മലയാളത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നയന്‍താര തിളങ്ങിയത് തമിഴകത്താണ്. ഗ്ലാമര്‍ റോളുകളും കാരക്ടര്‍ റോളുകളും ചെയ്താണ് നടി ശ്രദ്ധനേടിയത്. ഇപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര ഈ പദവിക്ക് അനുയോജ്യമായ ശക്തമായ കഥാപാത്രങ്ങളുള്ള ചിത്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വേഷമിടാറ്. വിഘ്‌നേഷ് ശിവനുമായുള്ള നടിയുടെ വിവാഹവാര്‍ത്ത പ്രതീക്ഷിച്ച് കഴിയുകയാണ് ആരാധകര്‍ ഇപ്പോള്‍. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പിറന്നാൾ. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുന്നത് സാഗര്‍ദാസ് ആണ്.
കുറിപ്പിന്റെ പൂര്‍ണ രൂപം
ദിപിലേട്ടന്‍ വിളിച്ചിട്ട് ലവ് ആക്ഷന്‍ ഡ്രാമ സെക്കന്റ് ഷെഡ്യൂള്‍ സ്പോട്ട് എഡിറ്റ് ചെയ്യാന്‍ ഞാന്‍ എത്തുന്ന സമയം. നയന്‍താര മാഡത്തെപ്പറ്റി പേടിപ്പെടുത്തുന്ന കുറെ കാര്യങ്ങള്‍ സെറ്റിലെ പലരുംപറഞ്ഞു ഞാന്‍ അറിയുന്നു. ഹോ.. സംഭവം തന്നെ… മനസ്സില്‍ അങ്ങനെ കേട്ടതും കേള്‍ക്കാത്തതുമായ കഥകളൊക്കെ ആലോചിച്ചുകൂട്ടി നില്‍ക്കുമ്ബോ ദാ വരുന്നു സാക്ഷാല്‍ നയന്‍താര മാഡം കാരവാനില്‍നിന്ന്.. 4 ബോഡിഗാര്‍ഡ്,ഹെയര്‍ ഡ്രസര്‍, പിഎ അങ്ങനെ ഒരു ജാഥക്കുള്ള ആളുണ്ട് ഒപ്പം . ഷൂട്ട് നടക്കുന്ന വില്ലയിലേക്ക് നയന്‍താര കയറിയപാടെ സ്പോട്ട് എഡിറ്ററുടെ ഗമയില്‍ പിന്നാലെ ഞാനും… അപ്പൊ ദാണ്ടെ ബോഡി ഗാര്‍ഡില്‍ ഒരുത്തന്‍ എന്നെ പിടിച്ചുവെച്ചേക്കുന്നു. 'അണ്ണാ.. നാന്‍ വന്ത് സ്പോട്ട് എഡിറ്റര്‍, വിടുങ്കോ വിടുങ്കോ'
ബോഡി ഗാര്‍ഡ്: ഐഡി ഇറുക്കാ ?
ഐഡി ഉം മാങ്ങാതൊലിയുമൊന്നും ഇല്ല.. ലാപ്ടോപ് കണ്ടതുകൊണ്ടായിരിക്കും ആ ആജാനബാഹു എന്നെ അകത്തേക്ക് കടത്തിവിട്ടു. ആളൊഴിഞ്ഞ ഒരു സോഫയില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. ഷോട്ടിന് മുന്‍പ് ധ്യാന്‍ ചേട്ടന്‍ എന്നോട് പറയുന്നു 'പുള്ളിക്കാരത്തി എവിടേലുംമൊക്കെ ഇരിക്കുവാണേല്‍ നീ അതിനു അടുത്തൊന്നും പോയി ഇരിക്കരുത്, ചെലപ്പോ മാഡത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിപോയിക്കളയും'. പഞ്ചാബി ഹൗസില്‍ സോണിയ ചാടിവരുമ്ബോള്‍ മറ്റേ അറ്റത്തുള്ള ഹരിശ്രീ അശോകന്‍ തെറിച്ചുപോകുന്നപോലെ ആയിരുന്നു അവിടെത്തെ അവസ്ഥ. അങ്ങനെ ഒരു ഷോട്ട് കഴിഞ്ഞു. നയന്‍താര ഒരു ഡൈനിങ്ങ് ടേബിളില്‍ പോയി ഇരുന്നു. പരിസരത്തുണ്ടായിരുന്ന ചെയറില്‍ ഇരുന്നവരൊക്കെ ചിതറിയോടി. രണ്ടാമത്തെ ഷോട്ട് കഴിഞ്ഞു. അതെ… അത് എന്റെ നേര്‍ക്കുതന്നെ..
