മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് രഞ്ജിത്. നിരവധി സിനിമകളാണ് പ്രേക്ഷകർക്കായി അദ്ദേഹം സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ നടൻ ദീലിപിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. താൻ ദിലീപിനെ വീട്ടിൽ പോയി കണ്ടതല്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
നിങ്ങൾ ഒന്ന് മനസിലാക്കേണ്ടത് ഞാൻ ദിലീപിന്റെ വീട്ടിൽ പോയതല്ല, ഞാനും ദിലീപും കൂടി ഏതെങ്കിലും റെസ്റ്റോറന്റിൽ കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിൽ തന്നെ എന്നെ കഴുവേറ്റേണ്ട കാര്യവുമില്ല. അയാളെ എനിക്ക് വർഷങ്ങളായി അറിയാം.തിയേറ്റർ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാൻ. എന്നെ ഈ പരിപാടിയിലേക്ക് ഫിയോക്കിന്റെ സെക്രട്ടറി സുമേഷാണ് വിളിച്ചത്. എന്നേയും മധുപാലിനേയും അവരുടെ യോഗത്തിൽ ആദരിക്കണമെന്ന് പറഞ്ഞു. അത് നിഷേധിക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ ഭയന്നോടാൻ പറ്റുമോ. അതിന്റെ ചെയർമാൻ ദിലീപാണ്.
നിങ്ങൾ പറയുന്നത് കേട്ടാൽ ഞാനും ദിലീപും നാളെ ഒരു ഫ്‌ളൈറ്റിൽ കയറേണ്ടി വന്നാൽ ഞാൻ ഇറങ്ങി ഓടേണ്ടി വരുമല്ലോ. സർക്കാരിന്റെ ചുമതല വഹിക്കുന്നതിന് ഒപ്പം തന്നെ ഫിയോക്കുമായുള്ള എന്റെ ബന്ധം തുടരുക തന്നെ ചെയ്യും.സിനിമയിലെ സഹപ്രവർത്തകരുമായി ഇനിയും എനിക്ക് സഹകരിച്ചു പോകേണ്ടതുണ്ട്. കാണേണ്ടതുണ്ട്. അപ്പോൾ അവരെ കാണേണ്ടി വരും സംസാരിക്കേണ്ടി വരും. അതിനുള്ള സ്വാതന്ത്ര്യം സർക്കാർ എനിക്ക് തന്നിട്ടുമുണ്ട്. അത്രയും മനസിലാക്കിയാൽ മതി,’ രഞ്ജിത്ത് പറഞ്ഞു.