വ്യത്യസ്തമായ ശബ്ദം കൊണ്ടും ഗാനാലാപനം കൊണ്ടും ശ്രദ്ധ നേടിയ പിന്നണി ഗായികയാണ് സയനോര. നിരവധി ചിത്രങ്ങളില്‍ മനോഹരമായ പാട്ടുകള്‍ പാടിയ സയനോര2018-ല്‍ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും അരങ്ങേറിയിരുന്നു. തന്റെ നിറം കാരണം താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം പലപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറയുകയാണ് താരം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സയനോര മനസ് തുറന്നത്.
തന്റെ വിവാഹ സമയത്തും നിറത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നുവെന്ന് താരം പറയുന്നു.. നീ കറുത്തിട്ടല്ലേ, അപ്പോ കറുത്ത കുട്ടി ഉണ്ടാകില്ലേ എന്നൊക്കെ. അവരോടൊക്കെ ഞാന്‍ തിരിച്ച് ചോദിച്ചു, കറുത്തിട്ടും വെളുത്തിട്ടുമൊക്കെ എന്താ കാര്യം ആള് നന്നാകുമ്‌ബോഴല്ലെ കാര്യമുള്ളൂ എന്ന്. എയറോബിക്‌സ് ട്രെയിനിങ്ങിന് പോയപ്പോ കണ്ട ഇന്‍സ്ട്രക്റ്ററായിരുന്നു ആഷി (ആഷ്‌ലി). കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇന്‍സ്ട്രകറ്റര്‍. ഇനി ഇങ്ങരേ കാണാന്‍ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാന്‍ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താല്‍പര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു.
എന്നാല്‍ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കില്‍ കല്യാണം കഴിക്കാം. അതോടെ ഈ റൂമര്‍ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന്‍ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന ഭര്‍ത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാല്‍ എല്ലാം അടിപൊളിയാണെന്നും സയനോര പറയുന്നു.
സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സിന് സെലക്ഷന്റെ സമയത്തുണ്ടായ അനുഭവവും താരം വ്യക്തമാക്കി. എന്നെയും ഡാന്‍സ് ചെയ്യാനായി എടുത്തിരുന്നു. പക്ഷേ, എല്ലാവരും പ്രാക്ടീസിന് പോയപ്പോള്‍ എന്നെ വിളിച്ചില്ല. ഞാന്‍ ടീച്ചറിനോട് പെര്‍മിഷന്‍ വാങ്ങി. പ്രാക്ടീസ് നടക്കുന്ന സ്ഥലം വരെ പോയി. അവിടെ ബാക്കി കുട്ടികളൊക്കെ ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ടീച്ചറിനോട് ചോദിച്ചു. എന്നെയെന്താ വിളിക്കാത്തതെന്ന്. അപ്പോഴാണ് ടീച്ചര്‍ പറയുന്നത് അവരൊക്കെ എത്ര കളറുള്ള കുട്ടികളാണ്. സയനോര എത്ര മേക്കപ്പ് ചെയ്താലും അവരുടെ കൂടെ നില്‍ക്കാന്‍ പറ്റില്ല. സ്‌കൂളിന്റെ പ്രൈസ് പോയാല്‍ മോള്‍ക്ക് വിഷമമാകില്ലേ? എന്നൊക്കെ അവിടെ വെച്ച് ടീച്ചര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരികെ പോയെങ്കിലും വീട്ടില്‍ ചെന്നിട്ട് വന്‍ അലമ്പായിരുന്നു.
കറുത്തത് കൊണ്ട് എന്നെ ഡാന്‍സിന് എടുത്തില്ല. ഞാന്‍ കറുത്തതാണെങ്കില്‍ എന്നെ കൊന്ന് കളഞ്ഞൂടായിരുന്നോ എന്നൊക്കെ ചോദിച്ചു. അച്ഛനും അമ്മയും എന്നെ അന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. പക്ഷേ വലുതായപ്പോള്‍ എന്റെ കൂട്ടുകാരികള്‍ക്ക് ലവ് ലെറ്റര്‍ കിട്ടുമ്‌ബോള്‍ എന്നെയാരും തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. അപ്പോ ഞാന്‍ വിചാരിക്കും കറുത്തതായോണ്ട് എന്നെയാരും കല്യാണം കളിക്കില്ലേയെന്ന്. പിന്നീട് പാട്ടൊക്കെ പാടി സ്റ്റേജിലെത്തിയപ്പോള്‍ ഇന്‍ഫീരിയോറിറ്റ് ക്ലോംപ്ലക്‌സുകള്‍ പോകുന്നത് പോലെ കറുപ്പിന്റെ പ്രശ്‌നവും പോയി. വലുതായി കഴിഞ്ഞ് അതേ സ്‌കൂളിലെത്തി ഞാനാ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. എനിക്കുണ്ടായ അവസ്ഥ മറ്റ് കുട്ടികള്‍ക്ക് ഉണ്ടാവരുതെന്ന നിര്‍ബന്ധം മൂലമായിരുന്നു അതെന്നും സയനോര പറയുന്നു.