ബോളിവുഡിലെ അസമത്വങ്ങൾക്കെതിരെ സ്ഥിരം ശബ്ദമായി മാറിയ താരമാണ് നടി സ്വരാ ഭാസ്‌കർ. എന്നാൽ വ്യത്യസ്തമായ വിഷയം ഉയർത്തിക്കാട്ടി അസമത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. കോണ്ടം കമ്പനിയുടെ ക്യാമ്പയിനിന്റെ ഭാഗമായി രതിമൂർച്ഛയിലെ സമത്വം ആവശ്യപ്പെട്ടാണ് താരം ട്വിറ്ററിലൂടെ രംഗത്തെത്തയിത്. രാജ്യത്തെ മുൻനിര കോണ്ടം കമ്പനിയായ ഡ്യൂറക്സ് ആണ് ട്വിറ്ററിലൂടെ ക്യാമ്പയ്നിന് തുടക്കം കുറിച്ചത്. കമ്പനി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഇന്ത്യയിലെ എഴുപത് ശതമാനം സ്ത്രീകൾക്ക് രതിമൂർച്ഛ അനുഭവിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കണക്ക്.
ഇതിനോട് പ്രതികരിച്ച് സ്വര ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ഡ്യൂറക്സ് റീട്വീറ്റ് ചെയ്തു. ഇതോടെ സ്വര ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ്.'70 ശതമാനം സ്ത്രീകൾക്ക് ലൈംഗിക അസംതൃപ്തിയുണ്ടെന്ന കണക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ആണിനും പെണ്ണിനും വ്യത്യസ്ത ശരീരമാണ് എന്ന കാരണം കൊണ്ട് ലൈംഗിക തൃപ്തി ആണിന്റെ മാത്രം അവകാശമായി മാറുന്നതെങ്ങനെയാണ്' സ്വര വീഡിയോയിൽ ചോദിക്കുന്നു.
ഇന്ത്യയിൽ ഇപ്പോൾ തന്നെ ഒരുപാട് അസമത്വങ്ങൾ നിലവിൽ ഉണ്ട്. ഈ ലിസ്റ്റിലേക്ക് ഇനി ലൈംഗിക സംതൃപ്തി കൂടി ചേർക്കാൻ വയ്യ എന്നും സ്വര പറയുന്നു.ബോളിവുഡിലെ അസമത്വങ്ങൾക്കെതിരെ നിരന്തരം ശബ്ദം ഉയർത്തുന്ന അഭിനേത്രിയാണ് സ്വര. ശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ചുരുക്കം ചില യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് സ്വര. വീരെ ദേ വെഡിങ്ങ് എന്ന സിനിമയിലെ സ്വയംഭോഗ രംഗത്തിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീടും സ്വര തന്റെ നിലപാടുകൾ പറയാൻ മടിച്ചിരുന്നില്ല.