മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് നടന് മമ്മൂട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മോഹന്‍ലാലിനെ അപേക്ഷിച്ച് പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരിച്ച് കളിച്ച് ഇടപെടുമ്പോള്‍ മമ്മൂട്ടി എല്ലാവരെയും അകലത്തില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ കാണുംപോലെയല്ല മമ്മൂട്ടി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂവെന്നും പാവത്താനായ ആളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ പറയാറുള്ളത്. സാധാരണക്കാരനായ ഒരു മനുഷ്യന്‍ തന്നിലുമുണ്ടെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്.
മലയാളത്തിന്റെ പ്രിയ നടന് ഇത്തവണത്തെ തിരെഞ്ഞെടുപ്പിൽ വോട്ടില്ലാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. വോട്ടർ പട്ടികയിൽ ഇത്തവണ മെഗാസ്റ്റാറിന്റെ പേര് അപ്രത്യക്ഷമാണ്. തനിക്ക് വോട്ടില്ല എന്ന കാര്യം ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടി അറിഞ്ഞത്. മമ്മൂട്ടി സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് വോട്ട് ചെയ്യാറ്. വോട്ടർ പട്ടികയിൽനിന്ന് മമ്മൂട്ടിയുടെ പേര് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല. അധികൃതരിൽനിന്ന് അദ്ദേഹത്തിന് ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. മമ്മൂട്ടി നാട്ടിലെത്തി സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താറുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത് വാർത്തയായിരുന്നു. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.