ഡബ്ല്യൂസിസിയില്‍ നിന്ന് സംവിധായിക വിധു വിന്‍സെന്റ് രാജി വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡബ്ല്യൂസിസിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് നടന്‍ ഹരിഷ് പേരടി രംഗത്ത്. താരം വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചിരിക്കുന്നത്. പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്, അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്ബാന്‍ പറ്റണമെന്നാണ് ഡബ്ല്യൂസിസിയെ വിമര്‍ശിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരു അക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്നും ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥയ്ക്ക് മറുപടി നല്‍കാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണമെന്താണെന്നും ചോദ്യമുയർത്തുകയും ചെയ്‌തു.
ഹരീഷ് പേരടിയുടെ കുറിപ്പിലൂടെ
എന്താണ് wcc?...നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു...കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?...ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?...പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം...നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് ...മറുപടി പറഞ്ഞേ പറ്റു...