ഇരിക്കണോ, പോകണോ എന്ന് തീരുമാനിക്കുന്നതിന് മുമ്ബ് നയന്‍താര എന്റെ തൊട്ടടുത്തു വന്നു ഇരുന്നു. ഞാനും പുള്ളിക്കാരത്തിയുംമാത്രം ഒരു സോഫയില്‍, 20 സെക്കന്‍ഡ് സൈലെന്‍സ്.. ഞങ്ങള്‍ തമ്മില്‍ ഒരു hard diskന്റെ അകലം മാത്രം… പുള്ളികാരത്തിയുടെ മുഖത്തേക്ക് നോക്കണോ, വേണ്ടയോ, ചിരിക്കണോ, ചിരിക്കണ്ടേ, ഇനി ചിരിച്ചാല്‍ ഇഷ്ടപ്പെടുവോ, ഇല്ലയോ, ഇവിടെത്തന്നെ ഇരിക്കണോ, അതോ മാറി ഇരിക്കണോ? ലാപ്ടോപ്പും സ്പോട്ട് എഡിറ്റിംഗിന് വേണ്ട സാമഗ്രികളും ഒക്കെ ഉള്ളോണ്ട് എണീറ്റുപോകാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. മാത്രോമല്ല, ഇങ്ങോട്ടു വന്നു ഇരുന്നതാണല്ലോ. ഞാന്‍ എങ്ങനാ പെട്ടന്ന് എണീറ്റ് പോകുക. ഇനി എണീറ്റുപോയാല്‍ സ്പോട്ട് എഡിറ്റിംഗ് പുള്ളിക്കാരത്തി കാണാതിരിക്കാന്‍ എണീറ്റുപോയതാണെന്നു കരുതുമോ? ചെകുത്താനും കടലിനും നടുക്കുപ്പെട്ട അവസ്ഥ. സമയം കുറച്ചു കഴിഞ്ഞു.. വല്യ കുഴപ്പങ്ങളൊന്നും ഇല്ല. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരുപറ്റം ആളുകള്‍ എന്നെത്തന്നെ രൂക്ഷമായി നോക്കികൊണ്ടുനില്‍ക്കുന്നു. വേറാരുമല്ല ധ്യാന്‍ ചേട്ടന്‍, ദിപിലേട്ടന്‍, എന്റെ അസിസ്റ്റന്റ്, എഡിസ്.. ധ്യാന്‍ ചേട്ടന്‍ ആംഗ്യഭാഷയില്‍ എന്നെ അങ്ങോട്ട് വിളിക്കുന്നു. ലാപ്ടോപ്പ്, സാമഗ്രികള്‍, ഹെഡ്‍ഫോണ്‍ ഒക്കെ മാറ്റിവെച്ചു അങ്ങോട്ട് ചെന്നു.
ധ്യാന്‍: ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്ബോ നീ മാത്രം അങ്ങനെ അവിടെ നയന്‍താരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ. ഇവിടെ എന്റെ അടുത്ത് നിന്നാമതി… (ധ്യാന്‍ തമാശക്ക് പറഞ്ഞതാണെങ്കിലും, അടുത്ത് ഇരിക്കാന്‍പോലും എല്ലാവരും ഭയപ്പെടുന്ന അവസ്ഥയിലേക്കുള്ള പുള്ളിക്കാരത്തിയുടെ വളര്‍ച്ച ആ സെറ്റിലെ എല്ലാവരെയുംപോലെ എന്നെയും അസൂയപ്പെടുത്തുന്നതായിരുന്നു)