ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് ശക്തിപ്രാപിക്കുമ്പോഴും
പുതിയ യൂട്യൂബ് വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് . ശാന്തിവിള പ്രധാന കഥാപാത്രങ്ങളാക്കി ഇപ്പോൾ മാറ്റിയിരിക്കുന്നത് ഇത്തവണ സാക്ഷാൽ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയുമാണ്. വീഡിയോയുടെ പ്രധാനമായും പ്രതിപാദിക്കുന്നത് മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധമാണ്. ഒന്നരലക്ഷത്തിലധികം പേരാണ് അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടിരിക്കുന്നത്.
'രണ്ടുദിവസം മുമ്പായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്‌ചയം. ക്രിസ്‌റ്റ്യൻ കമ്മ്യൂണിറ്റിയിൽ കുമ്പാരി എന്നൊരു കാര്യമുണ്ട്. രക്ഷകർത്താവ് എന്നുള്ള പദവി. എനിക്കു തോന്നുന്നു ആന്റണിയുടെ മകളുടെ കുമ്പാരി മോഹൻലാൽ ആണെന്ന്. ഈ കൊവിഡ് കാലത്ത് പെരുമ്പാവൂരിലെ ഒരു ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും പങ്കെടുത്തിരുന്നു. ആ ചിത്രങ്ങൾ എനിക്കൊരാൾ അയച്ചു തന്നു. അതിൽ ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. തന്റെ എല്ലാമെല്ലാമായ മോഹൻലാൽ മകളുടെ വിവാഹനിശ്ചയത്തിന്റെ പേപ്പർ വായിക്കുന്ന ദൃശ്യം കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം, മോഹൻലാലിന്റെ മനസാണ് അത്.
ആന്റണി പെരുമ്പാവർ മോഹൻലാലിന്റെ ഡ്രൈവറായി വരുന്ന കാലത്ത് മോഹൻലാലിനെ ശരിക്ക് മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ആന്റണി വന്നതോടു കൂടി മോഹൻലാലിന്റെ ജീവിതത്തിൽ ഒരു ഡിസിപ്ളിൻ വന്നു. ആന്റണി തീരുമാനിക്കും പ്രതിഫലം, ആന്റണി കഥ കേൾക്കും. ആന്റണി ഓകെ പറഞ്ഞാലേ ആ കഥ മോഹൻലാൽ കേൾക്കൂ. അതുകൊണ്ടുള്ളൊരു ഗുണം എന്താണെന്ന് വച്ചാൽ മോഹൻലാൽ അതുവരെ ഉണ്ടാക്കിയതിനേക്കാൾ പതിന്മടങ്ങ് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കാൻ കഴിഞ്ഞൂവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തിനാ എം ബി എയ്‌ക്കൊക്കെ പോകുന്നേ; ആന്റണി പെരുമ്പാവൂരിന് പഠിച്ചാൽ മതി എന്നു ഞാൻ പറയും.