തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി ജൂണ്‍ 21നായിരുന്നു വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം തന്റെ കരിയറിന്റെ തുടക്കക്കാലത്ത് കമല്‍ഹാസന്റെ നായികയായി ഏതാനും സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ ഉഷാറാണിയുടെ അവസാനനാളുകളില്‍ സഹായഹസ്തവുമായി കമലഹാസന്‍ എത്തിയ അനുഭവം തുറന്ന് പറയുകയാണ് ഉഷാറാണിയുടെ സഹോദരി രജനി.
"കമലഹാസന് ചേച്ചിയുടെ കുടുംബത്തോട് വലിയ അടുപ്പമുണ്ടായിരുന്നു. ശങ്കരന്‍ നായരില്ലെങ്കില്‍ ഇന്ന് കമലഹാസനുണ്ടാവുമായിരുന്നില്ല എന്ന് അദ്ദേഹമൊരിക്കല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'വിഷ്ണുവിജയം' എന്ന ചിത്രത്തിലേക്ക് ശങ്കരനങ്കിള്‍ തന്നെ കാസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചതാണ് തന്റെ കരിയറില്‍ നിയോഗമായതെന്ന് കമല്‍ഹാസന്‍ സാര്‍ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്," ഉഷാറാണിയുടെ സഹോദരി രജനി പറഞ്ഞു.
"ചേച്ചിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയത്ത് ചേച്ചിയുടെ മകന്‍ വിഷ്ണു കമലഹാസന്‍ സാറിനെ വിളിച്ച് ചേച്ചിയുടെ അവസ്ഥ ബോധിപ്പിച്ചിരുന്നു. 'എന്റെ ഗുരുനാഥന്റെ ഭാര്യയാണ്. ഒപ്പം എന്റെ ആദ്യകാലചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ആള്‍ കൂടിയാണ് ഉഷ, എനിക്ക് വേണ്ടപ്പെട്ടവര്‍, വേണ്ടത്ര കരുതല്‍ കൊടുക്കണം,' എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരെ വിളിച്ചു പറഞ്ഞത്."
"ജൂണ്‍ പതിനാലാം തിയ്യതിയോടെയാണ് ചേച്ചിയുടെ അവസ്ഥ മോശമാകുന്നത്. രാവിലെയായപ്പോഴേക്കും ചേച്ചിയുടെ ശരീരത്തില്‍ സോഡിയം ലെവല്‍ കുറഞ്ഞു. സംസാരിക്കുമ്ബോള്‍ നാവ് കുഴയാന്‍ തുടങ്ങി. ക്രിയാറ്റിന്‍ കൂടി, പ്രോട്ടീന്‍ ലെവല്‍ കൂടി, എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് 'അക്വുട്ട് കിഡ്നി പ്രോബ്ലം' ആണെന്ന് അറിയുന്നത്. ചേച്ചിയെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു. "
"പതിനഞ്ചാം തിയ്യതിയോടെ ചേച്ചിയുടെ ഓര്‍മയൊക്കെ പോയി. സ്ഥിതി വഷളായതോടെ ചേച്ചിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങളുടെ ചികിത്സാച്ചെലവ് ആണ് അവിടെ കാത്തിരുന്നത്. ആ സമയത്ത് തന്നെയാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ ചേച്ചിയുടെ മകന്റെ കമ്ബനി അടയ്ക്കുന്നതും. അതോടെ ചേച്ചിയുടെ അസുഖവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായി."
മാധ്യമപ്രവര്‍ത്തകനും ഞങ്ങളുടെ കുടുംബസുഹൃത്തുമായ ഗോപാലകൃഷ്ണന്‍ സാര്‍ ആണ് സാമ്ബത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മണിയന്‍പിള്ള രാജുവേട്ടനെ അറിയിച്ചത്. രാജുവേട്ടന്‍ സുരേഷ് കുമാര്‍, പ്രിയദര്‍ശന്‍, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങിയവരെയും അറിയിച്ചു. അവരൊക്കെ സഹായവുമായി എത്തി. പക്ഷേ എന്നിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല.
"മരിച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടുകിട്ടാന്‍ പിന്നെയും വേണം ലക്ഷങ്ങള്‍. മോഹന്‍ലാല്‍ ഇടവേള ബാബു മുഖാന്തരം വേണ്ട സഹായമെത്തിക്കാന്‍ 'അമ്മ'യുടെ ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ നോക്കുന്ന ആളെ ഏര്‍പ്പാടാക്കി. അന്ന് പക്ഷേ ലോക്ക്ഡൗണും ഞായറാഴ്ചയും ആയതിനാല്‍ പണം കിട്ടാന്‍ കുറേ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കഴിയാവുന്നിടത്തു നിന്നൊക്കെ ഞങ്ങള്‍ പണം ശേഖരിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒന്നരലക്ഷത്തിലേറെ രൂപയുടെ കുറവ്. ഇനിയെന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുമ്ബോഴാണ് മോഹന്‍ലാല്‍ ജയറാമിനെ വിളിച്ച് പറഞ്ഞതും ജയറാം കാര്യങ്ങള്‍ കമലഹാസനെ അറിയിച്ചതും. ഒടുവില്‍ കമലഹാസന്‍ സാര്‍ ഇടപ്പെട്ടു, 'എത്ര പണം ബാക്കിയുണ്ടെങ്കിലും ഞാന്‍ അടച്ചോളാം, നിങ്ങള്‍ മൃതദേഹം വിട്ടുകൊടുക്കണം,' എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞത്."