ടു അങ്ങ് മാജിക്കിന്റെ ലോകത്ത് നിന്ന് മാറിനിൽക്കരുത് ഒരു കാരണവശാലും.. വിശ്വ മാന്ത്രികവേദിയിലെ ഒരു അതികായനാണ് താങ്കൾ ലോക മാന്ത്രിക വേദിക്കു ഇനിയും താങ്കളെ വേണം ത്രസിപ്പിക്കുന്ന പുതു പുത്തൻ ഇനങ്ങളുമായി..!

Dr muhammad ashraf note about gopinath muthukad

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES