പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ തീയറ്ററിൽ എത്തുന്നത് കാത്തിരിക്കയാണ് ആരാധകർ. പുറത്തുവന്ന ട്രെയിലർ വെളിച്ചം വീശുന്നത് ഒരു രാഷ്ട്രീയ സിനിമയെ കുറിച്ചാണെന്ന തോന്നലുണ്ട്. മോഹൻലാൽ രാഷ്ട്രീയക്കാരനായ സ്റ്റീഫൻ നെടുമ്പള്ളിയെന്ന വേഷത്തിലാണ് എത്തുന്നത്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജും മോഹൻലാലും രംഗത്തെത്തി.
ലൂസിഫറിലെ കഥയുടെ പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് മോഹൻലാലിന്റെ ചോദ്യത്തിനുത്തരമായി പൃഥ്വിരാജ് പറയുന്നു. കഥയുടെ പശ്ചാത്തലം മാത്രമാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയ കഥയല്ല. നിലവിൽ നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ യാഥാർത്ഥ്യത്തിന് പിന്നിൽ വലിയ ശക്തി കേന്ദ്രങ്ങളുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ആ ശക്തി കേന്ദ്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും ലൂസിഫറെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ലൂസിഫർ എന്ന പേരിന്റെ പ്രത്യേകതയും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും ഈ പേര് കേൾക്കുമ്പോൾ സാത്താൻ, ഫാളൻ ഏയ്ഞ്ചൽ എന്നൊക്കെയാണ് മനസ്സിൽ വരിക. എന്നാൽ ആ പേരിന് അത്ര സ്ട്രൈയ്റ്റ് ഫോർവേഡായ അർത്ഥമൊന്നുമല്ല ഉള്ളത്. അതിനുള്ളിൽ ചില തിരിവുകളും ചെരിവുകളുമൊക്കെയുണ്ട്. ചിത്രത്തിലെ ഒരു കഥാപാത്രവും ബ്ലാക്കോ വൈറ്റോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ഗ്രേ ക്യാരക്ടറാണ്.
മോഹൻലാലിന്റെ ആരാധകനെന്ന നിലയിൽ വലിയ ആകാംഷയിലാണ് താനെന്നും ഒരു വിന്റേജ് മോഹൻലാൽ ചിത്രമായിരിക്കും ഇതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തിൽ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവൻ ഷാജോൺ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും