മലയാളികൾക്ക് ഏറെ സുപരിചിതനായ പിന്നണിഗായകനും, സംഗീതസംവിധായകനും,ടെലിവിഷൻ അവതാരകനുമാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ സിനിമാമോഹവുമായി നടന്നിരുന്ന കാലത്തെ രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞുള്ള എംജി ശ്രീകുമാറിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
വാക്കുകൾ, വീട് മുഴുവൻ സംഗീതമാണ്, എന്നെ ഒരു സംഗീതജ്ഞനാക്കാൻ ആർക്കും താൽപര്യമുണ്ടായിരുന്നില്ല. മറ്റേതെങ്കിലും മേഖലയിൽ പോയി കഴിവ് തെളിയിക്കട്ടെ എന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നെയൊരു ക്ലാർക്ക് ആക്കണമെന്നായിരുന്നു അവരാഗ്രഹിച്ചത്. അന്നത്തെക്കാലത്ത് വിവാഹ ആലോചനയിൽ പോലും വിലയില്ലായിരുന്നു സംഗീതത്തിന്. ബികോം പഠിച്ച് ടെസ്റ്റെഴുതി മുണ്ടക്കയത്ത് ജോലി കിട്ടി. എസ്ബിടി സ്റ്റാഫാണ് ഞാൻ .
പ്രിയനും മോഹൻലാലുമായി നല്ല കൂട്ടാണ്. അന്ന് മോഹൻലാലിന് അഭിനയിക്കണമെന്ന താൽപര്യമൊന്നുമുണ്ടായിരുന്നില്ല. കോഫി ഹൗസിലിരുന്ന് സിനിമയിലെത്തുന്നതിനെക്കുറിച്ചായിരുന്നു ഞങ്ങളെപ്പോഴും ചർച്ച ചെയ്തിരുന്നത്. നമുക്കൊരു സിനിമയിലെടുത്താലെന്തായെന്ന് ഞാൻ പ്രിയനോട് ചോദിച്ചു. സിനിമയ്ക്ക് വരുന്ന ചെലവിനെക്കുറിച്ചൊക്കെ കണക്ക് കൂട്ടിയിരുന്നു. എന്റെയൊരു സുഹൃത്തിന്റെ അമ്മാവൻ സിങ്കപ്പൂരിൽ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിർമ്മാതാവാക്കാമെന്നുമായിരുന്നു കരുതിയത്.
എന്തായാലും എഴുതിക്കോയെന്ന് പ്രിയനോട് പറഞ്ഞു. 4 ദിവസം കഴിഞ്ഞ് പ്രിയൻ വന്ന് തിരക്കഥ തന്നു, അഗ്നിനിലാവ് എന്നായിരുന്നു പേരിട്ടത്. ഇതാരെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുമെന്ന് ചിന്തിച്ചപ്പോൾ സോമേട്ടന്റെ മുഖമായിരുന്നു മനസിലേക്ക് വന്നത്. ഒരു മാറ്റമിരിക്കട്ടെ എന്ന് കരുതിയാണ് പ്രിയൻ സോമേട്ടനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. അന്ന് പ്രിയനൊന്നുമായിട്ടില്ല. സ്വന്തമായി സംവിധാനം ചെയ്യണമെന്നൊന്നുമില്ല.
ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ഹോട്ടലിൽ ചെന്നപ്പോൾ സോമേട്ടൻ ചെക്കൗട്ട് ചെയ്ത് പോയിരുന്നു. റിസപ്ക്ഷന്റെ അവിടെയുള്ള വേസ്റ്റ് ബാസ്‌ക്കറ്റിൽ പ്രിയന്റെ തിരക്കഥയും കിട്ക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം പ്രിയൻ ചെയ്ത എല്ലാ പടത്തിലും സോമേട്ടന് വേഷം നൽകിയിരുന്നു. ആ സമയത്ത് അവരെന്തെങ്കിലും സംസാരിച്ചിരുന്നോയെന്ന് അറിയില്ലെന്നുമായിരുന്നു എംജി ശ്രീകുമാർ പറഞ്ഞത്.