മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പരിചിതൻ ആണ് കോട്ടയം രമേശ്. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷിന്. ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. അതിനു ശേഷം കുറച്ചു സിനിമകൾ ചെയ്തു എങ്കിലും 'അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രം എടുത്തു പറയേണ്ട ഒന്നാണ്. എന്നാൽ ഇപ്പോൾ താരം സച്ചിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമയിലേക്ക് വരാനുള്ള ആഗ്രഹം കൊണ്ട് ഒരുപാട് നാൾ അതിനായി അലഞ്ഞു നടന്നിട്ടുണ്ട്. അങ്ങനെ ഒന്നും കിട്ടാതെ ആയപ്പോൾ സിനിമ മോഹങ്ങളൊക്കെ ഉപേക്ഷിച്ച് നാടകങ്ങളുമായി വളരെ ചെറിയ രീതിയിൽ ജീവിച്ചു പോകുകയായിരുന്നു. അതിനിടെയാണ് സീരിയലിൽ അവസരങ്ങൾ ലഭിക്കുന്നത്. അത് ചെയ്യുന്നതിനിടെ വേണു സാറിന്റെ കാർബൺ എന്ന സിനിമയിലേക്ക് തനിക്ക് ഒരു അവസരം കിട്ടുന്നത്. അങ്ങനെ അതിൽ അഭിനയിച്ചു. ആ സമയത്താണ് സച്ചി അയ്യപ്പനും കോശിയിലെ ഡ്രൈവർ കുമാരനായി പുതിയ തേടി നടക്കുന്നത്.
കാർബണിലെ കഥാപാത്രം ആരോ ചെയ്തു പോയത് പോലെ ആരാരും ശ്രദ്ധിക്കാത്ത ഒന്നായിരുന്നു. എന്നാൽ സച്ചി സാർ ശ്രദ്ധിച്ചു. ആ സമയം താൻ ഉപ്പും മുളകും പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. അതൊക്കെ കണ്ടിട്ട് ആണ് ആദ്ദേഹം തന്നെ വിളിക്കുന്നത്. അങ്ങനെ കണ്ടു സംസാരിച്ചു. എന്നോട് പറഞ്ഞു പൃഥ്വിരാജിന് ഒപ്പം ചിത്രത്തിൽ ഉടനീളം ഉള്ള വേഷം ആണെന്ന്. പൃഥ്വിരാജിനെ പോലൊരു നടന്റെ കൂടെ ആ സമയത്ത് അഭിനയിക്കുക എന്നത് വലിയ വെല്ലുവിളി ആയിട്ടാണ് തനിക്ക് തോന്നിയത്.
കാരണം വേറെ എക്സ്പീരിയൻസ് ഒന്നുമില്ലലോ. എന്നാലും അത് ചെയ്തു. എന്നാൽ ആ കഥാപാത്രത്തിന്റെ ഒറ്റ റിയാക്ഷനുകൾ പോലും സച്ചി സാർ ഒഴിവാക്കിയിരുന്നില്ല. അടുത്തിടെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ സച്ചി സാർ ഷേക്ക് ഹാൻഡ് തരുന്ന ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ശക്തമായ കൈകൾ പിടിച്ചുയർത്തിയ എന്ന രീതിയിൽ അതിന് താഴെ നിരവധി കമന്റുകൾ വന്നിരുന്നു.. അത് ശരിക്കും ശക്തമായ കൈകൾ തന്നെ ആയിരുന്നു, മറഡോണയുടെ ഗോളുകൾ ഒക്കെ പറയുന്നത് പോലെ അത് ദൈവത്തിന്റെ കൈകൾ തന്നെ ആയിരുന്നു. അതിനെയാണ് നിയോഗം എന്നൊക്കെ പറയുന്നതെന്നും കോട്ടയം രമേശ് പറഞ്ഞു